Latest News

ബാങ്കില്‍വച്ച് അപരിചിതനെ സഹായിച്ച് ജയിലിലായ മലയാളിക്ക് സോഷ്യല്‍ ഫോറം ഇടപെടലിലൂടെ മോചനം

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശിയായ സക്കീര്‍ ഹുസൈനാണ് സോഷ്യല്‍ ഫോറം രക്ഷകനായത്.

ബാങ്കില്‍വച്ച് അപരിചിതനെ സഹായിച്ച് ജയിലിലായ മലയാളിക്ക് സോഷ്യല്‍ ഫോറം ഇടപെടലിലൂടെ മോചനം
X

ഷറഫുദ്ദീന്‍ പഴേരി

അബഹ: പാക്കിസ്ഥാനി പൗരന് ഇഖാമ പുതുക്കാന്‍ പണം വരുത്താന്‍ തന്റെ അക്കൗണ്ട് നമ്പര്‍ നല്‍കി കെണിയില്‍ അകപ്പെട്ട മലയാളിക്ക് ഒടുവില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലിലൂടെ മോചനം. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശിയായ സക്കീര്‍ ഹുസൈനാണ് സോഷ്യല്‍ ഫോറം രക്ഷകനായത്.

തന്റെ അക്കൗണ്ടില്‍ നിന്ന് ഇരുനൂറ് റിയാല്‍ പിന്‍വലിക്കുന്നതിനു വേണ്ടി എടിഎം കൗണ്ടറില്‍ ചെന്ന സമയം അവിടെ നിന്ന ഒരു പാക്കിസ്ഥാനി പൗരന്‍ അയാളുടെ ഇക്കാമ പുതുക്കാനായി പണം വരുത്താന്‍ സക്കീറിന്റെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. തനിക്ക് ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്നും അയാളുടെ സഹോദരന്‍ അബഹയില്‍ നിന്നും പണം അയച്ചുതരാനാണെന്നുമായിരുന്നു പറഞ്ഞത്. ദയ തോന്നിയ സക്കീര്‍ തന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു കൊടുക്കുകയൂം അതിലേക്ക് നാലായിരത്തി അഞ്ഞൂറ് സൗദി റിയാല്‍ അപ്പോള്‍ എത്തുകയും അത് അവിടെ വെച്ച് തന്നെ പാക്കിസ്ഥാനിക്ക് കൈമാറുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സക്കീര്‍ ഹുസൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന സന്ദേശം കഫീലിന് ലഭിച്ചു. അബഹ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അബഹയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരെയുള്ള റിജാല്‍ അല്‍മ എന്ന ഗ്രാമപ്രദേശത്തെ സൗദി പൗരന്റെ തൊണ്ണൂറ്റി ഒന്നായിരം റിയാല്‍ ഹാക്ക് ചെയ്യപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തില്‍ അത് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി പോലീസ് കണ്ടെത്തി. അതില്‍ നാലായിരത്തി അഞ്ഞൂറു റിയാലാണ് സക്കീര്‍ ഹുസൈന്റെ അക്കൗണ്ടിലെത്തിയത്. സ്‌റ്റേഷനില്‍ ഹാജരായ സക്കീറിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.

തട്ടിപ്പിന് ഇരയായ അബഹയിലെ രിജാല്‍ അല്‍മഅ ഗ്രാമത്തില്‍ വസിക്കുന്ന അഹമദ് അസീരി പറയുന്നതിങ്ങനെ: ഒരു ദിവസം ബാങ്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി എടിഎം കാര്‍ഡ് നമ്പറും പാസ് വേര്‍ഡും ആവശ്യപ്പെട്ട് ഒരു ഫോണ്‍ കാള്‍ വന്നു. എന്നാല്‍ ബാങ്കിലുണ്ടായിരുന്ന തൊണ്ണൂറ്റി ഒന്നായിരം റിയല്‍ നഷ്ടപ്പെട്ടെന്ന് പിന്നീടാണ് മനസ്സിലായത്. സൗദി പൗരന്‍ നല്‍കിയ പരാതിയിലാണ് ആ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ഒരു അക്കൗണ്ടിന്റെ ഉടമയായ സക്കീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ നിരപരാധിത്വം തെളിയിക്കാനാകാതെ അഞ്ചു മാസത്തോളം സക്കീറിന് ജയിലില്‍ കിടക്കേണ്ടി വന്നു. തുടര്‍ന്ന് നാട്ടിലുള്ള സക്കീറിന്റെ കുടുംബം മക്കയിലെ ഗഫ്ഫാര്‍ വഴി അബഹയിലെ സോഷ്യല്‍ ഫോറത്തിന്റെ സഹായം തേടി. അസീര്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ കണ്‍വീനര്‍ സൈദ് മൗലവി, സക്കീറിനെ റിജാല്‍ ആല്‍മ ജയിലില്‍ പോയി കാണുകയും കേസ് പഠിച്ച് മൂന്ന് തവണ കോടതിയില്‍ ഹാജരായി നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തില്‍ നിബന്ധനകളോടെ കോടതി സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കി.

കേസിലെ കണ്ണി ചേര്‍ക്കപ്പെട്ട ഭീമമായ തുക അക്കൗണ്ടിലേക്ക് വന്ന തേജ്പാല്‍ സിംഗ് എന്ന ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഏതാനും ചിലര്‍ കൂടി ജയിലില്‍ ഇപ്പോഴും കഴിയുന്നുണ്ട്. മക്കയിലുള്ള ഒരു സ്വദേശിയുടെ മുപ്പതിനായിരം റിയാലും മഹായില്‍ ഭാഗത്തുള്ള മറ്റൊരാളുടെ പതിനായിരം റിയാലും ഈ സംഘം തട്ടിയെടുത്ത കേസും ഇതോടൊപ്പമുണ്ട്.

Next Story

RELATED STORIES

Share it