Latest News

അഹമ്മദാബാദ് വിമാനാപകടം; വിമാന നിര്‍മാതാക്കള്‍ക്കെതിരേ കേസ്

അഹമ്മദാബാദ് വിമാനാപകടം; വിമാന നിര്‍മാതാക്കള്‍ക്കെതിരേ കേസ്
X

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായ വിമാനത്തിന്റെ നിര്‍മ്മാതാക്കളായ ബോയിംഗിനും അതിന്റെ ഘടക നിര്‍മ്മാതാക്കളായ ഹണിവെല്ലിനുമെതിരെ കേസ്. കൊല്ലപ്പെട്ട നാല് യാത്രക്കാരുടെ കുടുംബങ്ങളാണ് വിമാനകമ്പനിക്കെതിരേ കേസ് ഫയല്‍ ചെയ്തത്. വിമാനത്തിന്റെ ഇന്ധന സ്വിച്ചിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ഈ അപകടസാധ്യതകളെക്കുറിച്ച് അറിയാമായിരുന്നിട്ടും ബോയിംഗും ഹണിവെല്ലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു.

എഞ്ചിന്‍ ഇന്ധന വിതരണം നിലച്ചതാണ് അപകടത്തിന് കാരണമായത്.വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം പെട്ടെന്ന് നിലച്ചതായി പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ധന സ്വിച്ച് 'റണ്‍' എന്നതില്‍ നിന്ന് 'കട്ട്-ഓഫ്' എന്നതിലേക്ക് മാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 10 സെക്കന്‍ഡുകള്‍ക്ക് ശേഷം പൈലറ്റ് എഞ്ചിനുകള്‍ പുനരാരംഭിച്ചെങ്കതിലും അത് വളരെ വൈകിപ്പോയി.ഇതുമൂലം എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചു, വിമാനം പറന്നുയരാന്‍ ആവശ്യമായ ത്രസ്റ്റ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇത് ഒരു ഡിസൈന്‍ പിഴവാണെന്ന് കുടുംബങ്ങള്‍ പറയുന്നു.

കോക്ക്പിറ്റ് റെക്കോര്‍ഡിംഗുകളില്‍ ഒരു പൈലറ്റ് മറ്റൊരാളോട് 'നിങ്ങള്‍ സ്വിച്ച് ഓഫ് ചെയ്തോ?' എന്ന് ചോദിക്കുന്നുണ്ട്. മറ്റേയാള്‍ 'ഇല്ല' എന്ന് മറുപടി നല്‍കി. പറക്കുന്നതിന് മുമ്പ് വിമാനത്തിലെ ഒരു സെന്‍സറിന് ഒരു പ്രശ്നമുണ്ടായിരുന്നുവെന്നും അത് പരിഹരിച്ചുവെന്നും റിപോര്‍ട്ടിലുണ്ട്.

അഹമ്മദാബാദ് വിമാനാപകടത്തിന് നാല് ആഴ്ച മുമ്പ്, ബോയിംഗ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ബോയിംഗ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ച് സംബന്ധിച്ച് ബ്രിട്ടന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു.മെയ് 15 ന്, യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) നിര്‍ദ്ദേശം പാലിക്കാന്‍ സിഎഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബോയിംഗ് 737, 757, 767, 777, 787 വിമാനങ്ങളിലെ ഇന്ധന ഷട്ട്ഓഫ് വാല്‍വ് ആക്യുവേറ്ററുകളില്‍ സാധ്യതയുള്ള അപകടസാധ്യത എഫ്എഎ തിരിച്ചറിഞ്ഞിരുന്നു.

യുകെയിലേക്ക് പറക്കുന്ന എല്ലാ വിമാനക്കമ്പനികളും ഈ വാല്‍വുകള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ അവ മാറ്റിസ്ഥാപിക്കാനോ നന്നാക്കാനോ ദിവസേനയുള്ള പരിശോധനകള്‍ നിര്‍ബന്ധമാക്കാനും സിഎഎ ഉത്തരവിട്ടിട്ടിരുന്നു. അതേസമയം, അപകടത്തെക്കുറിച്ച് വിമാനക്കമ്പനികളെ അറിയിച്ചിരുന്നില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം.

ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ ഒരു മെഡിക്കല്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയും 60 വിദേശ യാത്രക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

Next Story

RELATED STORIES

Share it