Business

സംസ്ഥാനത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയുമായി നെസ്‌റ്റോ ഗ്രൂപ്പ്; ആരംഭിക്കുന്നത് 10 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍

3500 പേര്‍ക്ക് തൊഴില്‍ ലഭിക്കും

സംസ്ഥാനത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയുമായി നെസ്‌റ്റോ ഗ്രൂപ്പ്; ആരംഭിക്കുന്നത് 10 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ പദ്ധതിയുമായി നെസ്‌റ്റോ ഗ്രൂപ്പ്. മന്ത്രി പി രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയില്‍ നെസ്‌റ്റോ ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുള്ള പ്രമുഖ ഗ്രൂപ്പാണ് നെസ്‌റ്റോ.

കല്‍പ്പറ്റ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ തൊഴില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടതിനു പിന്നാലെ വലിയൊരു നിക്ഷേപത്തിന് പദ്ധതിയുമായി നെസ്‌റ്റോ ഗ്രൂപ്പ് മുന്നോട്ട് വന്നത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി പത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ച് 3500 തൊഴിലവസര സൃഷ്ടിയാണ് നെസ്‌റ്റോ കേരളത്തില്‍ ഉദ്ദേശിക്കുന്നത്.

'മീറ്റ് ദ ഇന്‍വെസ്റ്റര്‍' പരിപാടിയുടെ ഭാഗമായി നെസ്‌റ്റോ ഗ്രൂപ്പ് മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നെസ്‌റ്റോയുടെ പദ്ധതികള്‍ സാക്ഷാത്ക്കരിക്കാനുള്ള കാര്യപരിപാടി തയ്യാറാക്കിയതായും പദ്ധതി ഏകോപനത്തിന് ഒരു നോഡല്‍ ഓഫിസറെ നിശ്ചയിച്ചതായും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം 4 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് നെസ്‌റ്റോ ഗ്രൂപ്പ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നത്. എടപ്പാള്‍, കണ്ണൂര്‍, കുറ്റിയാടി, കോഴിക്കോട് എന്നിവയാണവ. ഈ നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായി 850 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും. അടുത്ത വര്‍ഷം തൃശൂര്‍, തിരൂര്‍, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി എന്നിങ്ങനെ 6 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഇവയിലൊട്ടാകെ 2650 തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2020 ലാണ് നെസ്‌റ്റോ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ അനുമതികള്‍ നേടുന്നതിനുമായി കെ.എസ്.ഐ.ഡി.സി യുടെ ഡി.ജി.എമ്മിനെ നോഡല്‍ ഓഫിസറായി നിശ്ചയിച്ചു.

കല്‍പ്പറ്റയിലെ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജില്ലാ വ്യവസായ കേന്ദ്രത്തോട് വ്യവസായ മന്ത്രി റിപോര്‍ട്ട് തേടിയിരുന്നു. വിഷയം തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്തതായി പി രാജീവ് പറഞ്ഞു.

നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ 28 ല്‍ നിന്ന് 15 ലേക്ക് കേരളം എത്തിയത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Next Story

RELATED STORIES

Share it