Latest News

ആന്ധ്രാ മുഖ്യമന്ത്രിയുടെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനം: പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

തിരുപ്പതി ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെല്ലാം അഹിന്ദുക്കള്‍ക്ക് ദര്‍ശനം നടത്തണമെങ്കില്‍ തങ്ങളുടെ മതം വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ചട്ടം

ആന്ധ്രാ മുഖ്യമന്ത്രിയുടെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനം: പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
X
തിരുപ്പതി: ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. കത്തോലിക്കാ ക്രിസ്ത്യനായ ജഗന്‍ മോഹന്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നത് ഹിന്ദുക്കളുടെ വിശ്വാസം വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയും ഹിന്ദുത്വ സംഘടനകളും പ്രതിഷേധിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനത്തിനെതരേ തെലുങ്കുദേശം പാര്‍ട്ടി സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഹിന്ദുവിരുദ്ധ റെഡ്ഡി എന്നാണ് ടിഡിപി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.


ഒന്‍പതുദിവസത്തെ ബ്രഹ്മോത്സവം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി എത്തിയത്. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പട്ടുവസ്ത്രം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തിരുപ്പതി ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെല്ലാം അഹിന്ദുക്കള്‍ക്ക് ദര്‍ശനം നടത്തണമെങ്കില്‍ തങ്ങളുടെ മതം വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല. ഈ നിബന്ധന ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുബ്ബറെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഇതിനെയും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്.


എന്നാല്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാറുണ്ട്. 1999ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് സത്യവാങ് മൂലം ഒപ്പിട്ട് നല്‍കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2003ല്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം സത്യവാങ്മൂലം ഒപ്പിട്ട് നല്‍കിയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. എന്നാല്‍ അപ്പോഴും ബിജെപി തര്‍ക്കം ഉന്നയിച്ചിരുന്നുവെന്നും ക്ഷേത്രസമിതി ചൂണ്ടിക്കാട്ടുന്നു.





Next Story

RELATED STORIES

Share it