History

പച്ചക്കുപ്പിയിലെ നീലക്കല്ലുകള്‍

ലണ്ടനിലെ കേംബര്‍വെല്ലിലുള്ള ഹിറംകോഡ് 1872ലാണ് സോഡക്കുപ്പിക്ക് രൂപം നല്‍കിയത്.

പച്ചക്കുപ്പിയിലെ നീലക്കല്ലുകള്‍
X

കെ.എന്‍ നവാസ് അലി

കോഴിക്കോട്: ഷെയ്ക്കുകളും ജ്യൂസുകളും കൂള്‍ബാറുകളിലെ താരമാകുന്നതിനു മുന്‍പ്, കൂള്‍ബാറുകള്‍ തന്നെയും ഉണ്ടാകുന്നതിന് മുന്‍പ് തട്ടുകടകളിലെ താരമായിരുന്നു സോഡ നിറച്ച പച്ചക്കുപ്പികള്‍. അവയുടെ കഴുത്തിനുള്ളില്‍ നീല കല്ലുകള്‍ ആകാശം നോക്കി കുരുങ്ങി കിടന്നു. ദാഹം മാറ്റാനെത്തിയിരുന്നവരുടെ കൈക്കരുത്തില്‍ നീല കല്ല് ഠപ്പേയെന്ന ശബ്ദത്തോടെ താഴെയിറങ്ങി സോഡവെള്ളത്തിനു പോകാന്‍ വഴിമാറി. തിരികെ വീണ്ടും സോഡക്കാരന്റെ കൈയിലെത്തിയപ്പോള്‍ ഗ്യാസിനൊപ്പം നീലക്കല്ലുകള്‍ കുപ്പിക്കഴുത്തിലേക്കു തന്നെ വലിഞ്ഞു കയറി അവിടെ കുരുങ്ങി കിടന്നു. പച്ച നിറമുള്ള സോഡാകുപ്പിയിലെ നീലക്കല്ലുകളുടെ ആരോഹണവും അവരോഹണവും തുടര്‍ന്നു കൊണ്ടേയിരുന്നു. അതിനോടൊപ്പം തലമുറകള്‍ ദാഹവും ക്ഷീണവുമകറ്റി. അതിനിടയിലും സോഡക്കുപ്പികളിലൂടെ യാഥാര്‍ത്ഥ്യമായ ചില നന്മകളുമുണ്ടായിരുന്നു. ഓര്‍ത്തെടുത്ത് ചേര്‍ത്തു വെക്കേണ്ട നന്മകള്‍. യൂസ് ആന്റ് ത്രോ (ഉപയോഗിച്ച ശേഷം വലിച്ചെറിയുക) എന്ന് ശീതള പാനിയ കമ്പനികള്‍ കുപ്പിക്കു പുറത്ത് എഴുതുന്ന ഇന്നത്തെ കാലത്ത്, വീണ്ടും വീണ്ടും ഉപയോഗിച്ചു കൊണ്ടേയിരുന്ന സോഡകുപ്പികള്‍ ഉയര്‍ത്തിയ പരിസ്ഥിത സൗഹൃദ സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട.തുറന്ന് വലിച്ചെറിയാന്‍ അടപ്പു പോലും ഇല്ലത്തവയായിരുന്നു പച്ചക്കുപ്പിയില്‍ നീലക്കല്ലുകള്‍ തടവിലിട്ടിരുന്ന സോഡാവെള്ളം. തികച്ചും പരിസ്ഥിതി സൗഹൃദപരമായിരുന്നു അവ.


നാട്ടിന്‍പുറങ്ങളില്‍ ചെറിയ സംരംഭകരെ വളര്‍ത്തിക്കൊണ്ടു വന്നതിലും ഇത്തരം സോഡാകുപ്പികള്‍ക്ക് നിഷേധിക്കാനാകാത്ത പങ്കുണ്ട്. ഓരോ നാട്ടിലും പ്രാദേശികമായി തുടങ്ങിയ ചെറിയ സോഡാ കമ്പനികളായിരുന്നു അതതു പ്രദേശങ്ങളില്‍ സോഡ നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നത്. സോഡ കുപ്പികള്‍ കൊണ്ടുപോകുന്നതിന് മരം കൊണ്ട് കള്ളികളിട്ട് തയ്യാറാക്കിയ പ്രത്യേക പെട്ടികളുമുണ്ടായിരുന്നു. സാശ്രയ ശീളങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു ഇതെല്ലാം.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പച്ചക്കുപ്പിയും അതിലെ നീലക്കല്ലുകളും ആദ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. ഇംഗ്ലണ്ടില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്കൊപ്പം നമ്മുടെ നാട്ടിലേക്കും കുടിയേറിയതാണ് ബ്രിട്ടീഷുകാരന്‍ കോഡ് ബോട്ടില്‍ എന്നു വിളിക്കുന്ന സോഡക്കുപ്പിയും സോഡയും. നിത്യവുമുള്ള മദ്യപാനത്തിന് നിര്‍ബന്ധമായിരുന്ന സോഡയും നിര്‍മാണ രീതികളും സായിപ്പ് ഇന്ത്യയിലേക്കും എത്തിക്കുകയായിരുന്നു.


ലണ്ടനിലെ കേംബര്‍വെല്ലിലുള്ള ഹിറംകോഡ് 1872ലാണ് സോഡക്കുപ്പിക്ക് രൂപം നല്‍കിയത്. കുപ്പിവെള്ളം നിര്‍മിച്ചു വില്‍പ്പന നടത്തിയിരുന്ന അദ്ദേഹം കാര്‍ബണ്‍ ഡൈഓക്‌സൈഡ് നിറച്ച പാനീയങ്ങള്‍ വില്‍പ്പന നടത്താനാണ് ഗ്യാസ് പുറത്തേക്കു പോകാത്തതും വീണ്ടും ഉപയോഗിക്കാവുന്നതുമായ കുപ്പിക്ക് രൂപം നല്‍കിയത്. ഏറെ കാലത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമായിരുന്നു ഇത് യാഥാര്‍ത്ഥ്യമായത്. പച്ചക്കുപ്പിയുടെ കഴുത്തറ്റത്ത് കുരുക്കിയിട്ട മാര്‍ബിള്‍ കല്ലും അതിനെ താങ്ങി നിര്‍ത്താനുള്ള റബര്‍ വാഷറുമായിരുന്നു ഗ്യാസ് പുറത്തേക്കു പോകാതിരിക്കാനുള്ള സൂത്രമായി അദ്ദേഹം അവതരിപ്പിച്ചത്. സംഗതി വിജയിച്ചതോടെ അതേ വര്‍ഷം തന്നെ ഹിറം കോഡ് 'കോഡ് ബോട്ടില്‍' എന്ന പേരില്‍ കുപ്പിക്ക് പേറ്റന്റ് എടുത്തു.





ഗ്യാസ് നിറച്ച് സോഡക്കുപ്പിയിലെത്തുന്ന സോഡാവെള്ളം ഇംഗ്ലണ്ടില്‍ പ്രചരിച്ചതോടെ വെള്ളത്തില്‍ മധുരവും നിറവും ചേര്‍ത്ത് ശീതള പാനീയങ്ങളും ഹിറം കോഡ് രംഗത്തിറക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും കോഡ് ബോട്ടിലും സോഡയും പ്രചാരം നേടി. ബ്രിട്ടീഷുകാര്‍ വഴി ഇന്ത്യയില്‍ സോഡ എത്തിയെങ്കിലും കുപ്പികള്‍ ഇംഗ്ലണ്ടില്‍ നിന്നു തന്നെ വരേണ്ടിവന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും പിന്നെയും ഏറെക്കാലം സോഡാ കുപ്പികള്‍ എത്തിയത് ഇംഗ്ലണ്ടില്‍ നിന്നായിരുന്നു. 1932 മുതല്‍ ഉത്തര്‍ പ്രദേശിലെ സാസ്‌നിയില്‍ പ്രവര്‍ത്തിക്കുന്ന ഖന്ദേല്‍വാള്‍ ഗ്ലാസ് വര്‍ക്‌സ് കമ്പനി 1981ല്‍ കോഡ് ബോട്ടില്‍ സോഡാകുപ്പികളുടെ നിര്‍മാണം തുടങ്ങിയതോടെയാണ് ഇന്ത്യയിലും കോഡ് ബോട്ടിലുകള്‍ തടസ്സമില്ലാതെ ലഭ്യമായി തുടങ്ങിയത്. കോഡ് ബോട്ടില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഖന്ദേല്‍വാള്‍ ഗ്ലാസ് വര്‍ക്‌സ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇവിടെ നിന്നും കോഡ് ബോട്ടിലുകള്‍ കയറ്റി അയക്കുന്നുണ്ട്. ശീതള പാനീയ കമ്പനികള്‍ വൈവിധ്യമേറിയ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്തും കോഡ് ബോട്ടില്‍ സോഡ അന്യം നിന്നിട്ടില്ല. ഖന്ദേല്‍വാള്‍ ഗ്ലാസ് വര്‍ക്‌സ് ഇപ്പോഴും കോഡ് ബോട്ടിലുകള്‍ നിര്‍മിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ അവയ്ക്ക് ആവശ്യക്കാരുമുണ്ട്. ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ അപൂര്‍വ്വം ചില സോഡാ കമ്പനികള്‍ പച്ചക്കുപ്പിയില്‍ തടവിലാക്കിയ നീലക്കല്ലും അതില്‍ നിറച്ച സോഡയുമായി നൂറ്റാണ്ടു കാലം മുന്‍പുള്ള കാഴ്ച്ചകളിലേക്ക് നമ്മെ വഴിനടത്തുന്നുണ്ട്.




Next Story

RELATED STORIES

Share it