Latest News

വരും കാലങ്ങളിലെങ്കിലും എസ്എഫ്‌ഐ അല്ലാത്ത ഏതെങ്കിലും സംഘടന വരണം; പരിയാരം മെഡിക്കല്‍ കോളജിലെ ഏകാധിപത്യം തുറന്നുകാണിച്ച് വിദ്യാര്‍ഥിയുടെ കുറിപ്പ്

തുടര്‍ഭരണം അഹങ്കാരികളും തോന്ന്യവാസികളുമാക്കി തീര്‍ത്ത എസ്എഫ്‌ഐ യുടെ വൃത്തികെട്ട മുഖം സഹിക്കുന്നവരാണ് പരിയാരത്തുള്ളവര്‍. ഒരവസരം തരൂ എന്ന് പറഞ്ഞ് ഇവര്‍ കെഞ്ചുന്ന കോളേജുകള്‍ കേരളത്തിലുണ്ട്. കൊടുക്കരുത്. ഭരണം നേടിക്കഴിഞ്ഞാല്‍ സൗമ്യതയുടെ പൊയ്മുഖങ്ങള്‍ ഇവര്‍ അഴിച്ചു മാറ്റും

വരും കാലങ്ങളിലെങ്കിലും എസ്എഫ്‌ഐ അല്ലാത്ത ഏതെങ്കിലും സംഘടന വരണം; പരിയാരം മെഡിക്കല്‍ കോളജിലെ ഏകാധിപത്യം തുറന്നുകാണിച്ച് വിദ്യാര്‍ഥിയുടെ കുറിപ്പ്
X
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലും സംസ്ഥാനത്ത് എസ്എഫ്‌ഐ ആധിപത്യമുള്ള മറ്റു കോളെജുകളിലും ഇടത് വിദ്യാര്‍ഥി സംഘടന തുടരുന്ന രാഷ്ട്രീയ ഫാഷിസം തുറന്നു കാണിച്ച് വിദ്യാര്‍ഥിയുടെ കുറിപ്പ്. പരിയാരം മെഡിക്കല്‍ കൊളെജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് റിസ്‌വാന്‍ ആണ് കോളെജില്‍ എസ്എഫ്‌ഐ കാലങ്ങളായി തുടരുന്ന ഏകാധിപത്യത്തിനും കൈയ്യൂക്കിനുമെതിരെ ഫെയ്‌സ്ബുക്കില്‍ എഴുതിയത്.


'കോളജില്‍ ഈ വര്‍ഷത്തെ ഇലക്ഷന് നോമിനേഷന്‍ കൊടുക്കേണ്ട അവസാന ദിവസമായിട്ടും എസ്എഫ്‌ഐ അക്രമം പേടിച്ച് ആരും എസ്എഫ്‌ഐ ഇതര സംഘടനയുടെ പേരില്‍ നോമിനേഷന്‍ കൊടുത്തില്ല എന്നാണ് റിസ്‌വാന്‍ പറയുന്നത്. ഇക്കൊല്ലം ഇലക്ഷന്‍ കാണാം എന്നൊരു അതിമോഹം എനിക്കും ഉണ്ടായി. എന്നാല്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നവരെ ഇന്ന് വിളിച്ചപ്പോ കിട്ടിയ മറുപടി ,' ഇന്നലെ ഒരു 21 വയസുള്ള പയ്യനെ വെട്ടിക്കൊന്നത് കണ്ടില്ലേ. എന്ത് ധൈര്യത്തില്‍ ഇനി നോമിനേഷന്‍ കൊടുക്കും ' എന്നായിരുന്നു. പിള്ളേരെ കുറ്റം പറയാന്‍ പറ്റില്ല . പോയാല്‍ അവനും അവന്റെ വീട്കാര്‍ക്കും പോയി . ഈ വികാര പ്രകടനങ്ങളുടെ ഒക്കെ ആയുസ് അത്രേയെ ഉള്ളൂ, എന്നും റിസ്‌വാന്‍ പറയുന്നു.


'നിയമസഭ ഇലക്ഷന്‍ കഴിഞ്ഞു. ഇടത് സര്‍ക്കാറിന്റെ തുടര്‍ഭരണത്തിനു വേണ്ടിയും എതിരെയും സംസാരിക്കുന്നവരെ സോഷ്യല്‍ മീഡിയയിലും നേരിട്ടും കണ്ടു. നിലപാടിന്റെയും ഉറപ്പിന്റെയുമൊക്കെ പല്ലവികള്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ഉം ഇട്ട് സ്റ്റാറ്റസ് ഇടുന്നവര്‍ ഈ പോസ്റ്റ് ഒന്ന് വായിക്കാനുള്ള മനസ് കാണിക്കണം.' എന്നു തുടങ്ങുന്ന കുറിപ്പില്‍ എസ്എഫ്‌ഐയുടെ ഏകാധിപത്യ രീതികള്‍ വളരെ വ്യക്തമായി പറയുന്നുണ്ട്.


'അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും ഫാസിസത്തിനെതിരെയും വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്ന എസ്എഫ്‌ഐക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തെക്കോട്ടൊന്ന് തിരിഞ്ഞു നില്‍ക്കും. എന്നിട്ട് പിന്നാമ്പുറം പൊക്കിക്കാണിക്കും. ഒരാഴ്ച , കൂടി പോയാല്‍ 12 മാസത്തിനുള്ളില്‍ കോളേജ് വിടുന്ന എനിക്ക് ഇതില്‍ എന്ത് കാര്യം എന്ന് എന്നോട് തന്നെ ഒരു 1000 വട്ടം ചോദിച്ചതാണ് . പക്ഷേ ഇന്ന് സംഘ്പരിവാര്‍ ഭീകരതക്ക് എതിരെ സ്റ്റാറ്റസുകളുടെ ഘോഷയാത്ര കണ്ടപ്പോ എഴുതിയേക്കാം എന്ന് കരുതി.


പരിയാരം മെഡിക്കല്‍ കോളേജില്‍ കേട്ടറിവുള്ള കാലം തൊട്ട് ഇലക്ഷന്‍ ഇല്ല. കഴിഞ്ഞ കൊല്ലം വരെ 'പാര്‍ട്ടി' യുടെ കീഴിലായിരുന്നു കോളേജ് എന്ന് പറഞ്ഞ് സ്വയം ആശ്വസിക്കാം ആയിരുന്നു .എസ്എഫ്‌ഐയുടെ തലമൂത്ത നേതാക്കന്മാര്‍ (അതും പുറത്ത് നിന്നുള്ള ഒറ്റ ബുദ്ധി അന്തങ്ങള്‍ ) തീരുമാനിക്കും; ആരൊക്കെയാണ് യൂണിയന്‍ അംഗങ്ങള്‍ ആയി വേണ്ടതെന്ന്. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രതിനിധികള്‍ ആരാവണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചാലും ഈ സ്വയം പ്രഖ്യാപിത 'തന്തമാര്‍ക്ക് ' ദഹിക്കണം. ഈ പാഷാണത്തില്‍ കൃമികളുടെ കണ്ണില്‍ പിടിക്കാത്ത ആരെങ്കിലും ആ ലിസ്റ്റിലുണ്ടെങ്കില്‍ പിന്നെ ഭീഷണിയുടെ സ്വരമാണ്. സ്വാതന്ത്ര്യം... ജനാധിപത്യം .. സോഷ്യലിസം.. ത്ഫൂ..'


'ഈ വര്‍ഷമെങ്കിലും ഇതിനൊരു മാറ്റം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചു. മറ്റെല്ലാ കോളജിലെയും പോലെ ഇലക്ഷന്‍ നടക്കണം , പ്രതിപക്ഷവും ഭരണപക്ഷവും വേണം എന്ന് ആഗ്രഹത്താല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പുതിയൊരു കൂട്ടായ്മ തുടങ്ങാന്‍ ആലോചിച്ചു . എന്നാല്‍ കോളേജുമായി യാതൊരു ബന്ധവുമില്ലാത്ത കുറച്ച് പേര്‍ വന്ന് കയ്യുക്കിന്റെ ബലത്തില്‍ അതിന്റെ ഒന്നാം ഘട്ട യോഗം പോലും നടത്താന്‍ സമ്മതിക്കാതെ വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. ചുമ്മാ മുടക്കല്‍ അല്ല, മുമ്പ് കൊന്ന് തള്ളിയവരുടെ പേര് പറഞ്ഞ്, അവര്‍ക്ക് സംഭവിച്ചത് അറിയാലോ എന്ന് ഉള്ള റഫറന്‍സും.'


'ഇക്കൊല്ലവും കോളേജില്‍ ഇലക്ഷന്‍ നടകില്ല . ഇനി എത്ര കൊല്ലം ഇങ്ങനെ പോവുമെന്ന് അറിയില്ല . പറയാനുള്ളത് ഇനി വരുന്ന ബാച്ച്കളോട് ആണ്. എന്തേലും മാര്‍ഗം ഉണ്ടെങ്കില്‍ കോളേജില്‍ എസ്എഫ്‌ഐ അല്ലാതെ മറ്റൊരു വിദ്യാര്‍ത്ഥി കൂട്ടായ്മ കൂടി കൊണ്ട് വരാന്‍ ശ്രമിക്കണം . അതിന് എന്ത് പേരിട്ട് വേണേലും വിളിച്ചോളൂ . ബാക്കി എല്ലാ കോളേജിലെയും പോലെ നമ്മളുടെ കോളജിലെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശം നമ്മുക്ക് ഉണ്ട് . ഇലക്ഷന്‍ന്റേ പ്രചാരണവും കൊട്ടികലാശവും കാണാനും വോട്ട് ചെയ്യാനും ഉള്ള അവകാശം നമ്മള്‍ക്കും ഉണ്ട്' എന്നും റിസ്‌വാന്‍ എഫിബിയില്‍ എഴുതുന്നു.


തുടര്‍ഭരണം അഹങ്കാരികളും തോന്ന്യവാസികളുമാക്കി തീര്‍ത്ത എസ്എഫ്‌ഐ യുടെ വൃത്തികെട്ട മുഖം സഹിക്കുന്നവരാണ് പരിയാരത്തുള്ളവര്‍. ഒരവസരം തരൂ എന്ന് പറഞ്ഞ് ഇവര്‍ കെഞ്ചുന്ന കോളേജുകള്‍ കേരളത്തിലുണ്ട്. കൊടുക്കരുത്. ഭരണം നേടിക്കഴിഞ്ഞാല്‍ സൗമ്യതയുടെ പൊയ്മുഖങ്ങള്‍ ഇവര്‍ അഴിച്ചു മാറ്റും എന്ന അനുഭവവും റിസ്‌വാന്‍ പങ്കുവെക്കുന്നുണ്ട്. സത്യം പറഞ്ഞതിന് അഭിനന്ദിക്കുന്നു എന്ന കുറിപ്പോടെ മറ്റു വിദ്യാര്‍ഥികള്‍ റിസ്‌വാന്റെ അഭിപ്രായം വന്‍തോതില്‍ ഷെയര്‍ചെയിട്ടുമുണ്ട്.




Next Story

RELATED STORIES

Share it