എന്തുവന്നാലും നമ്മള് ഒരുമിച്ചു ശ്രമിക്കില്ല!, അതൊരു ശീലമായിപ്പോയി...
ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉല്‍സാഹവും സഹകരണവും തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തിമിര്‍ത്ത കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും
കോഴിക്കോട്: ആദ്യഘട്ടത്തില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. ആദ്യഘട്ടത്തിലെ ജാഗ്രതയെല്ലാം കാറ്റില്‍പ്പറത്തി എല്ലാറ്റിനെയും രാഷ്ട്രീയവല്‍ക്കരിച്ച് വിവാദങ്ങളുണ്ടാക്കുന്ന പതിവുമലയാളിയുടെ ശൈലിയും നിറഞ്ഞാടുകയാണ്. അതിന്റെയെല്ലാം ദുരന്തബാക്കിയെന്നോണം കൊവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. ഈയവസരത്തിലാണ് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവനായിരുന്ന മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ് പ്രസക്തമാവുന്നത്.
മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ്:
കൊറോണയും രാഷ്ട്രീയവും...
ജാഗ്രതയുടെ കാലം കഴിഞ്ഞു. ഇനി കുറച്ചുനാള്‍ പേടിയുടേതാണ്. പ്രതിദിന കേസുകള്‍ മുന്നൂറ് കവിഞ്ഞു. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം പലരുടെയും രോഗ ഉറവിടം കണ്ടെത്താനുമായിട്ടില്ല. ഒരാളില്‍ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പര്‍ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്മ്യൂണിറ്റി സ്പ്രെഡ് മാത്രമേ ബാക്കിയുള്ളൂ. അതുണ്ടായോ ഇല്ലയോ എന്ന് വിദഗ്ധര്‍ വാഗ്വാദം നടത്തുന്നു. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉല്‍സാഹവും സഹകരണവും തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തിമിര്‍ത്ത കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും.
ഇറ്റലിയിലും അമേരിക്കയിലും കാഴ്ചകള്‍ വേറെയും ബാക്കിയുണ്ട്. ആശുപത്രിയില്‍ കിടക്കകള്‍ ഇല്ലാതാവുക, ആര്‍ക്കാണ് വെന്റിലേറ്റര്‍ കൊടുക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ക്ക് ചിന്തിക്കേണ്ടി വരിക, ജീവനും മരണവും മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന ഡോക്ടര്‍മാര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാവുക, അനവധി രോഗികള്‍ ഉണ്ടാവുമ്പോള്‍ ആശുപത്രികള്‍ തന്നെ രോഗം പടരുന്ന കേന്ദ്രങ്ങളാവുക, ഉയര്‍ന്ന വൈറസ് ലോഡ് ഉണ്ടാവുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാവുക, മരിക്കുക, ശ്മശാനങ്ങളില്‍ സ്ഥലമില്ലാതാവുക, ആളുകളെ ഒരുമിച്ച് കുഴിച്ചിടേണ്ടി വരിക, ഇതൊക്കെ നാം മറ്റിടങ്ങളില്‍ കണ്ടതാണ്. ഇതില്‍ കുറച്ചൊക്കെ ഇവിടെയും ഉണ്ടാവാതിരിക്കാന്‍ നമുക്ക് പ്രത്യേക കവച കുണ്ഡലങ്ങള്‍ ഒന്നുമില്ലല്ലോ.
ഇതൊഴിവാക്കാന്‍ സാധിക്കില്ലേ?
സര്‍ക്കാരും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും രോഗികളും പോലിസും കച്ചവടക്കാരും വിദ്യാര്‍ഥികളും അധ്യാപകരും ഒരേ ലക്ഷ്യത്തോടെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല. നമുക്ക് ശേഷം കൊറോണ വന്ന സ്ഥലങ്ങളില്‍ പോലും, നമ്മളേക്കാള്‍ കൂടുതല്‍ രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ പോലും, കാര്യങ്ങള്‍ നിയന്ത്രണത്തിലായിട്ടുണ്ട്. അപ്പോള്‍ നമ്മള് ഒരുമിച്ച് ശ്രമിച്ചാല്‍ നടക്കാവുന്നതേ ഉള്ളൂ. പക്ഷേ, എന്തുവന്നാലും നമ്മള് ഒരുമിച്ചു ശ്രമിക്കില്ല!, അതൊരു ശീലമായിപ്പോയി.
കൊറോണയില്‍ രാഷ്ട്രീയം പാടില്ല എന്നൊക്കെ പറയാം എങ്കിലും 'രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയം എടുത്തു മാറ്റാന്‍ പറ്റില്ല' (you cannot take politics out of politics) എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട്. കൊറോണയായാലും ദുരന്തമായാലും അതിനെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വരുംകാല തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഇതില്‍ നിന്നും രാഷ്ട്രീയം മാറ്റിവയ്ക്കുക സാധ്യമല്ല. ഇതൊരു പ്രത്യേക പാര്‍ട്ടിയുടെ മാത്രം കാര്യമല്ല, തിരഞ്ഞെടുപ്പുകള്‍ ഉള്ള രാഷ്ട്രീയത്തിന്റെ രീതിയാണ്. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നലെ പറഞ്ഞു. ഇന്ന് വേറൊരു കാര്യം പറയാം. നമ്മള് ഇനിയൊരു റോളര്‍ കോസ്റ്ററില്‍ കയറാന്‍ പോവുകയാണെന്ന് ചിന്തിക്കുക. വേഗത്തിലായിരിക്കും കാര്യങ്ങള്‍ നീങ്ങുന്നത്, അല്പം പേടിയൊക്കെ തോന്നും, ചിലര്‍ ഡ്രസ്സില്‍ മൂത്രമൊഴിച്ചു പോയ ചരിത്രം പോലുമുണ്ട്. മുറുക്കിപ്പിടിച്ച് ഇരുന്നോളണം!
ഭാഗ്യവശാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും എന്ന് മനസ്സിലാവുന്നതോടെ ആളുകള്‍ക്ക് കാര്യങ്ങള്‍ പറയാതെ തന്നെ മനസ്സിലാവും(കണ്ടാല്‍ അറിയാത്ത പിള്ള കൊണ്ടാല്‍ അറിയും എന്നല്ലേ..!), പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും, അതിലും കൂടുതല്‍ വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങും, നിയന്ത്രണങ്ങള്‍ സ്വയം പാലിക്കും, മറ്റുള്ളവരെക്കൊണ്ട് പാലിപ്പിക്കും. രോഗം വീണ്ടും നിയന്ത്രണത്തിലാവും. അല്പം പേടിച്ചിട്ടാണെങ്കിലും മിക്കവാറും പേര് റോളര്‍ കോസ്റ്ററില്‍ നിന്നും ജീവനോടെ ഇറങ്ങിവരും. അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പാവും, അത് കഴിഞ്ഞാല്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അത് കഴിഞ്ഞാല്‍ 2021. എല്ലാവര്ക്കും അവര്‍ അര്‍ഹിക്കുന്ന അത്രയും വൈറസിനെ കിട്ടും എന്നല്ലേ പുതിയ ചൊല്ല്!
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT