Thiruvananthapuram

യുപിയില്‍ പൗരന്മാര്‍ക്ക് യാത്രാസ്വാതന്ത്ര്യമില്ലെന്ന് കരമന അഷ്‌റഫ് മൗലവി

യോഗി പോലിസിന്റെ ഭീകരവേട്ടക്കെതിരേ കല്ലമ്പലത്ത് പോപുലര്‍ ഫ്രണ്ട് നയവിശദീകരണയോഗം നടന്നു

യുപിയില്‍ പൗരന്മാര്‍ക്ക് യാത്രാസ്വാതന്ത്ര്യമില്ലെന്ന് കരമന അഷ്‌റഫ് മൗലവി
X

കല്ലമ്പലം: രാജ്യത്തെ പൗരന്മാര്‍ക്ക് ഉത്തര്‍പ്രദേശില്‍ യാത്രാസ്വാതന്ത്യമില്ല, മുഖ്യമന്ത്രി യോഗിക്കെതിരേ മിണ്ടാനോ കേസ്് കൊടുക്കാനോ പാടില്ലെന്നും യോഗി പോലിസ് പൗരസ്വാതന്ത്ര്യ അടിച്ചമര്‍ത്തുകയാണെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം കരമന അഷ്‌റഫ് മൗലവി. യോഗിയുടെ യുപിയില്‍ നടക്കുന്നതെന്ത്-എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വര്‍ക്കല ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലമ്പലത്ത് നടത്തിയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കേസുമായി ബന്ധപ്പെട്ടു അലഹബാദ് കോടതിയില്‍ ഹാജരാക്കിയ രണ്ടുപേര്‍, പോലിസ് പീഡനത്തിനെതിരേ കോടതിയില്‍ പരാതിപ്പെട്ടു. പോലിസ് പീഢനം ബോധ്യപ്പെട്ട അലഹബാദ് കോടതി, യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് യോഗിക്ക് വാര്‍ത്താസമ്മേളനം നടത്തി അക്രമങ്ങളെ ന്യായീകരിക്കേണ്ടിവന്നു.

പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 23 പേരെയാണ് യുപി പോലിസ് വെടിവെച്ച് കൊന്നത്. ഈ കിരാത നടപടിക്കെതിരേ കോടതിയെ സമീപിച്ചതോടെയാണ് പോപുലര്‍ ഫ്രണ്ട് യോഗി പോലിസിന്റെ കണ്ണിലെ കരടാവാന്‍ തുടങ്ങിയത്. യോഗി പോലിസിന്റെ കിരാത വാഴ്ചക്കെതിരേ നിരവധി പൊതു താല്‍പര്യഹര്‍ജികളാണ് കോടതിയില്‍ വന്നത്. പോപുലര്‍ ഫ്രണ്ട് നിയമപോരാട്ടം ആരംഭിച്ചതു മുതല്‍ പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി മാസങ്ങളോളം ജയിലിലടക്കുകയാണ്.

സംഘടന വ്യാപനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കവേയാണ് രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കതിഹാറില്‍ വച്ച് യുപി പോലിസ് തട്ടിക്കൊണ്ട് പോയത്. ഫെബ്രുവരി 11ന് തട്ടിക്കൊണ്ടുപോയ ഇവരെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് തിടുക്കത്തില്‍ യുപി പോലിസ് വാര്‍ത്താസമ്മേളനം നടത്തി ഭീകരരെ പിടികൂടി എന്ന മട്ടില്‍ അവതരിപ്പിക്കുകയായിരുന്നു.

ഇതിന് മുന്‍പ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ വാര്‍ത്തശേഖരിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയും യുഎപിഎ ചാര്‍ത്തി ജയിലിലാക്കി. ഇത്തരം കാടത്തത്തിലൂടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതീക്ഷയായ പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാമെന്നാണ് യോഗി പോലിസ് കരുതുന്നത്. ഭീഷണിപ്പെടുത്തി ഈ സംഘത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിവിഷന്‍ കമ്മിറ്റിയംഗം അബ്ദുല്‍ ഹലീം അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി നിസാര്‍ കുട്ടി, ഡിവിഷന്‍ കമ്മിയംഗം മുഹാസിര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it