Editors Pick

ആ തോക്കും തൊപ്പിയും കൂടി കൊടുത്താല്‍ പെര്‍ഫക്റ്റ് ഓക്കെ...

സേവനമുഖംആയതുകൊണ്ടുതന്നെ മറ്റ് മേൽക്കോയ്മാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഹിന്ദുത്വർ സേവാഭാരതി വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ആ തോക്കും തൊപ്പിയും കൂടി കൊടുത്താല്‍ പെര്‍ഫക്റ്റ് ഓക്കെ...
X

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനിടെ വാഹന പരിശോധനയ്ക്ക് പോലിസിനോടൊപ്പം സംഘപരിവാര പോഷക സംഘടനയായ സേവാഭാരതിയുടെ വോളന്റിയര്‍മാരുമെന്ന റിപോർട്ടുകൾ പുറത്തുവരുന്നു. ഞെട്ടലുളവാക്കിയ മലയാളികൾ ഭൂരിപക്ഷം തന്നെയായിരിക്കും. ആർഎസ്എസ് പോഷക സംഘടനയ്ക്കെന്ത് പോലിസിൽ കാര്യം എന്ന ചോദ്യം ഈ മഹാഭൂരിപക്ഷത്തിൽ നിന്ന് ഉയരുന്നത് ജനാധിപത്യത്തിന് കരുത്തായിരിക്കും

പാലക്കാട് ജില്ലയിലെ കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനൊപ്പം വാഹനങ്ങള്‍ പരിശോധിക്കുന്നത്. ഇതുവഴി കടന്നുപോവുന്ന വാഹനങ്ങളോട് പോലിസുകാര്‍ക്കൊപ്പം തന്നെ സേവാഭാരതി വോളന്റിയര്‍മാരും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സേന അംഗങ്ങള്‍ പോലിസിനെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിലൊന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ സന്നദ്ധ സംഘടനകളുടെയോ അടയാളങ്ങളോ മറ്റോ ഉള്ള യാതൊന്നും ഉപയോഗിച്ചിരുന്നില്ല. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വോളന്റിയര്‍മാര്‍ ഇത്തരത്തില്‍ സേവനത്തിനുണ്ടെങ്കിലും ഇവരെല്ലാം സാധാരണ വസ്ത്രമാണ് ധരിച്ചിരുന്നത്.

ഇത് എന്തുകൊണ്ട് ആർഎസ്എസിന് സാധിക്കുന്നുവെന്ന് പരിശോധിക്കേണ്ട ആവശ്യമൊന്നും ഇല്ല. കാരണം പോലിസിനകത്തെ സംഘപരിവാർ വൽകരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്ന് നേരത്തെ തന്നെ ചർച്ചകൾഉയർന്നുവന്നിരുന്നു. ശബരിമല വിഷയ സമയത്ത് വലിയ വിമർശനം ആഭ്യന്തര വകുപ്പിന് നേരിടേണ്ടി വന്നെങ്കിലും ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കാനാണ് മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ ശ്രമിച്ചത്.

എന്താണ് സേവാഭാരതി?

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി. 1979 ൽ ആർഎസ്എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർ സംഘചാലകുമായിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്. സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.

ആർഎസ്എസ് എന്താണോ ലക്ഷ്യം വയ്ക്കുന്നത് അതിലേക്ക് ജനങ്ങളെ ആകർഷിക്കുവാനുള്ള സേവനമുഖം നിർമ്മിക്കുകയെന്ന ലക്ഷ്യമാണ് സേവാഭാരതിയുടേത്. സേവനമുഖംആയതുകൊണ്ടുതന്നെ മറ്റ് മേൽക്കോയ്മാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഹിന്ദുത്വർ സേവാഭാരതി വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സേവനമുഖം മറന്ന് ഫാഷിസ്റ്റുകൾ അവരുടെ തനിസ്വരൂപം കേരളത്തിൽ തന്നെ പലയിടത്തായി പുറത്തെടുത്തിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള മുഞ്ചിറ മഠം സേവാഭാരതി കയ്യേറിയെന്ന് 2019ൽ തസഹീൽദാർ റിപോർട്ട് സർക്കാരിന് കൈമാറിയിരുന്നു. സേവാഭാരതി ബാലസദനം നടത്തിയാണ് മു‍ഞ്ചിറ മഠം കയ്യേറിയത്. ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാന്ദ തീർത്ഥ സേവാഭാരതി നീക്കത്തിനെതിരേ സമരത്തിലായിരുന്നു. സ്വാമിയാരുടെ സത്യാഗ്രഹ പന്തല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത് 2019 സെപ്തംബർ 15നായിരുന്നു സംഭവം.

സേവാഭാരതിയുടെ പ്രളയകാലത്തെ സേവനങ്ങളെ കുറിച്ച് നിരവധി ആരോപണങ്ങളാണുയർന്നത്. പ്രളയ സമയത്ത് സഹായിക്കുകയാണെന്ന വ്യാജേന ഒഴിഞ്ഞ പിക്കപ്പ് ലോറികള്‍ ടാര്‍പ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാംപുകളുടെ പരിസരങ്ങളില്‍ വെറുതെ കറങ്ങിനടക്കുന്നുവെന്നാണ് അന്നുയർന്ന ആരോപണം. ഇത് ശരിവയ്ക്കുന്ന പല മാധ്യമ റിപോർട്ടുകളും പുറത്തുവന്നിരുന്നു.

ജനാധിപത്യത്തിൽ സ്ഥാനമില്ലാത്ത ഫാഷിസ്റ്റുകൾ എങ്ങിനെ ഒരു ജനാധിപത്യ സർക്കാരിന് കീഴിൽ ക്രമസമാധാന പാലനത്തിന് അവരുടെ തന്നെ വേഷത്തിൽ നിൽക്കാൻ കഴിയുന്നുവെന്നത് തന്നെ ശ്രദ്ധേയമാണ്. ആർഎസ്എസ് നേതാക്കൾ പറയുന്നത് പോലെ സൈന്യത്തിനൊപ്പം യുദ്ധത്തിനിറങ്ങിത്തിരിക്കുമെന്ന വാക്കുകൾ ശ്രദ്ധയോടെ തിരിച്ചറിഞ്ഞാലെ സർക്കാർ ചിലവിലുള്ള ആർഎസ്എസിന്റെ ഇത്തരം സൈനിക പരിശീലനങ്ങളുടെ അപകടം മനസിലാക്കാൻ കഴിയൂ.

Next Story

RELATED STORIES

Share it