Latest News

'നടന്നത് സമാനതകളില്ലാത്ത ക്രൂരത'; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുഹമ്മദ് അഷ്റഫിന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്

നടന്നത് സമാനതകളില്ലാത്ത ക്രൂരത; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുഹമ്മദ് അഷ്റഫിന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
X

മംഗളൂരു: മംഗളൂരുവില്‍ കൊല്ലപ്പെട്ട 38കാരനായ മുഹമ്മദ് അഷ്റഫിന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ഉള്ളത് ഞെട്ടിപ്പിക്കുന്ന ക്രൂരതയുടെ തെളിവുകള്‍. സമഗ്രമായ ഫോറന്‍സിക് പരിശോധനയ്ക്കും ഹിസ്റ്റോപത്തോളജിക്കല്‍ വിശകലനത്തിനും ശേഷം സമാഹരിച്ച റിപോര്‍ട്ടലാണ് ശരീരത്തിനേറ്റ ആഴമുള്ള മുറിവുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

വലതു ചെവി, നെറ്റി, വലതു കണ്ണിനു താഴെ, മൂക്ക്, ഇടത് കവിള്‍, വയര്‍, കൈത്തണ്ട, കൈ, തുടകളിലും കാല്‍മുട്ടുകളിലും ചതവ് തുടങ്ങി അവയവങ്ങളുടെ കേടുപാടുകളും ആന്തരിക പരിക്കുകളുമടക്കം വലിയ തരത്തിലുളള ആക്രമണമാണ് നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 2025 ഏപ്രില്‍ 27ന് കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് പിന്നില്‍ നിന്നാണ് 38കാരനായ മുഹമ്മദ് അഷ്റഫിന്റെ മൃതദേഹം കണ്ടെത്തിയത്.


ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ്് വയനാട് പുല്‍പ്പള്ളി മൂച്ചീക്കാടന്‍ കുഞ്ഞീതിന്റെ മകന്‍ അഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. സംഭവത്തില്‍ 15 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍. മംഗളൂരു കുടുപ്പുവിലെ ഹിന്ദുത്വ ക്ലബ്ബായ 'സാമ്രാട്ട് ഗയ്സി'ലെ അംഗങ്ങളാണ് പ്രതികള്‍.

സംഭവം നടന്നതിങ്ങനെ....

കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘത്തിന്റെ വെള്ളം കുടിച്ച അഷ്റഫുമായി പ്രതികളില്‍ ഒരാളായ സച്ചിന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെയെത്തിയ ബിജെപി കോര്‍പറേറ്റര്‍ സംഗീത നായിക്കിന്റെ ഭര്‍ത്താവ് രവീന്ദ്ര നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ ബാറ്റടക്കം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കണ്ട് നിന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല.


ഫോട്ടോ:പ്രതികള്‍

തുടര്‍ന്ന് അഷ്‌റഫ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.കേസില്‍ ആദ്യം മുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ പോലിസ് പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ടയാള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചെന്ന പ്രതികളുടെ ന്യായവാദം ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഏറ്റുപിടിച്ചു.

എന്നാല്‍, ആഭ്യന്തര മന്ത്രിക്ക് ഈ വിവരം എവിടെ നിന്ന് കിട്ടിയെന്ന് കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ് വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. കുറ്റകൃത്യത്തില്‍ ഉന്നത വ്യക്തികളുണ്ട്. സംഭവത്തില്‍ പോലിസിന്റെ ഭാഗത്ത് വിലിയ വീഴ്ച സംഭവിച്ചെന്നും ഹമീദ് പറഞ്ഞിരുന്നു. തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഭരണകൂടത്തിനെതിരേ വരികയും പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു.

Next Story

RELATED STORIES

Share it