Latest News

2018 പ്രളയപുനരധിവാസം: നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ജൂലൈ 3ന് ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിക്കും

2018 പ്രളയപുനരധിവാസം: നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ജൂലൈ 3ന് ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിക്കും
X

മലപ്പുറം: 2018 പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ജൂലൈ 3ന് വൈകുന്നേരം 4.00 മണിക്ക് ഗുണഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുമെന്ന് പീപ്പീള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അറിയിച്ചു. കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള 12 വീടുകളാണ് പീപ്പിള്‍സ് വില്ലേജിലുള്ളത്.

2018ലെ പ്രളയകാലത്ത് ഏറെ ദുരിതമനുഭവിച്ച പ്രദേശമായിരുന്നു നിലമ്പൂര്‍ നമ്പൂരിപ്പെട്ടി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി കുടുംബങ്ങള്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടു. ആ കുടുംബങ്ങള്‍ നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജിലൂടെ പുതുജീവിതം തുടങ്ങുകയാണ്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസി. അമീര്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഈ പരിപാടിയില്‍ സംബന്ധിക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എംപി, അനില്‍ കുമാര്‍ എംഎല്‍എ, പി കെ ബഷീര്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ, ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്ര, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി ടി അബ്ദുള്ളക്കോയ തങ്ങള്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണ്ണന്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം റെക്റ്റര്‍ അബ്ദുസ്സലാം വാണിയമ്പലം, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട്, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയമത രംഗത്തെ പ്രമുഖരും വീഡിയോ കോണ്‍ഫറന്‍സ് വഴിയോ നേരിട്ടോ പരിപാടിയില്‍ പങ്കെടുക്കും.

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തത്സമയം പരിപാടി വീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പിള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. വീടുകളുടെ നിര്‍മാണവും, കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ പൂര്‍ത്തീകരണത്തിനും പുറമെ തൊഴില്‍ പദ്ധതികള്‍, വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം, കുടിവെള്ള പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍കിറ്റുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവരുമായവര്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍മാര്‍ നേരിട്ട് സര്‍വ്വേ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. വിവിധ ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 305 പുതിയ വീടുകള്‍, 888 വീടുകളുടെ അറ്റകുറ്റപ്പണികള്‍, 811 സ്വയം തൊഴില്‍ പദ്ധതികള്‍, 34 കുടിവെള്ള പദ്ധതികള്‍, 3100 ആരോഗ്യ കാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വര്‍ഷം കൊണ്ട് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. മലപ്പുറം നിലമ്പൂര്‍ നമ്പൂരിപെട്ടിയില്‍ നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജ്, വയനാട് പനമരം പീപ്പിള്‍സ് വില്ലേജ്, കോട്ടയം ഇല്ലിക്കല്‍, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലായി നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജുകളും പുനരധിവാസ പദ്ധതികളില്‍ ശ്രദ്ധേയമായതാണ്.

പീപ്പിള്‍സ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂര്‍ ശ്രീകണ്ഠപുരത്തെയും 600ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. ഇന്‍ഫാഖ് സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി നടപ്പു വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഫൗണ്ടേഷന്‍ വൈസ്. ചെയര്‍മാന്‍ സഫിയ അലിയും സെക്രട്ടറി എം അബ്ദുല്‍ മജീദും കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it