Emedia

ഇന്ത്യന്‍ ജനാധിപത്യത്തിലെ ന്യൂ നോര്‍മലുകള്‍..!; വര്‍ത്തമാന ഇന്ത്യക്കാരുടെ നിസംഗതയെ കുറിച്ചൊരു ചെറുവിവരണം

ഇന്ത്യന്‍ ജനാധിപത്യത്തിലെ ന്യൂ നോര്‍മലുകള്‍..!; വര്‍ത്തമാന ഇന്ത്യക്കാരുടെ നിസംഗതയെ കുറിച്ചൊരു ചെറുവിവരണം
X

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നതെല്ലാം ഭീതിതമായ വാര്‍ത്തകളാണ്. ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും എന്തിനു പറയുന്നു, ജുഡീഷ്യറി പോലും ദാസ്യവേല ചെയ്യാന്‍ മല്‍സരിച്ചോടുന്ന കാലത്ത് പൗരന്‍മാരുടെ നിസംഗതയെ കുറിച്ചു വിവരിക്കുകയാണ് കെ പി ഫാത്തിമ ഷെറിന്‍. നിവൃത്തികേടില്‍ നിന്ന് സമരസപ്പെടലുകളുണ്ടാവുമ്പോള്‍ രാജ്യത്ത് പട്ടിണിയും അസ്വസ്ഥതകളും അശാന്തിയും അരാജകത്വവും നിറമാടുക തന്നെ ചെയ്യും.

കെ പി ഫാത്തിമ ഷെറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ ജനാധിപത്യത്തിലെ ന്യൂ നോര്‍മലുകള്‍..!

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ലക്‌നോ സിബി ഐ കോടതി വിധി പ്രസ്താവിച്ചു. ഞാനുള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരൊന്നും തന്നെ വിധിയില്‍ ഞെട്ടലൊന്നും രേഖപ്പെടുത്തിയില്ല, ബാബരി നിന്നിടം ക്ഷേത്രം പണിയാന്‍ ഉത്തരവിട്ട സുപ്രിംകോടതിയും അതിന്റെ തറക്കല്ലിടല്‍ ചടങ്ങിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയുമുള്ള രാജ്യത്ത് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍!

ന്യൂ നോര്‍മലുകളുടെ, അഥവാ സമരസപ്പെടലുകളുടെ മികച്ച ഉദാഹരണം!

'The state has no religion' എന്ന പ്രഖ്യാപിത നയമുള്ള ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിനെ നമ്മള്‍ പ്രതിഷേധിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തത്! പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ നടപടിയില്‍ സുപ്രിംകോടതി അദ്ദേഹത്തിനെതിരേ ഒരു രൂപ പിഴ ചുമത്തി. ശിക്ഷയുടെ വലിപ്പം പരിഹാസ്യകരമായിരുന്നെങ്കിലും പ്രശാന്ത് ഭൂഷണ്‍ 'കുറ്റക്കാരനാണ്' എന്ന് തന്നെയാണ് പരമോന്നത കോടതി വിധിച്ചത്!(ഇപ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്തവര്‍ നിരപരാധികളെന്ന് മറ്റൊരു കോടതിയുടെ മറ്റൊരു കണ്ടെത്തല്‍). ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ 'മേല്‍ജാതിക്കാര്‍' കൂട്ടബലാല്‍സംഗത്തിനിരയാക്കി, നാവറുത്ത്, എല്ലുകളൊടിച്ച് ക്രൂരമായി കൊന്നുകളഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ പോലും തയ്യാറാവാതെ പോലിസ് തന്നെ ദഹിപ്പിച്ച് കളഞ്ഞു, ഇപ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി പോലിസ് ഇരയാക്കപ്പെട്ടവളുടെ വീടിന് മുന്നില്‍ 'കാവല്‍ നില്‍ക്കുന്നു'. യോഗിയുടെ നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും; നമ്മള്‍ നെടുവീര്‍പ്പിടുന്നു!

ജനുവരി മാസം അവസാനത്തില്‍ അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാനെ National Securtiy Act ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ ചുമത്തി തടവറയില്‍ പാര്‍പ്പിച്ച്, ആറ് മാസങ്ങള്‍ക്ക് ശേഷം അലഹബാദ് ഹൈക്കോടതി വെറുതെ വിടുന്നു. അദ്ദേഹത്തിന് നീതി കിട്ടിയെന്ന് നമ്മള്‍ ആശ്വസിക്കുന്നു, നഷ്ടപ്പെട്ട ദിവസങ്ങള്‍ക്ക് ആര് മറുപടി പറയും?. സമാനമായ അവസ്ഥയിലൂടെ കടന്ന് പോയ നിരവധി പേര്‍!

രാജ്യത്തെ സാമ്പത്തിക സ്ഥിതി ദിനേനയെന്നോണം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത 101 ലക്ഷം കോടിയെന്ന് ധനകാര്യമന്ത്രാലയത്തിന്റെ റിപോര്‍ട്ട്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വലിയൊരു ഭൂഭാഗം ചൈന കീഴ്‌പ്പെടുത്തുന്നു. നമ്മള്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഷൂട്ട് കോപ്രായങ്ങളെ അര്‍ഹിച്ച പരിഹാസത്തോടെ പുച്ഛിച്ച് തള്ളുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കാല്‍നടയായി തൊഴിലിടങ്ങളില്‍ നിന്നും വീടുകളിലേക്ക് പുറപ്പെടേണ്ടി വന്ന മൈഗ്രന്റ് വര്‍ക്കേഴ്‌സിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭരണകൂടം കൈമലര്‍ത്തി കാണിക്കുന്നു. ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു എന്നും പറഞ്ഞ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനെതിരേ 11 ലക്ഷം പേജുകളിലെഴുതിയ തെളിവുകളുണ്ടെന്ന് പോലിസ് ഭാഷ്യം. രാജ്യത്ത് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നു, നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നു. കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു, തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ഹനിച്ചുകൊണ്ട് ലേബര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നു, സഹകരണ മേഖലയുടെ മരണമണി മുഴക്കിക്കൊണ്ട് ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കുന്നു.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പ്രതിഷേധങ്ങള്‍ പരിഗണിക്കപ്പെടില്ലെന്നും നിലപാടെടുക്കുന്നു. EIA 2020 വഴി കാടും കുന്നും മലയും വരെ കച്ചവടത്തിനായി കുപ്പിയിലാക്കിയിരിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ വിടുന്നു. മുസ്‌ലിംകളെ അടിച്ചുകൊല്ലുന്നു, ദലിത് സ്ത്രീകളെ ബലാല്‍സംഗത്തിനിരയാക്കി കത്തിച്ച് കളയുന്നു. സവര്‍ണതയുടെ പ്രിവിലേജില്‍പെടാത്ത മനുഷ്യരെ കൊന്നുതള്ളുന്നു. പ്രതിഷേധിക്കുന്നവരെ, സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിശബ്ദമാക്കുന്നു. ഇതെല്ലാം കണ്ട്, ഇതില്‍ക്കൂടുതല്‍ നമ്മളെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇന്ത്യന്‍ ജനത ഹതാശരാകുന്നു!

ഭോഗിക്കാന്‍, ഉപയോഗിക്കാന്‍, ചൂഷണം ചെയ്യാന്‍, ആവശ്യാനുസരണം അടിച്ചും ചുട്ടും കൊല്ലാന്‍, തടവറകള്‍ നിറയ്ക്കാന്‍... ഇതില്‍ കവിഞ്ഞ് ഒരു ഹിന്ദു രാഷ്ട്രത്തില്‍(അഥവാ ബ്രാഹ്മണിക് വ്യവസ്ഥയില്‍) മുസ്‌ലിം-ദലിത് ഉടലുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല എന്ന ബോധ്യമുള്ളവരാണ് നമ്മള്‍. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ പദവി ഇതുവരെ എടുത്തുകളഞ്ഞിട്ടില്ലെന്നിരിക്കെ, ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ നമ്മളെന്തിനാണ് നിരാശപ്പെടുന്നത്! ന്യൂ നോര്‍മലുകള്‍ക്ക് വിധേയപ്പെടാതെ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുക. എന്‍ആര്‍സി-സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സമയത്ത് രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറായിരിക്കുന്നു എന്ന് സ്വയം വിശേഷിപ്പിച്ചവരാണ് നമ്മള്‍, തീമഴയായ് പെയ്യുന്ന അബാബീല്‍ കൂട്ടം നമ്മള്‍ തന്നെയെന്നിരിക്കെ വിജയം നമുക്കുള്ളതാണ്!.


ഇന്ത്യൻ ജനാധിപത്യത്തിലെ ന്യൂ നോർമലുകൾ!

ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ലക്‌നൗ...

Posted by KP Fathima Sherin on Friday, 2 October 2020



ഇന്ത്യൻ ജനാധിപത്യത്തിലെ ന്യൂ നോർമലുകൾ! ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ലക്‌നൗ...

Posted by KP Fathima Sherin on Friday, 2 October 2020





Next Story

RELATED STORIES

Share it