Emedia

സവര്‍ണ ജാതി വാലില്‍ അഹങ്കരിക്കുന്നവര്‍ സ്വന്തം അശ്ലീല ചരിത്രം അറിയണം...; അനന്യ രാജ് എഴുതുന്നു

ആര്‍എസ്എസുകാര്‍ ''ഗുരുജി'' എന്നുമാത്രം വിളിക്കുന്ന ഗോള്‍വാള്‍ക്കറാണ് പറയുന്നത്, ''സംബന്ധ'' വ്യവസ്ഥയുണ്ടാക്കിയതും മലയാളി സ്ത്രീകളെല്ലാം ''ആദ്യരാത്രി''യില്‍ നമ്പൂതിരിയോടൊപ്പം ശയിക്കണമെന്ന ധീരമായ നിയമമുണ്ടാക്കിയതും ഉത്തരേന്ത്യന്‍ ബ്രാഹ്‌മണരാണെന്ന്.

സവര്‍ണ ജാതി വാലില്‍ അഹങ്കരിക്കുന്നവര്‍ സ്വന്തം അശ്ലീല ചരിത്രം അറിയണം...; അനന്യ രാജ് എഴുതുന്നു
X

കോഴിക്കോട്: രാഷ്ട്രീയ അധികാരത്തിനു വേണ്ടി ഹിന്ദുത്വത്തെ ഉപയോഗിക്കുന്ന സംഘപരിവാരം, ആണ്ടുകള്‍ക്കു മുമ്പേ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ വേണ്ടി ജാതിസമ്പ്രദായം മാത്രമല്ല നടപ്പാക്കിയത്. സവര്‍ണ തലമുറയ്ക്കു ജന്‍മം നല്‍കാന്‍ വേണ്ടി, കീഴ് ജാതിക്കാരുടെ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയും അതിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. എന്നാല്‍, ഇതിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് തന്നെ പരസ്യമായി വ്യക്തമാക്കിയതായും അത് മുഖപത്രത്തില്‍ അച്ചടിച്ചുവന്നതായും അനന്യ രാജ് ഫേസ് ബുക്കിലൂടെ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു.

അനന്യ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1960 ഡിസംബര്‍ 17 ന് ഗുജറാത്ത് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണത്തില്‍, അന്ന് ആര്‍എസ്എസ് സര്‍ സംഘ്ചാലക് ആയിരുന്ന ''ഗുരുജി'' ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഇങ്ങനെയാണ്: ''...ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ കേരളത്തില്‍ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടുത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനു വേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയസന്താനങ്ങള്‍ക്ക്, നായര്‍ സ്ത്രീകളുമായുള്ള ''സംബന്ധ''വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം, ക്രോസ് ബ്രീഡിങ്, പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സ്ത്രീകളുടെ ആദ്യസന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന ധീരമായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമേ, സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഈ പരീക്ഷണം ഇന്ന് വ്യഭിചാരമെന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല..'' (ഈ പ്രസംഗം ആര്‍എസ്എസിന്റെ ഇംഗ്ലീഷ് മുഖപത്രമായ ''ഓര്‍ഗനൈസറി''ല്‍ (1961 ജനുവരി 2 പേജ് 5) പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://www.sabrangindia.in/article/defence-caste-and-against-cross-breeding-kerala-golwalkar

ഹിന്ദു ഐക്യത്തെക്കുറിച്ചും ഹിന്ദുസംസ്‌കാരത്തെ കുറിച്ചും ഉച്ചൈസ്തരം പ്രസംഗിക്കുന്ന ഒരു സംഘടനയുടെ നേതാവിന്റെ വാക്കുകളാണിത്. ആര്‍എസ്എസുകാര്‍ ''ഗുരുജി'' എന്നുമാത്രം വിളിക്കുന്ന ഗോള്‍വാള്‍ക്കറാണ് പറയുന്നത്, ''സംബന്ധ'' വ്യവസ്ഥയുണ്ടാക്കിയതും മലയാളി സ്ത്രീകളെല്ലാം ''ആദ്യരാത്രി''യില്‍ നമ്പൂതിരിയോടൊപ്പം ശയിക്കണമെന്ന ധീരമായ നിയമമുണ്ടാക്കിയതും ഉത്തരേന്ത്യന്‍ ബ്രാഹ്‌മണരാണെന്ന്. ഇതിന്റെ പിന്നിലെ യുക്തി എന്താണ്?. താഴ്ന്ന വംശജരും താഴ്ന്ന ജാതിക്കാരും ഉന്നത വംശജരായ ബ്രാഹ്‌മണരുമായി ലൈംഗികബന്ധമുണ്ടാക്കിയാല്‍, സന്തതികളുടെ ''വംശഗുണം'' വര്‍ധിക്കുമെന്ന് മേല്‍പ്പറഞ്ഞ പ്രഭാഷണത്തില്‍ ''ഗുരുജി'' വ്യക്തമാക്കിയിട്ടുണ്ട്. സങ്കരപ്രജനന പരീക്ഷണങ്ങള്‍ അടുത്തകാലത്തു മാത്രമാണ് പ്രചാരത്തില്‍ വന്നത്. പക്ഷേ, മനുഷ്യരില്‍ ഈ പരീക്ഷണം നടത്താന്‍ ഇന്നും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയവരാണ് ഉത്തരേന്ത്യന്‍ ബ്രാഹ്‌മണരെന്നും ''ഗുരുജി'' പ്രസംഗിച്ചു. അവര്‍ തിരഞ്ഞെടുത്ത പരീക്ഷണശാലയായിരുന്നു കേരളം. ഈ പരീക്ഷണശാലയില്‍ വച്ച് ''നമ്പൂതിരി ശാസ്ത്രജ്ഞര്‍'' സൃഷ്ടിച്ച സന്തതിപരമ്പരകളാണ്, കേരളത്തിലെ മനുഷ്യര്‍!

ഇന്ന് സവര്‍ണ മേനി നടിക്കുന്ന കേരളത്തിലെ തദ്ദേശീയവാസികളായ നായര്‍/നമ്പൂതിരിമാര്‍ സ്വതവേ വംശഗുണമില്ലാത്തവരും ബുദ്ധി കുറഞ്ഞവരുമായിരുന്നുവെന്നാണ്, ''ഗുരുജി'' പരോക്ഷമായി പറയുന്നത്. അതുകൊണ്ടാണത്രേ, എഡി 8-ാം നൂറ്റാണ്ടോടടുപ്പിച്ച് ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ കേരളത്തിലെത്തിയത്. കേരളത്തിലധിവസിച്ചിരുന്ന ജനങ്ങളെ ''ഉയര്‍ത്തുന്ന''തിനു വേണ്ടി ആദ്യം ''സംബന്ധ''സമ്പ്രദായവും പിന്നീട്, ''ആദ്യരാത്രി ബന്ധ''വും അവരുണ്ടാക്കി. ഒരു സമുദായത്തിലെ സ്ത്രീകളെ മുഴുവന്‍ തങ്ങളുടെ വെപ്പാട്ടിമാരാക്കിയ ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍, കേരളീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും കാമപ്പേക്കൂത്താക്കി മാറ്റുകയായിരുന്നു. ''കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍'' എന്ന കൃതിയില്‍, ഇളം കുഞ്ഞന്‍പിള്ള പറയുന്നു: ''കൊല്ലം നാലുമുതല്‍ ഏഴുവരെ ശതകങ്ങള്‍, നമ്പൂതിരിമാരുടെ പുളപ്പുകാലമാണ്. കേരള സ്ത്രീകള്‍ക്കു പാതിവ്രത്യം ആവശ്യമില്ലെന്ന് നമ്പൂതിരിമാര്‍ ആവശ്യത്തിനു വേണ്ടി നിയമമുണ്ടാക്കി. ഈ നിയമം സ്വതന്ത്രകളായി ജീവിച്ചിരുന്ന ദേശവാസികളെയും നമ്പൂതിരിമാരുടെ കളത്രങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെക്കുറെ ഫലിച്ചു''. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വസ്തുത ഹിന്ദുമതം അയിത്ത ജാതിയായി കണക്കാക്കുന്ന ദലിത്, ഈഴവ, തീയ സമുദായങ്ങളെ കുറിച്ചൊന്നും ഈ വ്യഭിചാര നടപടികള്‍ക്കിടയില്‍ പൂജനീയ ഗുരുജി പറയുന്നില്ല എന്നതാണ്. അതായത് ഈ അശ്ലീലതക്ക് പോലും കൊള്ളാത്ത നികൃഷ്ട ജന്മങ്ങളായാണ് സനാതന ധര്‍മ്മവും അതിന്റെ ഉപോല്‍പ്പന്നമായ ആര്‍എസ്എസും നമ്മളെ കരുതിപ്പോരുന്നത്.

ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍, കേരളത്തില്‍ നടത്തിയത് കൂട്ട ബലാല്‍സംഗം, മാസ് റേപ്പിങ് ആയിരുന്നു. ബലാല്‍സംഗത്തിന് മാന്യതയും സാധൂകരണവും കിട്ടുന്നതിനു വേണ്ടി, ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ സൃഷ്ടിച്ച വ്യവസ്ഥയാണ് സംബന്ധം. ലോകത്തൊരു സ്ത്രീയും ബലാല്‍സംഗത്തിനു വഴങ്ങുകയില്ല. മലയാളി സ്ത്രീകളുടെ സഹജമായ പ്രതിരോധത്തെ തകര്‍ക്കുന്നതിനുവേണ്ടി, ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ ബലാല്‍സംഗത്തിന് മതത്തിന്റെയും ധര്‍മത്തിന്റെയും പരിവേഷം നല്‍കി. ക്രമേണ, ''സനാതന ഹിന്ദു ധര്‍മ''ത്തിന്റെ പ്രതിച്ഛായ ആര്‍ജിച്ച ''കൂട്ടബലാല്‍സംഗം'', സംബന്ധം എന്ന വിവാഹസമ്പ്രദായമായി പരിണമിക്കുകയാണുണ്ടായത്. തുടര്‍ന്ന്, ഒരു വിഭാഗം മലയാളി സ്ത്രീകള്‍ ''കൂട്ടബലാല്‍സംഗ''ത്തെ ആന്തരികവല്‍ക്കരിക്കുകയും ചെയ്തു. എഡി 8ാം നൂറ്റാണ്ടുമുതല്‍ 20ാം നൂറ്റാണ്ടിന്റെ ആരംഭം വരെ അനുസ്യൂതം തുടര്‍ന്നുവന്ന സംബന്ധം വാസ്തവത്തില്‍, ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ മലാളികള്‍ക്കെതിരേ നടത്തിയ ''ലൈംഗിക കുറ്റകൃത്യ''മാണ്. ഹിന്ദുയിസമെന്ന പേരില്‍, അവര്‍ മലയാളികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മിത്തുകള്‍, പുരാണങ്ങള്‍, ദൈവങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ലൈംഗിക കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനുള്ള ഉപാധികള്‍ മാത്രമായിരുന്നു.

വ്യതിരിക്തവും സ്വതന്ത്രവുമായ സംസ്‌കാരവും ജീവിതരീതിയും പിന്തുടരുന്ന ഒരു ജനതയെ കീഴ്പ്പെടുത്തുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം അവരെ ലൈംഗികമായി കീഴ്പ്പെടുത്തുകയെന്നതാണ്. തങ്ങള്‍ക്ക് അധീനമാവുന്ന പ്രദേശത്തെയും അവിടുത്തെ ജനതയെയും ''ലൈംഗിക കോളനിയാക്കുകയെന്ന തന്ത്രമാണ്, കേരളത്തില്‍ ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ ആവിഷ്‌കരിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ''കോളനിവല്‍ക്കരണ''ത്തെ ക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ കേരളത്തില്‍ നടപ്പാക്കിയ ''ലൈംഗിക കോളനിവല്‍ക്കരണം'' തികച്ചും വ്യത്യസ്തമാണ്. ഒരു ജനസമൂഹത്തിലെ സ്ത്രീകളെ, ലൈംഗിക അടിമകളാക്കുകയെന്നതിനര്‍ത്ഥം, ആ ജനതയുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാനാവാത്ത വണ്ണം തകര്‍ക്കുകയെന്നതാണ്. ലൈംഗിക കോളനിവല്‍ക്കരണത്തിന്, മതത്തിന്റെ പരിവേഷം നല്‍കുന്നതോടെ, ഇരകളാക്കപ്പെടുന്ന ജനങ്ങള്‍ പ്രതിരോധമില്ലാതെ അത് സ്വീകരിക്കാന്‍ അനുശീലിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ''ലൈംഗിക കോളനി''യില്‍ നിന്ന് പ്രതിഷേധങ്ങളും കലാപങ്ങളുമുണ്ടാവാതിരിക്കാന്‍, ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ കോളനിയെ ''ഹൈന്ദവവല്‍ക്കരി''ച്ചു. ഇന്ന് മലയാളികള്‍ സ്വന്തം മതമെന്ന മട്ടില്‍ പുലര്‍ത്തുന്ന ഹിന്ദുമത വിശ്വാസം, യഥാര്‍ത്ഥത്തില്‍, ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ''പുളപ്പു സംസ്‌കാര''മാണ്. മലയാളി സ്ത്രീകള്‍ക്കു പാതിവ്രത്യം ആവശ്യമില്ലെന്നു നിയമമുണ്ടാക്കിയ ഉത്തരേന്ത്യന്‍ ബ്രാഹ്‌മണരുടെ നിര്‍മിതിയാണ് ഹിന്ദുയിസം എന്ന സത്യം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിയണം. അതുപോലെ നായര്‍, മേനോന്‍, പിള്ള, വാര്യര്‍.. പോലുള്ള സവര്‍ണ ജാതി വാലില്‍ അഹങ്കരിക്കുന്നവര്‍ സ്വന്തം അശ്ലീല ചരിത്രം അറിയുക തന്നെ വേണം.


1960 ഡിസംബര്‍ 17 ന് ഗുജറാത്ത് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണത്തില്‍, അന്ന്...

Posted by Ananya Raj on Wednesday, 21 October 2020





Next Story

RELATED STORIES

Share it