EXCLUSIVE: മലയാള സർവകലാശാലയിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനം
ചലച്ചിത്രപഠനം പട്ടികജാതി സംവരണ മെറിറ്റിലാണ് വരേണ്ടത്. എന്നാൽ ഈ ക്രമം തെറ്റിച്ച് സാഹിത്യരചനാ വിഭാഗത്തിലെ ജനറൽ സീറ്റ് പട്ടികജാതി സീറ്റ് ആക്കുകയും ചലച്ചിത്ര പഠനത്തിൽ വരേണ്ടിയിരുന്ന പട്ടികജാതി സംവരണ സീറ്റ് മുന്നാക്ക സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയുമാണ് അട്ടിമറി നടത്തിയിരിക്കുന്നത്.
കോഴിക്കോട്: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി. ഇടത് സഹയാത്രികൻ കവി ആലങ്കോട് ലീലാ കൃഷ്ണന്റെ ബന്ധുവായ പി ശ്രീദേവി എന്ന ഉദ്യോഗാർത്ഥിയുടെ നിയമനത്തിന് വേണ്ടിയാണ് സംവരണ അട്ടിമറി നടന്നത്. 2021 ജൂണിൽ നടത്തിയ നിയമനത്തിലാണ് ചലച്ചിത്രപഠന വിഭാഗത്തിൽ രാഷ്ട്രീയ സ്വാധീനത്തിലൂടെ അനർഹ നിയമനം നേടിയത്.
ചലച്ചിത്രപഠനം പട്ടികജാതി സംവരണ മെറിറ്റിലാണ് വരേണ്ടത്. എന്നാൽ ഈ ക്രമം തെറ്റിച്ച് സാഹിത്യരചനാ വിഭാഗത്തിലെ ജനറൽ സീറ്റ് പട്ടികജാതി സീറ്റ് ആക്കുകയും ചലച്ചിത്ര പഠനത്തിൽ വരേണ്ടിയിരുന്ന പട്ടികജാതി സംവരണ സീറ്റ് മുന്നാക്ക സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയുമാണ് അട്ടിമറി നടത്തിയിരിക്കുന്നത്.
എട്ടു വിഭാഗത്തിലേക്കാണ് ഈ വർഷം നിയമനം നടന്നത്. അസോഷിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയും തുടർന്നുനടന്ന ഇൻറർവ്യൂവിൽ പങ്കെടുത്തവരിൽ നിന്ന് ഉയർന്ന യോഗ്യതകൾ ഉള്ളവരെ മാറ്റിനിർത്തുകയും ആയിരുന്നു. ഇന്റർവ്യൂ ബോഡ് അംഗത്തിന്റെ ഗവേഷക വിദ്യാർഥിയായ ഡോ. ശ്രീദേവി പി എന്ന ഉദ്യോഗാർഥി മുന്നാക്ക സംവരണത്തിന് യോഗ്യയാണോയെന്ന സംശയവും ഇതോടൊപ്പം നിലനിൽക്കുന്നുണ്ട്.
മുന്നാക്ക വിഭാഗത്തിലെ പിന്നാക്ക സംവരണം എന്ന നിലയിലാണ് ശ്രീദേവിയെ നിയമിച്ചിട്ടുള്ളത്. എന്നാൽ ഇതേ വ്യക്തി തന്നെ താരതമ്യ പഠന വിഭാഗത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ 11/12/2020 ൽ നടന്ന ആഭിമുഖത്തിൽ ഓപ്പൺ കാറ്റഗറിയിലാണ് പങ്കെടുത്തത്. ശ്രീദേവി എന്ന ഉദ്യോഗാർഥി വിഷയ വിദഗ്ധരുടെ തീരുമാനത്തിൽ ആദ്യ റാങ്കുകളിൽ പോലും വന്ന ആളായിരുന്നില്ല എന്നാണ് വിവരം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ട വ്യക്തികളെ ഫോണിൽ വിളിച്ചു പറഞ്ഞു സർവകലാശാലയിൽ വരുത്തി ഉദ്യോഗത്തിൽ പ്രവേശിക്കുകയാണ് അധികൃതർ ചെയ്തത്. ഈ അസാധാരണ നടപടി സംശയാസ്പദമാണ്.
ജൂൺ ഒന്നിന് നടന്ന സിൻഡിക്കേറ്റ് യോഗമാണ് നിയമനം അംഗീകരിച്ചതെന്നാണ് നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്നുള്ള വിവരം. അധ്യാപകരെ നിയമിച്ചതിന് ശേഷം ജൂൺ 2 ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് സർവകലാശാല നിയമനം സംബന്ധിച്ച ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പ്രസ്തുത ഉത്തരവിൽ തീയതി, സമയം എന്നിവ രേഖപ്പെടുത്താതെയാണ് പ്രസിദ്ധീകരിച്ചത്. അതായത് ജോലിയിൽ പ്രവേശിച്ച വ്യക്തികൾ രജിസ്റ്ററിൽ ഒപ്പു വയ്ക്കുന്നത് വരെ ഉദ്യോഗാർത്ഥി പട്ടിക രഹസ്യമായി വെച്ചു എന്നതാണ് യാഥാർത്ഥ്യം.
ചലച്ചിത്ര പഠനത്തിൽ ജോലി കിട്ടിയ വ്യക്തിക്ക് എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ബിരുദാനന്തര ബിരുദവും ഫിലോസഫി വിഭാഗത്തിൽ നിന്ന് പിഎച്ച്ഡിയും എന്നാണ് കാണാൻ സാധിക്കുന്നത്. സർവകലാശാലയുടെ നോട്ടിഫിക്കേഷൻ പ്രകാരം ഇതല്ല അടിസ്ഥാന യോഗ്യത. ജേണലിസം ഡിഗ്രിയും സിനിമയുമായി ബന്ധപ്പെട്ട വിഷയം പിഎച്ച്ഡി ചെയ്തവർ അല്ലെങ്കിൽ വിഷയവുമായി ബന്ധപ്പെട്ട തിയേറ്റർ ആർട്ട്, പെർഫോമിങ് ആർട്സ്, ഫിലിം സ്റ്റഡീസ് എന്നിവയിൽ ബിരിദാനന്തര ബിരുദവും നെറ്റ് യോഗ്യതയും എന്നതാണ് യോഗ്യത.
ചലച്ചിത്ര സിദ്ധാന്തങ്ങളും അഭിനയ സംവിധാനം സിദ്ധാന്തങ്ങളും ആധികാരികമായി പഠിച്ച അന്താരാഷ്ട്രതലത്തിൽ ഈ മേഖലയിൽ അക്കാദമിക് പ്രവർത്തനം നടത്തുകയും ചലച്ചിത്ര കോഴ്സുകളുടെ കോ ഓർഡിനേറ്ററായും ഡയറക്ടറായും ഫാക്കൽറ്റിയായും വിവിധ സ്ഥാപനങ്ങളിൽ അധ്യാപന പരിചയവുമുള്ള ദലിത് ഉദ്യോഗാർഥിയെ നിഷ്കരുണം തടഞ്ഞുകൊണ്ട് മൂന്നാം റാങ്ക് ആക്കുകയും ചലച്ചിത്രവുമായി അക്കാദമിക് ബന്ധമില്ലാത്ത ശ്രീദേവിയെ ഒന്നാമത് കൊണ്ടുവരികയുമായിരുന്നു.
ബോർഡ് ഓഫ് സ്റ്റഡീസ് ഇൻറർവ്യൂ ബോർഡിൻറെ അഭിപ്രായപ്രകാരം എമിൽ ഐ ആർ, അനുപമ കെപി, മുഹമ്മദ് സജീർ എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകളിൽ വന്നത് എന്നാണ് അറിയുന്നത്. നിയമനം ലഭിച്ച പ്രസ്തുത വ്യക്തിയുടെ ഗവേഷണ മാർഗ്ഗദർശി ഗോപിനാഥനും, സർവകലാശാല അധികാരികളും പ്രത്യേക താൽപര്യപ്രകാരം റാങ്ക് ലിസ്റ്റ് തന്നെ അട്ടിമറിച്ചുവെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT