Emedia

സൈബര്‍ തട്ടിപ്പുകള്‍ പുതിയ രീതിയില്‍; ബോധവല്‍കരണവുമായി പോലിസ്

ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ട ഗുരുവായൂര്‍ സ്വദേശിനിയുടെ അനുഭവം വിവരിച്ചുകൊണ്ടാണ് പോലിസ് തട്ടിപ്പിനെ കുറിച്ച് ബോധവല്‍കരിക്കുന്ന പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.

സൈബര്‍ തട്ടിപ്പുകള്‍ പുതിയ രീതിയില്‍; ബോധവല്‍കരണവുമായി പോലിസ്
X

തൃശൂര്‍: ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും നടക്കുന്ന സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ബോധവല്‍കരണവുമായി തൃശൂര്‍ സിറ്റി പോലിസ്. ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ട ഗുരുവായൂര്‍ സ്വദേശിനിയുടെ അനുഭവം വിവരിച്ചുകൊണ്ടാണ് പോലിസ് തട്ടിപ്പിനെ കുറിച്ച് ബോധവല്‍കരിക്കുന്ന പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.

തൃശൂര്‍ സിറ്റി പോലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

ബിടെക് യുവതി.

നല്ല ഉയരം.

പറഞ്ഞുവരുന്നത് വിവാഹ ആലോചനകളെക്കുറിച്ചാണെന്ന് തെറ്റിദ്ധരിച്ചുവോ..? എങ്കില്‍ കേട്ടോളൂ,

ഈ യോഗ്യതകളൊന്നും സൈബര്‍തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ മതിയാകുന്നില്ല എന്നാണ് പറയാന്‍ പോകുന്നത്.

ഫേസ്ബുക്കില്‍ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ബിടെക് യുവതി അങ്ങിനെയൊരു പരസ്യം ശ്രദ്ധിച്ചത്.

799 രൂപയ്ക് ഉഗ്രന്‍ മൊബൈല്‍ഫോണ്‍!

കോവിഡ്19 ലോക്ക്‌ഡൌണ്‍ വിലക്കിഴിവായാണ് പതിനയ്യായിരം രൂപയ്ക് മുകളില്‍ വിലവരുന്ന മൊബൈല്‍ ഫോണ്‍ പ്രശസ്ത ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റ് ഇപ്പോള്‍ 799 രൂപയ്ക് നല്‍കുന്നതത്രേ..!!!

ഒന്നും ആലോചിച്ചില്ല. അതില്‍ ക്ലിക്ക് ചെയ്തു.

ഉടനെ പോയത് പ്രമുഖ വില്‍പ്പന സൈറ്റിലേക്ക്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ അയച്ചുതരേണ്ട വിലാസം രേഖപ്പെടുത്താനുള്ള ഫോറം തെളിഞ്ഞു. അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി; കൂടെ മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി. അല്‍പ്പസമയത്തിനുശേഷം കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ഒരു ലിങ്ക് മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കി. നിങ്ങള്‍ക്കാവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുക്കാനെന്ന രീതിയിലാണ് ലിങ്ക് അയച്ചു നല്‍കിയത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ ഇഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുത്തു. തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ വിലയായ 799 രൂപ ബാങ്ക് എക്കൌണ്ടില്‍ നിന്നും അടച്ചു നല്‍കി.

മൊബൈല്‍ഫോണ്‍ കൊറിയര്‍ മുഖേന എത്തുമെന്ന് കരുതി കാത്തുകാത്തിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇതിനോടകം 50,000 രൂപ നഷ്ടപ്പെട്ടിരുന്നു. എന്നാലും തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കാന്‍ നമ്മുടെ ബി.ടെക് യുവതിക്ക് കഴിഞ്ഞിരുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണം പിന്‍വലിക്കാന്‍ തന്റെ എടിഎം പിന്‍ നമ്പറോ, ഒടിപി യോ താന്‍ ആര്‍ക്കും പറഞ്ഞു നല്‍കിയിട്ടില്ല. പിന്നെ എങ്ങിനെയാണ് പണം നഷ്ടപ്പെട്ടതെന്നറിയാതെ അവര്‍ ബാങ്കില്‍ ചെന്ന് അന്വേഷിച്ചു. ബാങ്ക് മാനേജര്‍ അവരുടെ നിസഹായത അറിയിച്ചപ്പോഴാണ് യുവതി പരാതിയുമായി ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അവിടെ ലഭിച്ച പരാതി ഉടന്‍തന്നെ സൈബര്‍ സെല്ലിലേക്ക് കൈമാറി.

തൃശൂര്‍ സിറ്റി പോലീസ് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ പുതിയ പ്രവര്‍ത്തന രീതികള്‍ വെളിച്ചത്തുകൊണ്ടുവരാനായത്.

തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തന രീതി ഇങ്ങനെ:

സൈബര്‍ തട്ടിപ്പുകാര്‍ പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന വെബ്‌സൈറ്റുകളിലേതിനു സമാനമായ ദൃശ്യഭംഗിയോടെ താല്‍ക്കാലിക വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നു.

ഇത്തരം താല്‍ക്കാലിക വെബ്‌സൈറ്റുകളിലൂടെ യഥാര്‍ത്ഥ വെബ്‌സൈറ്റിലേതെന്നു തോന്നിക്കുന്ന വിധത്തില്‍ വമ്പന്‍ ഓഫറുകളും ഡിസ്‌കൌണ്ടുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് പ്രവേശിക്കുന്നു.

മൊബൈല്‍ഫോണ്‍ അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്ന വസ്തുക്കള്‍ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍, വിലാസം എന്നിവ കൈക്കലാക്കുന്നു.

തട്ടിപ്പുകാര്‍ ഉപഭോക്താവിന്റെ മൊബൈല്‍ഫോണിലേക്ക് അയച്ചുനല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ മൊബൈല്‍ഫോണിലേക്ക് അി്യഉലസെ, ഠലമാ ഢശലംലൃ പോലുള്ള ഷെയറിങ്ങ് ആപ്ലിക്കേഷനുകള്‍ വന്നുചേരുന്നു. ഇത്തരം ഷെയറിങ്ങ് ആപ്പുകള്‍ മൊബൈല്‍ഫോണില്‍ വന്നുചേര്‍ന്നാല്‍ (ഇന്‍സ്റ്റാള്‍ ആയാല്‍) നമ്മുടെ അനുമതിയില്ലാതെ തന്നെ തട്ടിപ്പുകാര്‍ക്ക് മൊബൈല്‍ഫോണിനെ വിദൂരതയില്‍ നിന്നും നിയന്ത്രിക്കാനാകും. കൂടാതെ മൊബൈല്‍ഫോണില്‍ ലഭിക്കുന്ന സന്ദേശങ്ങളും, നിര്‍ദ്ദേശങ്ങളും അവര്‍ക്ക് കാണാനും ഉപയോഗിക്കാനുമാകും. (കമ്പ്യൂട്ടര്‍ ഭാഷയില്‍ ഇത്തരം തട്ടിപ്പുരീതികള്‍ ജവശവെശിഴ ഫിഷിങ്ങ് എന്നറിയപ്പെടുന്നു).

ഇതോടെ നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഒടിപി സന്ദേശങ്ങള്‍ അവര്‍ വായിച്ചെടുക്കുകയും, ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഇത് ഉപയുക്തമാക്കുകയും ചെയ്യും.

ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പണം നഷ്ടമായ ബിടെക് ബിരുദധാരിയായ യുവതിയുടെ ബാങ്ക് എക്കൌണ്ടില്‍ നിന്നും സൈബര്‍ കുറ്റവാളികള്‍ പണം തട്ടിയെടുത്ത രീതിയെപ്പറ്റി സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്തു. കൃത്യസമയത്ത് പരാതിക്കാരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതുമൂലം, സൈബര്‍കുറ്റവാളി ഉപയോഗിച്ച ബാങ്ക് എക്കൌണ്ട് കണ്ടെത്താനായി. ഇത്തരത്തില്‍ എക്കൌണ്ടില്‍ എത്തിച്ചേര്‍ന്ന പണം കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്തതാണെന്ന് സിറ്റി കമ്മീഷണര്‍ ബാങ്കിനെ അറിയിക്കുകയും പണം തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതുമൂലം പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരിച്ചു ലഭിച്ചിട്ടുള്ളതാണ്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

പ്രമുഖ വില്‍പ്പന സൈറ്റുകള്‍ക്കു സമാനമായ പേരും ദൃശ്യങ്ങളുമടങ്ങിയ വ്യാജ വില്‍പ്പന സൈറ്റുകളെക്കുറിച്ച് ബോധവാന്‍മാരുക. ഇത്തരം സൈറ്റുകളിലേക്ക് പ്രവേശിക്കാതിരിക്കുക.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്കുചെയ്യാതെ വെബ് വിലാസം വെബ് ബ്രൌസറില്‍ നേരിട്ട് ടൈപ്പ് ചെയ്യുക.

തട്ടിപ്പ് വെബ്‌സൈറ്റുകളുടെ പേരുകളിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍ വ്യത്യാസം മനസ്സിലാക്കാം.

സമൂഹമാധ്യമങ്ങളില്‍ കാണുന്ന അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൈബര്‍ കുറ്റവാളികള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഉറവിടങ്ങളിലേക്ക് ഉപഭോക്താവ് കൊണ്ടുചെന്നെത്തിക്കുകയും അതുവഴി പണം, ഡാറ്റ മുതലായവ നഷ്ടമാകുകയും ചെയ്യും.

മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഒരിക്കലും ഷെയറിങ്ങ് ആപ്ലിക്കേഷനുകള്‍ ഫോണുകളിലോ, കമ്പ്യൂട്ടറുകളിലോ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

വിശ്വസനീയമായ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളില്‍ നിന്നു മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങുക.

എന്താണ് ഫിഷിങ്ങ് (phishing) ?

ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഹാക്കര്‍മാര്‍ ഏതെങ്കിലും ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് ഒരു വ്യാജ ഒരു വെബ് പേജ് നിര്‍മ്മിക്കുന്നു. യഥാര്‍ത്ഥം എന്ന് തോന്നിക്കുന്ന അത്തരം വെബ്‌സൈറ്റില്‍ ഇരയാകുന്ന വ്യക്തി അയാളുടെ വിവരങ്ങള്‍ അറിഞ്ഞോ അറിയാതെയോ നല്‍കുന്നു. ഇതില്‍ നല്‍കുന്ന പാസ്‌വേര്‍ഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും മോഷ്ടിക്കുന്നു.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടി തൃശൂര്‍ സിറ്റിപോലിസിന്റെ അവബോധന പരിപാടി.




Next Story

RELATED STORIES

Share it