Latest News

14ന് രാത്രി കോഴിക്കോട് നിന്നും ഗുരുവായൂര്‍ പോവാന്‍ ഒരു ഡ്രൈവറെ വേണം; എന്തിന് ? കേരളം ഇത് അറിയണം

മാരക രോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന 300റോളം പേരെയാണ് നര്‍ഗീസ് ബീഗം സ്ഥിരമായി മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കി സഹായിക്കുന്നത്

14ന് രാത്രി കോഴിക്കോട് നിന്നും ഗുരുവായൂര്‍ പോവാന്‍ ഒരു ഡ്രൈവറെ വേണം; എന്തിന് ? കേരളം ഇത് അറിയണം
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. അസുഖക്കാരിയായ ക്യൂന്‍ മേരിയെ അവരുടെ ആഗ്രഹപ്രകാരം മത്സ്യകന്യകയെ കാണിക്കാന്‍ രാത്രി കടലിലൂടെ കൊണ്ടുപോകുന്ന ഒരു രംഗം. കിടപ്പിലായപ്പോയ ഒരാളുടെ ആഗ്രഹം സാധിപ്പിക്കാനുള്ള ചാര്‍ളിയുടെ കടല്‍ യാത്ര ആ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനും കല്‍പ്പനയും ചേര്‍ന്ന് വളരെ മനോഹരമാക്കിയിരുന്നു.


അതുപോലെ രോഗിയായ ഒരാളുടെ ആഗ്രഹം നിറവേറ്റാനുള്ള യാത്രക്ക് ഡ്രൈവറെ തേടിയാണ് സാമൂഹ്യ പ്രവര്‍ത്തകയും നഴ്‌സുമായ നര്‍ഗീസ് ബീഗം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.' 14ന് രാത്രി കോഴിക്കോട് നിന്നും ഗുരുവായൂര്‍ വരെ പോവാന്‍ ഒരു സാരഥിയെ വേണം. പിറ്റേ ദിവസമേ തിരികെ വരൂ. സാധ്യമാകുന്ന ഒരാള്‍ വാട്‌സാപ്പില്‍ ബന്ധപ്പെടുമല്ലോ' എന്നായിരുന്നു നര്‍ഗീസിന്റെ കുറിപ്പ്. ഇത് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം 20തോളം പേരാണ് വാട്‌സാപ്പില്‍ അവരുമായി ബന്ധപ്പെട്ടത്.


നര്‍ഗീസ് മരുന്നും മറ്റ് സഹായങ്ങളും നല്‍കി സംരക്ഷിക്കുന്ന ദരിദ്രനായ ഒരു രോഗി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി തൊഴണം എന്ന് ആഗ്രഹം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ കുറച്ചു കാലമായുള്ള ആഗ്രഹമായിരുന്നു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം. കിടപ്പുരോഗിയായ അദ്ദേഹത്തിന് വാഹനം വിളിച്ച് കോഴിക്കോട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി വരാനുള്ള സാമ്പത്തിക ശേഷിയില്ല. ഇതറിയാവുന്ന നര്‍ഗീസ് ബീഗം രോഗിയുടെ ആഗ്രഹം നിറവേറ്റാനാണ് ഫെയ്‌സ്ബുക്കിലൂെട ഡ്രൈറെ തിരഞ്ഞത്. 14ന് രാത്രി കോഴിക്കോടുള്ള രോഗിയുടെ വീട്ടില്‍ നിന്നും അദ്ദേഹത്തെയും സഹായിയേയും കയറ്റി അതിരാവിലെ ഗുരുവായൂരില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുപോകുന്ന യാത്രക്ക് സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ നര്‍ഗീസിനെ ബന്ധപ്പെട്ടു.


മാരക രോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന 300റോളം പേരെയാണ് നര്‍ഗീസ് ബീഗം സ്ഥിരമായി മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കി സഹായിക്കുന്നത്. നിര്‍ധനരും വിധവകളുമായ 78 പേര്‍ക്ക് ഇതുവരെ വീട് നിര്‍മിച്ച് നല്‍കി. 4 വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. അനാഥരും തീരെ ദരിദ്രരുമായ കുട്ടികളെ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഉള്‍പ്പടെ ചേര്‍ത്ത് എല്ലാ ചിലവുകളും വഹിച്ച് പഠിപ്പിക്കുന്നുണ്ട്. എയ്ഞ്ചല്‍സ് എന്ന അവരുടെ സൗജന്യ വസ്ത്ര ശാലകള്‍ മാതൃകാപരമായ സ്ഥാപനമാണ്. കിടപ്പിലായ രോഗിക്ക് പാര്‍പ്പിടവും മരുന്നും ഭക്ഷണവും വസ്ത്രവും മക്കളുടെ വിദ്യാഭ്യാസവും മാത്രമല്ല, സാധ്യമായ എല്ലാ സഹായവും നല്‍കുന്ന തുല്യതയില്ലാത്ത മാതൃകയാണ് നര്‍ഗീസ് ബീഗത്തിന്റേത്. അതിന്റെ ഭാഗമാണ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനനം എന്ന രോഗിയുടെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി പൊതു സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. നര്‍ഗീസ് ബീഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും അതിന് ലഭിച്ച മറുപടികളും വര്‍ഗ്ഗീയത ആളിക്കത്തിക്കപ്പെടുന്ന കാലത്തും കേരളം അണയാതെ കാത്തു സൂക്ഷിക്കുന്ന മതമൈത്രിയുടെ ഏറ്റവും വലിയ സാക്ഷ്യപ്പെടുത്തലായി മാറുകയാണ്.




Next Story

RELATED STORIES

Share it