Emedia

ഇവിടം ഒരു മ്യാന്‍മാറോ റുവാണ്ടയോ ആയി മാറുമെന്നതില്‍ സംശയമില്ല

സി പി മുഹമ്മദ് ബഷീര്‍

ഇവിടം ഒരു മ്യാന്‍മാറോ റുവാണ്ടയോ ആയി മാറുമെന്നതില്‍ സംശയമില്ല
X

കോഴിക്കോട്: മുസ് ലിംകളെ മതാടിസ്ഥാനത്തില്‍ പൗരത്വം വിലക്കുന്ന സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ രാജ്യമെങ്ങും വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മര-രാഷ്ട്രീയ ഭേദമന്യേ ഒട്ടുമിക്ക ഇന്ത്യക്കാരും കേന്ദ്രസര്‍ക്കാരിന്റെ വിഭജന നയത്തിനെതിരേ രംഗത്തെത്തിയിരുന്നു. തെരുവുകള്‍ പ്രതിഷേധങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. രാജ്യതലസ്ഥാനത്ത് വയോധികരായ സ്ത്രീകളാണ് ശാഹീന്‍ ബാഗുകള്‍ തീര്‍ത്തത്. ഇതിനിടെ കൊവിഡ് എന്ന മഹാമാരി പടര്‍ന്നുപിടിച്ചതോടെ പ്രക്ഷോഭങ്ങള്‍ക്ക് അയവ് വന്നു. എന്നാല്‍, രാജ്യത്തെ പൗരന്‍മാര്‍ ആരോഗ്യപരമായും സാമ്പത്തികമായും മാനസികപരമായും വെല്ലുവിളികള്‍ നേരിടുമ്പോഴും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോവുകയാണ്. സിഎഎ നടപ്പാക്കാനുള്ള ആദ്യപടിയെന്നോണം മുസ് ലിംകളല്ലാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. കൊവിഡ് പ്രതിരോധിക്കുന്നതില്‍ രാജ്യത്തുണ്ടായ വീഴ്ചയെ മറച്ചുവയ്ക്കാനും ഇതുകൊണ്ടാവുമെന്നായിരിക്കും ഭരണകൂടം കരുതുന്നത്. എന്നാല്‍, മഹാമാരിക്കിടയിലും വരുംനാളുകളില്‍ മുസ് ലിംകളും അവരുടെ ഭാവിയില്‍ താല്‍പര്യമുള്ള സംഘടനകളും ചെറുത്തുനില്‍പ്പിനും അതിജീവനത്തിനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ലെങ്കില്‍ ഇവിടം ഒരു മ്യാന്‍മാറോ റുവാണ്ടയോ ആയി മാറുമെന്നതില്‍ സംശയമില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് സി പി മുഹമ്മദ് ബഷീര്‍.

സി പി മുഹമ്മദ് ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യവ്യാപക പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികളില്‍ നിന്ന് പൗരത്വ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. വാക്‌സിന്‍ പോലും ലഭിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ പോലുമില്ലാതെ നദികളിലൂടെ ഒഴുക്കിവിടുന്ന ദാരുണമായ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു.

കൊവിഡിനെ മറയാക്കി പൗരത്വ നിയമം പിന്‍വാതില്‍ വഴി നടപ്പിലാക്കാനുള്ള ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ നടപടിയെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടെയും കര്‍ത്തവ്യമാണ്. സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രമുള്ള ബ്രിട്ടീഷ് ചെരുപ്പുനക്കികളായ ഹിന്ദുത്വവാദികളാണ്, ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്റെ ജീവിതം സമര്‍പ്പിച്ച മുസ്‌ലിംകളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നത്!.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 15 ജില്ലകളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികളില്‍ നിന്നാണ് പൗരത്വത്തിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അസമില്‍ പൗരത്വ നിയമം നടപ്പാക്കിയത് പോലെ നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 1955ലെ പൗരത്വ നിയമവും 2009ലെ പൗരത്വ ചട്ടവും അനുസരിച്ചാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. രാജ്യത്ത് പൗരത്വ നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.

പൗരത്വ നിയമം നടപ്പിലാക്കാനുള്ള ഈ പുതിയ നീക്കം ഉടന്‍ നിര്‍ത്തിവയ്ക്കണം. പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഇതിനെ മറിക്കടക്കാനാണ് പഴയ നിയമങ്ങള്‍ ഉപയോഗിച്ചുള്ള ഇപ്പോഴുള്ള നീക്കമെന്നതില്‍ സംശയമില്ല. രാജ്യത്ത് ഇപ്പോള്‍ ആവശ്യം കൊവിഡിന് എതിരെയുള്ള വാക്‌സിന്‍ ആണ്. രാജ്യത്തെ മുഴുവന്‍ ജനതയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനും മതിയായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. മോദി സര്‍ക്കാര്‍, പ്രത്യേകിച്ച് രണ്ടാം ഊഴത്തില്‍ കൈകൊണ്ടിട്ടുള്ള ഓരോ നടപടിയും പരിശോധിക്കുമ്പോള്‍ ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തില്‍ മുസ് ലിംകള്‍ക്ക് വേണ്ടി അവര്‍ ഒരുക്കിവച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് വളരെ വ്യക്തമാണ്.

വരുംനാളുകളില്‍ മുസ് ലിംകളും അവരുടെ ഭാവിയില്‍ താല്‍പര്യമുള്ള സംഘടനകളും ചെറുത്തുനില്‍പ്പിനും അതിജീവനത്തിനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ലെങ്കില്‍ ഇവിടം ഒരു മ്യാന്‍മാറോ, റുവാണ്ടയോ ആയി മാറുമെന്നതില്‍ സംശയമില്ല.

(സി പി മുഹമ്മദ് ബഷീര്‍ പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന പ്രസിഡന്റാണ്)

There is no doubt that this place will become a Myanmar or Rwanda





Next Story

RELATED STORIES

Share it