Emedia

ഗ്ലോബല്‍ പട്ടിണി സൂചികയും നാണക്കേടിന്റെ 101ഉം

ഗ്ലോബല്‍ പട്ടിണി സൂചികയും നാണക്കേടിന്റെ 101ഉം
X

ഡോ. ടി എം തോമസ് ഐസക്

ഗ്ലോാബല്‍ പട്ടിണി സൂചിക 2021 റിപോര്‍ട്ട് പ്രകാരം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്, 101. ഒഇസിഡി രാജ്യങ്ങളില്‍ പലരെയും ഒഴിവാക്കിയാണ് കണക്കെടുത്തത്. അതുകൂടി പരിഗണിച്ചാല്‍ സ്ഥാനം 131 ആകും. പക്ഷേ, ഈ കണക്കുകള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ രോഷപ്രകടനം നടത്തി. റിപോര്‍ട്ടിലെ വസ്തുതകള്‍ കണ്ടപ്പോഴാണ് കേന്ദ്രത്തിന് നല്‍ക്കക്കള്ളിയില്ലാതായതെന്ന് മുന്‍ ധനമന്ത്രി കൂടിയായ ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

''2000ത്തില്‍ ഇന്ത്യയുടെ പട്ടിണി സ്‌കോര്‍ 38.8 ആയിരുന്നു. ഇപ്പോള്‍ അത് 27.5 ആണ്. 29 ശതമാനമാണ് നേട്ടം. പക്ഷെ, ഇതു മുഴുവന്‍ നേടിയത് 2000ത്തിനും 2012നും ഇടയിലാണ്. ഈ 10 വര്‍ഷംകൊണ്ട് 10 സ്‌കോര്‍ കുറഞ്ഞു. എന്നാല്‍ 2012 മുതല്‍ 2021 വരെയുള്ള 10 വര്‍ഷംകൊണ്ട് 1.3 സ്‌കോര്‍ മാത്രമാണു കുറഞ്ഞത്. മോദിയുടെ കാലത്ത് പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല'' -ഇതാണ് കോപത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഗ്ലോബല്‍ പട്ടിണി സൂചിക 2021 റിപോര്‍ട്ട് പ്രകാരം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാണക്കേടിന്റെ 101 ആണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സ്ഥാനം 131ാമത്തേതാണ്. വ്യവസായവല്‍കൃത ഒഇസിഡിയിലെ 38 രാജ്യങ്ങളില്‍ 8 എണ്ണത്തെ മാത്രമേ സൂചികയ്ക്കുവേണ്ടി പരിഗണിച്ചുള്ളൂ. ബാക്കിയുള്ളവയില്‍ പട്ടിണി പരിഗണനാര്‍ഹമായ വിഷയമല്ല എന്നാണ് അനുമാനം. ആ രാജ്യങ്ങളെക്കൂടി പരിഗണിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 131 ആകും.

ഇന്ത്യാ സര്‍ക്കാര്‍ വളരെ രോഷത്തോടെയാണു പ്രതികരിച്ചത്. കണക്കുകളുടെ നിജസ്ഥിതിയേയും ശേഖരിച്ച രീതിയേയും അപഹസിച്ചു. ഇവയെല്ലാം ഈ പ്രാമാണിക റിപോര്‍ട്ടിന്റെ സംഘാടകര്‍ നിഷേധിക്കുക മാത്രമല്ല, ഇന്ത്യാ സര്‍ക്കാരിന്റെ വായ അടപ്പിക്കുന്ന മറുപടിയാണു നല്‍കിയത്. ഐക്യരാഷ്ട്രസഭ സസ്‌റ്റെയിനബിള്‍ ഡെവലപ്പ്‌മെന്റ് ഗോള്‍സ് അഥവാ എസ്ഡിജി കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ തന്നെയാണ് പട്ടിണി സൂചികയ്ക്കും ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യാ സര്‍ക്കാര്‍ ഇതുസംബന്ധിച്ച കരാറില്‍ അംഗവുമാണ്. അഥവാ ഇന്ത്യാ സര്‍ക്കാര്‍ തന്നെ പട്ടിണി സൂചികയുടെ രീതിസമ്പ്രദായത്തെ അംഗീകരിച്ചിട്ടുണ്ട്.

എന്തുകൊണ്ടായിരിക്കണം ഇന്ത്യാ സര്‍ക്കാര്‍ ഇത്ര കുപിതരായത്? യഥാര്‍ത്ഥത്തില്‍ റിപോര്‍ട്ടില്‍ ഇന്ത്യ പട്ടിണി കുറയ്ക്കുന്നതില്‍ കൈവരിച്ച നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ബോക്‌സ് തന്നെയുണ്ട്. 2000ത്തില്‍ ഇന്ത്യയുടെ പട്ടിണി സ്‌കോര്‍ 38.8 ആയിരുന്നു. ഇപ്പോള്‍ അത് 27.5 ആണ്. 29 ശതമാനമാണ് നേട്ടം. പക്ഷെ, ഇതു മുഴുവന്‍ നേടിയത് 2000ത്തിനും 2012നും ഇടയിലാണ്. ഈ 10 വര്‍ഷംകൊണ്ട് 10 സ്‌കോര്‍ കുറഞ്ഞു. എന്നാല്‍ 2012 മുതല്‍ 2021 വരെയുള്ള 10 വര്‍ഷംകൊണ്ട് 1.3 സ്‌കോര്‍ മാത്രമാണു കുറഞ്ഞത്. മോദിയുടെ കാലത്ത് പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. കോപം വരാന്‍ ഇതിലേറെ കാര്യം വേണോ?

കണക്കുകള്‍ ലഭ്യമായ 83 രാജ്യങ്ങള്‍ എടുത്താല്‍ 2012നും 2021നും ഇടയ്ക്ക് പട്ടിണി സ്‌കോറില്‍ 40 ശതമാനം കുറവുണ്ടായി. പട്ടിണി ഇല്ലാതാകുംതോറും സ്‌കോറില്‍ ഉണ്ടാകുന്ന ഇടിവ് സൃഷ്ടിക്കാന്‍ കൂടുതല്‍ കൂടുതല്‍ പ്രയാസമാകുമെന്നു പറയേണ്ടതില്ലല്ലോ. എന്നിട്ടും ഇന്ത്യയില്‍ 29 ശതമാനം പട്ടിണി സ്‌കോര്‍ കുറഞ്ഞപ്പോള്‍ മറ്റു രാജ്യങ്ങളില്‍ 40 ശതമാനം കുറഞ്ഞു. ചുരുക്കത്തില്‍ മറ്റു രാജ്യങ്ങള്‍ ഉണ്ടാക്കിയ നേട്ടം പോലും ഇക്കാര്യത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

നമ്മുടെ അയല്‍പ്പക്ക രാജ്യങ്ങള്‍ എടുത്താല്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് നമുക്കു താഴെ. ഒരുകാലത്ത് കുട്ടയില്‍ എടുക്കേണ്ട ദരിദ്രരാജ്യമായിരുന്ന ബംഗ്ലാദേശുപോലും നമുക്കു മുകളിലാണ്. ചൈനയുടെ കാര്യം പറയേണ്ടതില്ല. ചൈന ഏതാണ്ട് പട്ടിണിരഹിത രാജ്യമായി മാറിക്കഴിഞ്ഞു.

ഓരോ വര്‍ഷവും റെക്കോര്‍ഡ് വിളവിന്റെ പത്രവാര്‍ത്തകളും രാജ്യം മുഴുവനും ഒറ്റ റേഷന്‍കാര്‍ഡില്‍ വന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നത്? ധാന്യോല്‍പ്പാദനം വര്‍ദ്ധിക്കുന്നൂവെന്നതു ശരിതന്നെ. പക്ഷേ, പ്രതിശീര്‍ഷ ധാന്യോല്‍പ്പാദനം എടുത്താല്‍ ചിത്രം വേറൊന്നാണ്. 1991ല്‍ പ്രതിശീര്‍ഷ ധാന്യലഭ്യത 186.2 കിലോയായിരുന്നു. 2016ല്‍ അത് 177.9 ആയി താഴുകയാണുണ്ടായത്. പക്ഷേ, പട്ടിണി സൂചിക അളക്കുന്നത് ധാന്യലഭ്യത മാത്രമല്ല. മൊത്തം ഭക്ഷണത്തിന്റെ ലഭ്യതയാണ്. അതുപോലെതന്നെ പ്രോട്ടീന്റെയും പോഷകാഹാരങ്ങളുടെയും ലഭ്യതയും കണക്കിലെടുക്കുന്നുണ്ട്.

ഇത് കണക്കാക്കുന്നതിന് ഇന്ത്യാ സര്‍ക്കാര്‍ ആക്ഷേപിച്ചതുപോലെ ഫോണ്‍ ഇന്‍ സര്‍വ്വേയുമൊന്നുമല്ല പട്ടിണി സൂചികക്കാര്‍ ആശ്രയിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഫുഡ് ബാലന്‍സ്ഷീറ്റാണ്. എന്നുവച്ചാല്‍ വിവിധയിനം ഭക്ഷണ സാധനങ്ങളുടെ ഉല്‍പ്പാദനം എത്ര? കയറ്റുമതി എത്ര? ഇറക്കുമതി എത്ര? സ്‌റ്റോക്ക് എത്ര? അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ ലഭ്യത കണക്കാക്കുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് ആവശ്യമായ മിനിമം ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക് ഉണ്ടാക്കുന്നത്. ഇതിന് ആകെ സൂചികയില്‍ മൂന്നിലൊന്നു പ്രാധാന്യമേ നല്‍കിയിട്ടുള്ളൂ.

ഭക്ഷണം കഴിക്കുന്നുവെന്നതിനേക്കാള്‍ ഭക്ഷണവും പോഷകാഹാരങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയാണ് പട്ടിണി സൂചികയില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ ആരോഗ്യനിലയുടെ ബാരോ മീറ്ററായി കണക്കാക്കുന്നത് കുട്ടികളുടെ ആരോഗ്യമാണ്. അതുകൊണ്ട് സൂചിക കണക്കു കൂട്ടുന്നതിന് ആസ്പദമാക്കുന്ന 4 ഘടകങ്ങളില്‍ 3ഉം കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഒന്ന്) 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉയരത്തിന് അനുസരിച്ചുള്ള തൂക്കമുണ്ടോ? രണ്ട്) 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രായത്തിന് അനുസരിച്ചുള്ള ഉയരമുണ്ടോ? മൂന്ന്) 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് എന്താണ്? ഇതിനെല്ലാം ഇന്ത്യാ സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ തന്നെയാണ് ആസ്പദമാക്കുന്നത്. പട്ടിണി സൂചികയുടെ 4 ഘടകങ്ങളില്‍ മൂന്നില്‍ രണ്ട് പ്രാധാന്യവും ഇപ്പോള്‍പ്പറഞ്ഞ 3 ഇനങ്ങള്‍ക്കാണ്.

2021ലെ സൂചികയാണെങ്കിലും കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഈ സൂചിക പ്രതിഫലിപ്പിക്കുന്നില്ല. കാരണം കൊവിഡ് കാലത്തു പെരുകിയ പട്ടിണിയുടെ പ്രത്യാഘാതങ്ങള്‍ ആരോഗ്യനിലയില്‍ പ്രതിഫലിക്കാന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ എടുക്കുമല്ലോ. എന്നുവച്ചാല്‍ മോദി ഭരണം അവസാനിക്കാന്‍ പോകുന്നത് ഭരണം തുടങ്ങിയതിനേക്കാള്‍ രൂക്ഷമായ പട്ടിണിയുടെ റെക്കോര്‍ഡോഡുകൂടിയായിരിക്കും.

Next Story

RELATED STORIES

Share it