Latest News

അതിരപ്പിളളി ആദിവാസി ഊരില്‍ വിദ്യാതരംഗം പദ്ധതിയിലൂടെ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി

അതിരപ്പിളളി ആദിവാസി ഊരില്‍ വിദ്യാതരംഗം പദ്ധതിയിലൂടെ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി
X

അതിരപ്പിളളി: അതിരപ്പിളളിയിലെ ആദിവാസി ഊരുകളിലും ഇനി മുതല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊരുകളിലേക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കേരളത്തിലെ ആദിവാസി ഊരുകളില്‍ കഴിയുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.1034 ആദിവാസി കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം കൊണ്ട് വരേണ്ടതുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തും.കോവിഡിന്റെ സാഹചര്യത്തില്‍ സ്‌കൂളില്‍ പോയി പഠിക്കാനുള്ള സൗകര്യം നമ്മുടെ കുട്ടികള്‍ക്കില്ല. ഈ അവസ്ഥയെ തരണം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ മനസിലാക്കി മുന്നേറേണ്ടത് അതാവശ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിലൂടെ മലയോര മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ കഴിയുന്നു എന്നത് വലിയ നേട്ടമാണ്. ഇതിന് വേണ്ട സാങ്കേതിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സഹായം നല്‍കുന്ന കേരള വിഷനും പ്രത്യേക നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ആനക്കയം, തവളക്കുഴി, വാച്ചുമരം, മുക്കുംപുഴ എന്നി ആദിവാസി കോളനികളിലായി ആകെ 105 കുട്ടികള്‍ക്കാണ് വിദ്യാതരംഗം പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാവുക. 147 കുടുംബങ്ങളാണ് നാലിടങ്ങളിലായി താമസിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ്, വിവിധ വികസന സമിതി അധ്യക്ഷന്മാരായ പി എം അഹമ്മദ്, കെ എസ് ജയ, ലത ചന്ദ്രന്‍, എ വി വല്ലഭന്‍, മുന്‍ എം എല്‍ എ ബി ഡി ദേവസ്സി, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, വൈസ് പ്രസിഡന്റ് ആതിര ദേവരാജന്‍, ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ ഇ ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ആനക്കയം കോളനിയും മന്ത്രി സന്ദര്‍ശിച്ചു. ആനക്കയം കോളനിയില്‍ നിന്നും പോത്ത് പാറയിലേക്ക് മാറിതാമസിച്ച 25 കുടുംബങ്ങങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കി. കാട്ടാന ശല്യത്തിന് പരിഹാരമായി ഒരു മാസത്തിനുള്ളില്‍ വൈദ്യുതി കമ്പി വേലി നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇവരുടെ വീടുകളിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും ത്വരിതഗതിയിലാക്കുമെന്ന് മന്ത്രി പറഞ്ഞു.





Next Story

RELATED STORIES

Share it