Latest News

തേഞ്ഞിപ്പലത്ത് ക്ഷേത്ര സംരക്ഷണ സമിതി പൊതുവഴി കയ്യേറി; പവിത്രത പാലിക്കണമെന്ന് നിര്‍ദേശം; നടപടിയെടുക്കാതെ അധികൃതര്‍

തേഞ്ഞിപ്പലത്ത് ക്ഷേത്ര സംരക്ഷണ സമിതി പൊതുവഴി കയ്യേറി; പവിത്രത പാലിക്കണമെന്ന് നിര്‍ദേശം; നടപടിയെടുക്കാതെ അധികൃതര്‍
X

മലപ്പുറം; മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ആര്‍എസ്എസ്സ് നേതൃത്വത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതി പൊതുവഴി കയ്യേറിയതായി പരാതി. ക്ഷേത്രത്തിലേക്ക് പോകുന്ന റോഡാണെന്നും പവിത്രത പാലിക്കണമെന്നും ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ആഴ്ചകള്‍ കഴിഞ്ഞിട്ടും റോഡ് കയ്യേറ്റത്തിനെതിരേ പോലിസോ അധികൃതരോ നടപടി സ്വീകരിച്ചിട്ടില്ല. അധ്യാപകനും എഴുത്തുകാരുമായ ഡോ. ആസാദാണ് വിഷയം പുറത്തുകൊണ്ടുവന്നത്. തന്റെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹം ഇതുസംബന്ധിച്ച കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതി ആഴ്ചകള്‍ക്കു മുമ്പ് പൊതുറോഡ് കയ്യേറിയത്. അഞ്ച് പതിറ്റാണ്ടായി പൊതുവഴിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു.

എണ്‍പതുകളുടെ മധ്യത്തില്‍ വഴി പഞ്ചായത്ത് റോഡായി വികസിച്ചു. കടക്കാട്ടുപാറ ഒലിപ്രംകടവ് റോഡിനെയും കടക്കാട്ടുപാറ കോമരപ്പടി റോഡിനെയും ബന്ധിപ്പിക്കുന്ന ഏളക്കാട്ടുപാടം പറമ്പത്തുകാവ് റോഡാണ് ഇപ്പോള്‍ ക്ഷേത്രസമിതി കയ്യേറി ഒരുഭാഗം കട്ടപാകി പ്രവേശന കവാടം സ്ഥാപിച്ച് പ്രവേശന നിര്‍ദേശങ്ങളുടെ നോട്ടിസ് പതിച്ചിട്ടുള്ളത്.

ഇത് ക്ഷേത്രവഴിയാണെന്നും പവിത്രത കാത്തു സൂക്ഷിച്ചുവേണം യാത്ര ചെയ്യാനെന്നും അമിതമായ ഭാരം കയറ്റിയ വാഹനങ്ങള്‍ പോകരുതെന്നും ക്ഷേത്ര സംരക്ഷണ സമിതിയുടെ അറിയിപ്പില്‍ പറയുന്നു. മുസ് ലിംകളാണ് ഈ റോഡിലൂടെ കൂടുതല്‍ കടന്നുപോകുന്നത്.

റോഡ് കയ്യേറി വിലക്കേര്‍പ്പെടുത്തിയതിനെതിരേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതി പൊതുറോഡ് കയ്യേറി പുതിയ കല്പനകള്‍ പുറപ്പെടുവിച്ചിട്ട് ആഴ്ച്ചകളായി. നടപടിയെടുക്കേണ്ട അധികാരികളെല്ലാം നിശ്ശബ്ദരാണ്.

എന്റെ പ്രദേശമാണിത്. അഞ്ചു പതിറ്റാണ്ടു കാലമായി ഇതൊരു പൊതുവഴിയാണെന്ന് എനിക്കറിയാം. എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഈ വഴി പഞ്ചായത്തു റോഡായി വികസിച്ചു. കടക്കാട്ടുപാറ ഒലിപ്രംകടവ് റോഡിനെയും കടക്കാട്ടുപാറ കോമരപ്പടി റോഡിനെയും ബന്ധിപ്പിക്കുന്ന ഏളക്കാട്ടുപാടം പറമ്പത്തുകാവ് റോഡാണ് ഇപ്പോള്‍ ക്ഷേത്രസമിതി കയ്യേറി ഒരുഭാഗം കട്ടപാകി പ്രവേശന കവാടം സ്ഥാപിച്ച് പ്രവേശന നിര്‍ദ്ദേശങ്ങളുടെ നോട്ടീസ് പതിച്ചിട്ടുള്ളത്.

ക്ഷേത്ര സംരക്ഷണ സമിതിയുടെ അറിയിപ്പില്‍ ഇത് ക്ഷേത്രവഴിയാണെന്നും പവിത്രത കാത്തു സൂക്ഷിച്ചുവേണം യാത്ര ചെയ്യാനെന്നും അമിതമായ ഭാരം കയറ്റിയ വാഹനങ്ങള്‍ പോകരുതെന്നും നിര്‍ദ്ദേശിക്കുന്നു. റോഡിന്റെ ഉപഭോക്താക്കളില്‍ വലിയൊരു പങ്ക് മുസ്ലീം ജനവിഭാഗങ്ങളാണ്. അറിയിപ്പില്‍ പറയുന്ന ക്ഷേത്രപവിത്രത എന്താണെന്നും അതിന്റെ പ്രഹരശേഷി എത്ര വരുമെന്നുമുള്ള ശങ്ക തീര്‍ച്ചയായും അക്കൂട്ടരിലുണ്ട്. ബീഫ് കൊണ്ടു പോകുന്നത് കുറ്റകരമാണ് എന്നു വിധിച്ച ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ടല്ലോ.

പൊതുവഴി കയ്യേറുക, നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുക, സ്വകാര്യവഴിയെന്ന് ബോര്‍ഡു വെക്കുക, യാത്രാവിലക്കുകള്‍ അറിയിപ്പായി പ്രസിദ്ധപ്പെടുത്തുക, മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പരത്തുക, സംഘര്‍ഷങ്ങള്‍ക്ക് വിത്തു പാകുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ആര്‍ എസ് എസ് നയിക്കുന്ന പറമ്പത്തുകാവ് ക്ഷേത്ര സംരക്ഷണ സമിതിയില്‍നിന്നും ഉണ്ടായിട്ടുള്ളത്. ആളിപ്പടര്‍ന്നേക്കാവുന്ന സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന ഈ ദുര്‍വൃത്തികള്‍ തടയാന്‍ റവന്യു ആഭ്യന്തര വകുപ്പുകള്‍ക്ക് ചുമതലയുണ്ട്. അവര്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയും നിസ്സംഗ മനോഭാവവും കുറ്റകരമാണ്.

ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടിയെടുക്കണം. ചേരിപ്പോരുകള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ഇട നല്‍കരുത്. പൊതുവഴി കയ്യേറി നടത്തുന്ന ആഭാസ പ്രകടനങ്ങള്‍ക്ക് അറുതിയുണ്ടാവണം.

Next Story

RELATED STORIES

Share it