Emedia

അംബേദ്കറും സ്വകാര്യത എന്ന മൗലികാവകാശവും

അനിവര്‍ അരവിന്ദ്

അംബേദ്കറും സ്വകാര്യത എന്ന മൗലികാവകാശവും
X

കോഴിക്കോട്: സ്വകാര്യത സംബന്ധിച്ച വിധിപ്രസ്താവനകള്‍ക്ക് എന്നും പ്രാധാന്യമേറെയാണ്. പലപ്പോഴും ഭരണകൂടം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാറുണ്ട്. ഈയവസരത്തില്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെ സ്വകാര്യതാ നയം എന്താണെന്ന് വിശദീകരിക്കുകയാണ് ഐടി വിദഗ്ധനായ അനിവര്‍ അരവിന്ദ്. അംബേദ്കറുടെ ജന്‍മദിനത്തില്‍ തന്നെ ഇത്തരമൊരു വിശദീകരണം നല്‍കുന്നതിലൂടെ ആ മഹദ് വ്യക്തിത്വത്തിനു ആദരം അര്‍പ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

അനിവര്‍ അരവിന്ദിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് #DalitHistoryMonth ആണ്. ഒപ്പം അംബേദ്കര്‍ ജയന്തിയും. അധികം അംബേദ്കറെപ്പറ്റി പറയാത്ത ഒരു വിഷയമാണ് സ്വകാര്യത എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍. സ്വകാര്യത 2017 ലെ സുപ്രിംകോടതി വിധിയോടെയാണ് മൗലികാവകാശമായതെന്ന് നമുക്കറിയാം. എന്നാല്‍ 1947 ലെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാ സബ് കമ്മിറ്റി ചര്‍ച്ചയില്‍ സ്വകാര്യതയെ വേണ്ടവിധം അംഗീകരിക്കണമെന്ന് ചര്‍ച്ച വന്നിരുന്നെന്നറിയാമോ. ഈ കമ്മിറ്റിയിലെ ഡോ. ബി ആര്‍ അംബേദ്കര്‍, കെ എം മുന്‍ഷി, ഹര്‍മാന്‍ സിങ് എന്നിവര്‍ സ്വകാര്യത മൗലികാവകാശം ആക്കണമെന്ന അഭിപ്രായക്കാരായിരുന്നു.

കോടതി അനുമതി കൂടാതെയുള്ള പോലിസിന്റെ യുക്തിരഹിതമായ search & seizure തടയുന്ന നിയമമാണ് അമേരിക്കയിലെ Bill of Righstലെ ഫോര്‍ത്ത് അമെന്‍ഡ്‌മെന്റ്. ഇന്ന് നിരവധി ഇന്റര്‍നെറ്റ് അവകാശങ്ങളുടെ മൂലക്കല്ല് ഈ നിയമമാണ്. ഇത് അതേപടി സ്വീകരിക്കാനായിരുന്നു അംബേദ്കറുടെ ശക്തമായ നിലപാട്. ഒപ്പം കമ്മ്യൂണിക്കേഷന്റെ സീക്രസിയും 1947 ഏപ്രിലിലെ ആദ്യ കരടില്‍ ഇടംപിടിച്ചിരുന്നു.

എന്നാല്‍ എതിര്‍പ്പും ശക്തമായിരുന്നു. ബി എന്‍ റാവു, അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, കെ എം പണിക്കര്‍ എന്നിവര്‍ ഇതിനെ നിശിതമായി എതിര്‍ത്തു. പോലിസിന്റെ അധികാരം കുറക്കുന്നത് ഇന്ത്യപോലെ ഒരു രാജ്യത്ത് പ്രായോഗികമല്ല എന്നായിരുന്നു ഇവരുടെ വാദങ്ങളുടെ കാമ്പ്. അതിനാല്‍ ആദ്യ റിപോര്‍ട്ടിലുണ്ടായിരുന്നെങ്കിലും കമ്മിറ്റിയുടെ അവസാന റിപോര്‍ട്ടില്‍ നിന്ന് സ്വകാര്യത എന്ന മൗലികാവകാശം ഒഴിവാക്കപ്പെട്ടു.

പിന്നീട് 70 വര്‍ഷങ്ങളിലെ നിരവധി 'കേസ് ലോ'കള്‍ വഴിയും നീതിന്യായ വ്യവസ്ഥയുടെ വികാസവും തിരിച്ചറിവുകളും വഴിയും അവസാനം 9 അംഗ സുപ്രിംകോടതി ബഞ്ചിന്റെ വിധി വഴിയുമാണ് സ്വകാര്യത 70 കൊല്ലം ലേറ്റായി ലേറ്റസ്റ്റായ മൗലികാവകാശമായത്. ഡിജിറ്റല്‍ അവകാശങ്ങളുടെ മൂലക്കല്ലായത്. എന്നാലും സ്വകാര്യത പണ്ടേ മൗലികാവകാശമായിരുന്നെങ്കില്‍, 4th Amendment പോലൊന്ന് ഇന്ത്യയിലും വന്നിരുന്നെകില്‍ എന്ന ചിന്ത ബാക്കിയാവുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് താമസം മാറ്റാന്‍ ഗാന്ധി തന്റെ അനുയായികളോട് ആഹ്വാനം ചെയ്തപ്പോള്‍, ഗ്രാമങ്ങളില്‍ താമസിക്കുന്നത് ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറാനായിരുന്നു ബി ആര്‍ അംബേദ്കറുടെ ആഹ്വാനം. കുടിയേറ്റ പ്രക്രിയയെ ദലിതരുടെ 'new life movement' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗ്രാമങ്ങളെക്കുറിച്ചുള്ള അംബേദ്കറുടെ പ്രസിദ്ധമായ ഉദ്ധരണി ഇങ്ങനെയാണ്.

'The love of the intellectual Indian for the village communtiy is of course infinite, if not pathetic…What is a village but a sink of localism, a den of ignorance, narrow mindedness and communalism' നഗരത്തിന്റെ അജ്ഞാതത്വം(അനോണിമിറ്റി), ജാതിയുടെ കര്‍ശനമായ ആവശ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് കൂടുതല്‍ മികച്ച അവസരം നല്‍കുമെന്ന് അംബേദ്കര്‍ വാദിച്ചു. ഗ്രാമത്തിന്റെ ജാതിബോധത്തിന്റെ സര്‍വൈലന്‍സ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളേക്കാള്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ നിയന്ത്രണം വ്യക്തികള്‍ക്ക് കുറച്ചുകൂടി ലഭ്യമാവല്‍ അഥവാ വ്യക്തിപരമായ സ്വകാര്യത കൂടി ഈ ആഹ്വാനത്തിന്റെ പുറകില്‍ ഉണ്ടെന്ന് ഇന്ന്തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാക്കാം. നിങ്ങളാരെന്ന് സന്ദര്‍ഭോചിതമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വന്തം താല്‍പര്യപ്രകാര്യം വെളിപ്പെടുത്താനുള്ള അവകാശം കൂടിയാണ് സ്വകാര്യത. അത് എല്ലായ്‌പ്പോഴും ഒരേ ഡാറ്റാ പോയന്റ് മാത്രമാവണമെന്നില്ല, ചലനാത്മകമാവാം. സ്വകാര്യത എന്ന മൗലികാവകാശം ഒരു വെസ്‌റ്റേണ്‍ ലിബറല്‍ ആശയമല്ലെന്നും സ്വാഭിമാനത്തില്‍ ഊന്നിയ ഒന്നാണെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.

അംബേദ്കറും സ്വകാര്യത എന്ന മൗലികാവകാശവും ഇത് #DalitHistoryMonth ആണ്. ഒപ്പം ഇന്ന് #അംബേദ്‌കർ ജയന്തിയും. അധികം...

Posted by Anivar Aravind on Wednesday, 14 April 2021
Next Story

RELATED STORIES

Share it