Latest News

അടിമാലി മണ്ണിടിച്ചില്‍; മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത വിഭാഗം ഒരു ലക്ഷം രൂപ കൈമാറി

അടിമാലി മണ്ണിടിച്ചില്‍; മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത വിഭാഗം ഒരു ലക്ഷം രൂപ കൈമാറി
X

ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കി ദേശീയപാത വിഭാഗം. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത വിഭാഗം ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയത്. ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് നിയമ തടസമുണ്ടെന്ന് ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതില്‍ ചില തടസങ്ങള്‍ നിലനില്‍ക്കുന്നതായി കളക്ടര്‍ അറിയിച്ചു. മനുഷ്യനിര്‍മ്മിത ദുരന്തമായതിനാല്‍ ദുരന്തനിവാരണ നിയമ പ്രകാരം തുക നല്‍കാനാവില്ല. അത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകണം.

ബിജുവിന്റെ മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക നല്‍കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കളക്ടര്‍ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കളക്ടര്‍ അറിയിക്കുന്നത്. അതേസമയം മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ദേശീയപാത അതോറിറ്റിയാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. അടിയന്തരമായി തുക കൈമാറണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മണ്ണിടിച്ചില്‍ ഒരു കാല്‍ നഷ്ടപ്പെട്ട് ചികില്‍സയില്‍ കഴിയുന്ന സന്ധ്യ ബിജു പറഞ്ഞിരുന്നു. ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ലെന്നും മമ്മൂട്ടി ഫൗണ്ടേഷനാണ് സഹായം നല്‍കുന്നതെന്നും സന്ധ്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നായിരുന്നു അടിമാലി കൂമ്പന്‍പാറയിലെ ലക്ഷംവീട് കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും എട്ടു വീടുകള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു.

മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപിലായിരുന്നു ബിജുവും സന്ധ്യയും താമസിച്ചിരുന്നത്. ചില സാധനങ്ങള്‍ എടുക്കുന്നതിനായി വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും ബിജുവും സന്ധ്യയും കുടുങ്ങുന്നതും. ഉടന്‍ തന്നെ നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സന്ധ്യയെ ആദ്യം പുറത്തെത്തിച്ചു. തൊട്ടുപിന്നാലെ ബിജുവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വര്‍ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലായതോടെയായിരുന്നു കാല്‍ മുട്ടിന് മുകളില്‍വെച്ച് മുറിച്ചുനീക്കിയത്. സംഭവം വാര്‍ത്തയായതോടെ സന്ധ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. സന്ധ്യയ്ക്ക് കൃത്രിമ കാല്‍ നല്‍കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it