Idukki

കൊവിഡ്: ഓണക്കാലത്ത് ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ്: ഓണക്കാലത്ത് ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
X

ഇടുക്കി: കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ഓണക്കാലത്ത് ജില്ലയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി ഉത്തരവായി.

1. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനായി പ്രവേശിക്കുന്നില്ലെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്.

2. ഓണക്കാലത്ത് പൂക്കളം ഇടാനായി പ്രാദേശികമായി ലഭ്യമായ പൂക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ജില്ലകളില്‍ നിന്നോ പൂക്കള്‍ എത്തിക്കാന്‍ പാടില്ല.

3. വീടിന് പുറത്തുള്ള ഓണാഘോഷം അനുവദിക്കുന്നതല്ല. ക്ലബ്ബുകള്‍, വിവിധ സംഘടനകള്‍, ഓഫിസുകള്‍ എന്നിവ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ യാതൊരു തരത്തിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ ഉത്തരവിട്ടു.

നിലവില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍:

1. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍/ ചുമതലയുള്ളവര്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. സ്ഥാപനത്തിനുള്ളില്‍ ഒരേസമയം ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണം പ്രത്യേകം പ്രദര്‍ശിപ്പിക്കണം. സാമൂഹിക അകല പാലനം ഉറപ്പുവരുത്തുന്നതിന് ക്യൂ/ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും ആളുകള്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തണം.

2. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള കൊവിഡ് 19 നിര്‍വ്യാപന പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നില്ലെന്നും പോലിസ് ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരം നടപടി സ്വീകരിക്കും.

3. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള കൊവിഡ് 19 നിര്‍വ്യാപന പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ടീമിനെ നിയോഗിക്കും.

കൊവിഡ് 19 നിര്‍വ്യാപന പ്രോട്ടോകോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരവും 'Shops and Commercial tsEablishment Act of 1960' പ്രകാരവും നടപടി സ്വീകരിക്കും.

4. എല്ലാ കടകളിലും Daily Symptom Regtsier സൂക്ഷിക്കണം. ജീവനക്കാര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തുകയും ഈ ആളുകളെ ജോലിയില്‍ പ്രവേശിപ്പിക്കാതെ മാറ്റിനിര്‍ത്തേണ്ടതുമാണ്.

5. കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്നും കടയുടമ/ ജീവനക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

6. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചതിനും, സാനിറ്റൈസര്‍ നല്‍കിയ ശേഷം മാത്രമേ ജീവനക്കാരെയും ഉപഭോക്താക്കളേയും കടകളില്‍ പ്രവേശിപ്പിക്കാവു. ആയതിലേക്ക് ഒരു ജീവനക്കാരനെ നിയോഗിക്കേണ്ടതാണ്. തുണിക്കടകള്‍, സൂപര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ജ്വല്ലറികള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, ചെരുപ്പുകടകള്‍, മൊബൈല്‍ ഷോപ്പുകള്‍, മത്സ്യ-മാംസ വില്‍പ്പന സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷം ശരീര താപനില സാധാരണ നിലയിലുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടാന്‍ പാടുള്ളൂ. മേല്‍ പരാമര്‍ശിച്ചവ കൂടാതെ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും 5 ജീവനക്കാരില്‍ കൂടുതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും തെര്‍മല്‍ സ്‌കാനിങ് സംവിധാനം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം.

7. സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, സന്ദര്‍ശിച്ച സമയം എന്നിവ ഒരു രജിസ്റ്ററില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

8. സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്ക് ഫുട് ഓപറേറ്റഡ് സാനിറ്റൈസര്‍ ലഭ്യമാക്കേണ്ടതും, അല്ലാത്ത പക്ഷം സാനിറ്റൈസര്‍ ഒഴിച്ച് നല്‍കുന്നതിന് ഒരാളെ പ്രത്യേകമായി നിയോഗിക്കേണ്ടതുമാണ്.

9. തുണിക്കടകളില്‍ വസ്ത്രങ്ങള്‍ കൈകൊണ്ട് തൊട്ട് പരിശോധിക്കാനോ, ധരിച്ച് നോക്കാനോ, വസ്ത്രങ്ങള്‍ വിറ്റത് തിരികെ വാങ്ങാനോ പാടില്ല. ഈ വിവരങ്ങള്‍ കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദര്‍ശിപ്പിക്കണം.

10. സ്ഥാപനങ്ങളില്‍ എയര്‍ കണ്ടീഷനുകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതും എല്ലാ ദിവസങ്ങളിലും സ്ഥാപനവും പരിസരവും അണു വിമുക്തമാക്കേണ്ടതുമാണ്.

11. വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് എത്തിക്കുന്ന ലോഡുകള്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ ആളുകള്‍ ഇല്ലാത്ത സമയത്ത്, സാധ്യമെങ്കില്‍ പ്രവര്‍ത്തന സമയത്ത് മുമ്പായി, ഇറക്കാന്‍ ശ്രദ്ധിക്കേണ്ടതും ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്ക് വിശ്രമിക്കാന്‍ വേണ്ട സ്ഥലം കടയുടമകള്‍ സജ്ജീകരിക്കേണ്ടതും, സ്ഥാപനങ്ങളില്‍ നിന്നു പരമാവധി ഹോം ഡെലിവറി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. സ്ഥാപനങ്ങളില്‍ പണം നേരിട്ട് വാങ്ങുന്നത് ഒഴിവാക്കി പരമാവധി ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പണം വാങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്.

12. ഭക്ഷ്യശാലകളില്‍ പരിസ്ഥിതി സൗഹൃദമായ ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളും പാത്രങ്ങളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

13. വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേക ഫീസ് ഒന്നും വാങ്ങാതെ താല്‍ക്കാലികമായി രജിസ്‌ട്രേഷന്‍ ചെയ്ത് ഐഡന്റിറ്റി കാര്‍ഡുകള്‍ സൗജന്യമായി അനുവദിക്കാനും ഈ ആളുകള്‍ക്ക് കച്ചവടം ചെയ്യാന്‍ സൗകര്യപ്രദമായ ഗ്രൗണ്ടുകളോ/ മൈതാനങ്ങളോ കണ്ടെത്തി താല്‍ക്കാലികമായി അനുവദിച്ച് നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

14. തഹസില്‍ദാര്‍ ആന്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ കൊവിഡ് 19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഫീല്‍ഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സ്‌ക്വാഡുകളിലേക്ക് പോലിസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവി സ്വീകരിക്കും.

Covid: More restrictions in Idukki during Onam


Next Story

RELATED STORIES

Share it