Latest News

സുപ്രിംകോടതി ജഡ്ജിപ്പട്ടികയില്‍ നിന്ന് തഴയപ്പെട്ടത് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അകത്തിട്ട ജസ്റ്റിസ് അകില്‍ ഖുറേശി

സുപ്രിംകോടതി ജഡ്ജിപ്പട്ടികയില്‍ നിന്ന് തഴയപ്പെട്ടത് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അകത്തിട്ട ജസ്റ്റിസ് അകില്‍ ഖുറേശി
X

ന്യൂഡല്‍ഹി: ഇന്ന് സുപ്രിംകോടതിയില്‍ ഒമ്പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഒന്നര ആഴ്ച മുമ്പാണ് ഒമ്പത് പേരെ സുപ്രിംകോടതി കൊളീജിയം ജഡ്ജിമാരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. അതില്‍ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. അതിലൊരാള്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വനിതാ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിക്കും.

ഇത്രയും തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരുടെ വിശേഷങ്ങളാണെങ്കില്‍ ഇത്തവണത്തെ പട്ടിക ശ്രദ്ധേയമാകുന്നത് അതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരാളുടെ പേരുകൊണ്ടാണ്. അതും ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോരിറ്റിപ്പട്ടികയില്‍ രണ്ടാമത് വന്നയാള്‍.

ത്രിപുര ചീഫ് ജസ്റ്റിസ് അകില്‍ ഖുറേശിയാണ് ഇത്തവണത്തെ പട്ടികയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നത്.

ജസ്റ്റിസ് ഖുറേശിയുടെ പേര് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് ഇത്ര നാളായി പുതിയൊരു അംഗത്തെപ്പോലും ശുപാര്‍ശ ചെയ്യാതെ ജഡ്ജി നിയമനപ്രക്രിയ നീണ്ടുപോയത്. കൊളീജിയത്തില്‍ അംഗമായിരുന്ന ജസ്റ്റിസ് രോഹിന്‍ടന്‍ നരിമാന്‍ ജസ്റ്റിസ് ഖുറേശിയെ സുപ്രിംകോടതിയില്‍ നിയമിക്കണമെന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ മറ്റംഗങ്ങള്‍ എതിര്‍പ്പ് പറഞ്ഞതുകൊണ്ട് നിയമനം നീണ്ടുപോയി.

കഴിഞ്ഞ ആഗസ്ത് 12ന് ജസ്റ്റിസ് നരിമാന്‍ വിമരിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പട്ടിക കൊളീജിയം പുറത്തുവിട്ടു. ഒമ്പത് ജഡ്ജിമാര്‍- കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ്, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവര്‍. താന്‍ പ്രഖ്യാപിക്കും മുമ്പ് പട്ടിക ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസ് രോഷം പ്രകടിപ്പിച്ചു. പക്ഷേ, അഖിലേന്ത്യാ പട്ടികയില്‍ രണ്ടാമനെ പുറത്തുനിര്‍ത്തിയതിനെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. നേരത്തെ ഗുജറാത്ത് ഹൈക്കോടതിയിലുണ്ടായിരുന്ന ഖുറേശിയുടെ ചീട്ട് കീറുന്നത് ഇതാദ്യമല്ല.

എന്തുകൊണ്ടാണ് ഖുറേശിയെ പുറത്തുനിര്‍ത്തിയത്?

ജസ്റ്റിസ് അകില്‍ അബ്ദുള്‍ ഹമീദ് ഖുറേശി 1960ല്‍ ഗുജറാത്തിലാണ് ജനിച്ചത്. അതും മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തില്‍. മുത്തച്ഛന്‍ ഗുലാം രസുല്‍ ഖുറേശി ഗാന്ധിയുടെ ദണ്ഡിയാത്രക്ക് മുന്നോടിയായി നടത്തിയ യാത്രയില്‍ സഞ്ചരിച്ചയാളാണ്.

പിതാവ് ഹമിദ് ഖുറേശി മുതിര്‍ന്ന അഭിഭാഷകനായിരുന്നു. ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെ ട്രസ്റ്റിയുമായിരുന്നു. അദ്ദേഹം സബര്‍മതി ആശ്രമത്തിലാണ് ജനിച്ചതും വളര്‍ന്നതും ജീവിച്ചതും. 2016ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ ഗാന്ധിചിന്തയ്ക്കനുസരിച്ചുളള സംസ്‌കാരമാണ് കുടുംബം നല്‍കിയത്.

ജസ്റ്റിസ് ഖുറേശി 1980ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദവും 1983ല്‍ നിയമബിരുദവും നേടി. പിന്നീട് അഭിഭാഷകനായി 20 വര്‍ഷം സേവനമനുഷ്ടിച്ചു. 2004ല്‍ ഗുജറാത്തില്‍ അഡിഷണല്‍ ജഡ്ജിയായി നിയമിതനായി. അവിടെ 14 വര്‍ഷം ജോലി ചെയ്തു. അവിടെ ചീഫ് ജസ്റ്റിസാവുമെന്നായപ്പോള്‍ നേരെ മറ്റൊരു ഹൈക്കോടയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് പദവി തട്ടിത്തെറിപ്പിച്ചു.

ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന സമയത്താണ് വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെ കൊലപ്പെടുത്തിയ കേസ് പൊങ്ങിവരുന്നത്. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ ആയിരുന്നു പ്രതി. ജിസ്റ്റ്‌സ് ഖുറേശി അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടു. മറിച്ചുള്ള വിചാരണക്കോടതി വിധി തള്ളിയായിരുന്നു ഖുറേശി പുതിയ വിധി പുറപ്പെടുവിച്ചത്. 2014ല്‍ സിബിഐ പ്രത്യേക കോടതി ആ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി.

2011ല്‍ മറ്റൊരു കേസ് ഉയര്‍ന്നുവന്നു. മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ എ മേത്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ച ഗുജറാത്ത് ഗവര്‍ണര്‍ കമല ബനിവാളിന്റെ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ജസ്റ്റിസ് ഖുറേശി ഗവര്‍ണറുടെ തീരുമാനം ശരിവച്ച് ഉത്തരവിട്ടു. ആ സമയത്ത് മേത്തയുടെ നിയമനത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി എതിരായിരുന്നു.

2018 നവംബറില്‍ ഗുജറാത്ത് ചീഫ് ജസ്റ്റിസായി ഖുറേശി നിയമിക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്നു. കാരണം അന്നത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് ഖുറേശി. പക്ഷേ, ജസ്റ്റിസ് എ എസ് ദാവെയെ ആക്റ്റിങ് ചീഫ് ജസ്റ്റിസാക്കി ജസ്റ്റിസ് ഖുറേശിയെ ബോംബെ ഹൈക്കോടതിയിലേക്ക് തട്ടി. അവിടെ അദ്ദേഹം അഞ്ചാമനായിരുന്നു.

ഇതിനെതിരേ 1200 പേര്‍ അംഗങ്ങളായ ഗുജറാത്ത് അഭിഭാഷക അസോസിയേഷന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. സുപ്രിംകോടതിയെയും സമീപിച്ചു. ഖുറേശിയുടെ സ്ഥലം മാറ്റം റദ്ദാക്കി. 2019 മെയില്‍ ഖുറേശിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. പിന്നീട് സപ്തംബറില്‍ കൊളീജിയം അദ്ദേഹത്തെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി.

ത്രിപുരയില്‍ ചീഫ് ജസ്റ്റിസായിരുന്ന സമയത്താണ് അദ്ദേഹം 14 വയസ്സായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റുകാര്‍ പിടികൂടിയ വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ഒരു സ്്ത്രീയുടെ വീഡിയോ പുറത്തുപോയതിനെത്തുടര്‍ന്ന് അവരും ഭര്‍ത്താവും ആത്മഹത്യ ചെയ്ത കേസും ജസ്റ്റിസ് ഖുറേശി കേള്‍ക്കുക മാത്രമല്ല, മോറല്‍ പോലിസിങ്ങിനെതിരേ രംഗത്തുവരികയുംചെയ്തു. കൊവിഡ് കേസില്‍ ത്രിപുര സര്‍ക്കാരിന്റെ ഇടപെടലിനെതിരേയും അദ്ദേഹം കോടതി വഴി രംഗത്തുവന്നു.

2019ല്‍ 3000 കേസ് കെട്ടിക്കെടുന്നിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ വെറും 1500 കേസുകള്‍ മാത്രമേയുള്ളൂ. ഇതൊക്കെയാണെങ്കിലും ഖുറേശിയുടെ കാര്യത്തില്‍ കേന്ദ്രത്തിന് താല്‍പ്പര്യമില്ല.

അതേസമയം മറ്റൊരു വിഷയം കൂടിയുണ്ട്, ജസ്റ്റിസ് ഖുറേശിയുടെ കാര്യം യഥാര്‍ത്ഥത്തില്‍ തള്ളിയത് കേന്ദ്ര സര്‍ക്കാരല്ല, മറിച്ച് കൊളീജിയം തന്നെയാണ്. അവര്‍ അദ്ദേഹത്തിന്റെ പേര് സര്‍ക്കാരിലേക്ക് പരിഗണനക്കയച്ചില്ല.

സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ചെയ്യുകയെന്നതാണോ കൊളീജിയം ചെയ്യേണ്ടത്? ചോദ്യം ചോദിക്കേണ്ടത് ജനങ്ങളാണ്?

Next Story

RELATED STORIES

Share it