Malappuram

പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്; എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നാളെ

മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍നിന്നും ഈടാക്കുന്ന അമിതവിമാനക്കൂലി പിന്‍വലിക്കുക, കൊവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്‍ട്ടി പ്രക്ഷോഭപരിപാടികളിലൂടെ ഉന്നയിക്കുന്നുണ്ട്.

പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്; എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നാളെ
X

മലപ്പുറം: കൊവിഡ് 19 രോഗവ്യാപന ഭീതിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന പ്രവാസികള്‍ നാട്ടിലെത്താതിരിക്കാന്‍ കുതന്ത്രങ്ങളും കുപ്രചാരണങ്ങളും നടത്തുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചനയ്‌ക്കെതിരേ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി നാളെ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. 'പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് രാവിലെ 10 ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൊഴിലും വരുമാനവുമില്ലാതെ മരണത്തെ മുഖാമുഖംകണ്ട് ഭീതിയില്‍ കഴിയുന്ന പ്രവാസികളുടെ മേല്‍ അമിത വിമാനക്കൂലി ചുമത്തി കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുമ്പോള്‍ ക്വാറന്റൈന്‍ ചെലവ് അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പരിമിത വിമാനസൗകര്യങ്ങള്‍ അപര്യാപ്തമായതിനെത്തുടര്‍ന്ന് കാരുണ്യഹസ്തങ്ങളുടെയും പ്രവാസി സംഘടനകളുടെയും സഹായത്താല്‍ പ്രവാസികള്‍ നാട്ടിലെത്തുമെന്നു കണ്ടപ്പോള്‍ അവരുടെ വരവ് തടയുന്നതിന് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി പിണറായി സര്‍ക്കാര്‍ അവരെ മരണത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നമ്മുടെ വികസനത്തിന്റെ നട്ടെല്ലായ, സ്വന്തം ജീവിതം വിദേശത്ത് ഹോമിച്ച് നമുക്ക് ആഹാരവും പാര്‍പ്പിടവുംതന്ന ഉറ്റവരെ ഇനിയും കഷ്ടപ്പെടുത്താന്‍ നാം ഒരു സര്‍ക്കാരിനെയും അനുവദിച്ചുകൂടാ. ഓരോ ദിനവും വിദേശത്തുനിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. പലരും രോഗത്തിലാണ്. പല ലേബര്‍ ക്യാംപുകളിലും രോഗം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. പ്രവാസികളെയും കുടംബങ്ങളെയും സംബന്ധിച്ചിടത്തോളം കണ്ണീരിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അവരുടെ കണ്ണീരൊപ്പാന്‍ എല്ലാവരും കൈകോര്‍ത്തുനില്‍ക്കേണ്ട സമയമാണിത്.

'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍നിന്നും ഈടാക്കുന്ന അമിതവിമാനക്കൂലി പിന്‍വലിക്കുക, കൊവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്‍ട്ടി പ്രക്ഷോഭപരിപാടികളിലൂടെ ഉന്നയിക്കുന്നുണ്ട്.

സര്‍ക്കാര്‍ വിഷയത്തില്‍ അനുകൂലനിലപാട് സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ പ്രതിഷേധം, സെക്രട്ടേറിയറ്റിനു മുമ്പില്‍ സംസ്ഥാന നേതാക്കളുടെ ഉപവാസം, സംസ്ഥാനത്തെ നോര്‍ക്ക ഓഫിസുകളിലേക്ക് മാര്‍ച്ച്, 20 മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് തുടങ്ങിയ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചിരുന്നു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറിമാരായ മുസ്തഫ പാമങ്ങാടന്‍, കെ സി സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മാഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുത്തു.

Next Story

RELATED STORIES

Share it