Thiruvananthapuram

പോളിങ് ശതമാനം കുതിച്ചുയര്‍ന്നു; തലസ്ഥാന ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍

ആറ്റിങ്ങല്‍ മണ്ഡലം - 74.23 ശതമാനം, തിരുവനന്തപുരം മണ്ഡലം - 73.40 ശതമാനം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ അഞ്ചു ശതമാനത്തിലേറെ കൂടുതലാണ് ഇത്തവണത്തെ പോളിങ്.

പോളിങ് ശതമാനം കുതിച്ചുയര്‍ന്നു; തലസ്ഥാന ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍നിന്നു വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 2003466 പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ അഞ്ചു ശതമാനത്തിലേറെ കൂടുതലാണ് ഇത്തവണത്തെ പോളിങ്.

ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലുമായി 73.81 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലേക്ക് എത്തിയത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയിലെ 142387 സ്ത്രീ വോട്ടര്‍മാരില്‍ 1054207 പേര്‍ വോട്ട് രേഖപ്പെടുത്തി. 1790259 പുരുഷ വോട്ടര്‍മാരില്‍ 949240 പേരാണ് വോട്ട് ചെയ്തത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍ - 74.23. മണ്ഡലത്തിലെ ആകെയുള്ള 1346641 വോട്ടര്‍മാരില്‍ 999680 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 1367523, പോള്‍ ചെയ്തത് - 1003786, പോളിങ് ശതമാനം - 73.40.

വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍;സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേന

ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെടുപ്പിനു ശേഷം മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്ട്രോങ് റൂമിലേക്കു മാറ്റി. സ്‌ട്രോങ് റൂമുകള്‍ പ്രത്യേകം സീല്‍ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കലക്ടര്‍ ഡോ.കെ വാസുകി, പൊതു നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക് നിയോഗിച്ച ശരവണവേല്‍ രാജ്, ശ്രീധര്‍ ചിട്ടൂരി എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്. ഇനി വോട്ടെണ്ണല്‍ ദിനമായ മേയ് 23ന് രാവിലെയേ ഈ റൂമുകള്‍ തുറക്കൂ.

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ പ്രത്യേക ഇരുമ്പു പെട്ടിക്കുള്ളിലാക്കി വിതരണ കേന്ദ്രങ്ങളിലെത്തിച്ചശേഷം അവിടെനിന്ന് പ്രത്യേക വാഹനങ്ങളിലാണ് സ്ട്രോങ് റൂമുകളിലേക്ക് എത്തിച്ചത്. സ്‌ട്രോങ് റൂമുകളുടെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ചു. സിസിടിവി അടക്കമുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് സ്‌ട്രോങ് റൂമുകളില്‍ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങല്‍ - സര്‍വോദയ വിദ്യാലയ ലിറ്റില്‍ ഫ്ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് - സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് - സെന്റ് ജോണ്‍സ് എച്ച്എസ്എസ് ഹാള്‍, വാമനപുരം - സെന്റ് ജോണ്‍സ് എച്ച്എസ്എസ് ഹാള്‍, കഴക്കൂട്ടം - സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര - ജയ് മാതാ ഐടിസി, പാറശാല - മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട - മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബിവിഎംസി ഹാള്‍ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍.

Next Story

RELATED STORIES

Share it