Documentary

നിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്‍; അടിത്തട്ടില്‍ മുറിവേല്‍പിച്ച് കടന്നുപോയ പിഎസ് ബാനര്‍ജിയെ ഓര്‍ക്കുമ്പോള്‍

നിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്‍; അടിത്തട്ടില്‍ മുറിവേല്‍പിച്ച് കടന്നുപോയ പിഎസ് ബാനര്‍ജിയെ ഓര്‍ക്കുമ്പോള്‍
X

നാടന്‍ പാട്ടിന്റെ ആത്മാവ് കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു പിഎസ് ബാനര്‍ജി. വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ആ കലാകാരന്‍ വിടപറഞ്ഞിട്ട് ഒരു കൊല്ലം തികയാറായി. ആരേയും വിസ്മയിപ്പിക്കുന്ന കലാകാരനാണ് ബാനര്‍ജി. പാട്ടുകാരനില്‍ മാത്രമല്ല, വ്യക്തിത്വത്തിലും ഏറെ സവിശേഷത പ്രകടമായിരുന്നു. അശ്രദ്ധമായി, അടുക്കും ചിട്ടയുമില്ലാതെ മുന്നോട്ട് പോയ നാടന്‍ പാട്ട് കളരിയെ അടുക്കും ചിട്ടയും സൗന്ദര്യവും സന്നിവേശിപ്പിച്ച് പുതിയ മാതൃക സൃഷ്ടിച്ചു.


കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. ജോലി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലായതോടെ താമസം ശ്രീകാര്യത്തേക്ക് മാറ്റിയിരുന്നു. ശാസ്താംകോട്ട ഡിബി കോളജിലെ പ്രീഡിഗ്രി പഠനകാലത്ത് സര്‍ഗപ്രഭ പൂര്‍ണമായി പ്രകടിപ്പിച്ച് തുടങ്ങി. ചിത്രകലയിലും പാട്ടിലുമൊക്കൊ ബാനര്‍ജി തിളങ്ങാന്‍ തുടങ്ങി. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതോടെ വരയും പാട്ടുമായി ബാനര്‍ജി വേദികളില്‍ നിറഞ്ഞു.

97മുതല്‍ തന്നെ കനല്‍ ഫോക്ക് മ്യൂസിക് ബാന്റിന് തുടക്കം കുറിച്ചിരുന്നു. നാടന്‍ പാട്ടിന്റെ പുതുവഴി അവിടെ തുടങ്ങുന്നുവെന്ന് പറയാം. ഭജന-ഭക്തി രൂപത്തില്‍ തളച്ചിട്ടിരുന്ന നാടന്‍ പാട്ടിന് അതിന്റെ തനത് മൂല്യം ചോര്‍ത്താതെ തന്നെ കനല്‍ ബാന്റ് വേദികള്‍ കീഴടക്കാന്‍ തുടങ്ങി. എല്ലാ ആധുനിക സംഗീതോപകരണങ്ങളും ബാനര്‍ജി ഉപയോഗിച്ചു. ആ കാലത്ത് മലയാളത്തിലെ തന്നെ ആദ്യത്തെ നാടന്‍ ബാന്‍ഡ് ഗ്രൂപ്പായിരുന്നു ബാനര്‍ജിയുടേത്.


വസ്ത്രധാരണത്തില്‍ തന്നെ കനല്‍ ബാന്റ് വിസ്മയം സൃഷ്ടിച്ചുവെന്ന് പറയാം. അതുവരെ നാടന്‍ പാട്ടുകാര്‍ ഉപയോഗിക്കാതിരുന്ന പാന്റും ഷര്‍ട്ടും ധരിച്ച്, പുതിയ വിശ്വല്‍ ഇഫക്ട് തന്നെ ആസ്വാദകര്‍ക്ക് സമ്മാനിച്ചു. അതുവരെ നിലത്തിരുന്ന് ഭജന രൂപത്തിലായിരുന്നു നാടന്‍ പാട്ടുകള്‍ പാടിയിരുന്നതെങ്കില്‍ ബാനര്‍ജി അത് നിന്നുകൊണ്ടാക്കി.

കറുപ്പിനെ കുറവായി കണ്ടവര്‍ക്ക് മുന്നില്‍ കറുപ്പ് അഴകാണെന്ന് ബാനര്‍ജി തെളിയിച്ചു. കടും നിറങ്ങളിലുള്ള, സ്വതവേ, കറുത്ത നിറമുള്ളവര്‍ ധരിക്കാന്‍ ഇഷ്ടപ്പെടാത്ത കളറുകള്‍ നന്നായി ഉപയോഗിക്കാന്‍ തുടങ്ങി. കറുത്ത ഷര്‍ട്ടും അതിനണങ്ങുന്ന പാന്റുമണിഞ്ഞ് ബാന്‍ഡ് സംഘം താളം പിടിക്കുമ്പോള്‍, അത് സഹൃദയരില്‍ വലിയ ഓളമുണ്ടാക്കി. ബാനര്‍ജിയിലെ ഉയര്‍ന്ന സൗന്ദര്യബോധമാണ് ഇതെല്ലാം കാണിക്കുന്നത്.


ഒരേ മനസ്സുള്ള, പ്രഫഷണല്‍ സ്വഭാവമുള്ളവരുടെ സംഘമായിരുന്നു കനല്‍ബാന്റ്. സംഗീതത്തോട്, പ്രത്യേകിച്ച് നാടന്‍ പാട്ടകളോട് ഏറെ താല്‍പര്യമുള്ളവരുടെ കൂട്ടമായതിനാല്‍, വലിയ റിഹേഴ്‌സല്‍ പോലും ഉണ്ടായിരുന്നില്ലെന്ന് കനല്‍ ബാന്റ് അംഗം ആദര്‍ശ് ചിറ്റാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. വേദികളില്‍ രാത്രി 11 മണിയോടെ പരിപാടി കഴിയുമെങ്കിലും സംഘം മടങ്ങുമ്പോള്‍ പുലര്‍ച്ചെ ആകും. കാരണം ബാനര്‍ജിയെ കാണാന്‍ ധാരാളം പേര്‍ പ്രോഗ്രാം വേദിയിലെത്തും. അവരെയെല്ലാം കണ്ട് വിശേഷങ്ങള്‍ പങ്കുവെച്ചേ ബാനര്‍ജിയും സംഘവും മടങ്ങാറുള്ളൂ.

2007 കാലത്ത് ബാനര്‍ജിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളായിരുന്നു. ആ സമയത്ത് കനല്‍ ബാന്‍ഡിന്റെ വേദികളില്‍ ബാനര്‍ജി കാണാതായ ഘട്ടത്തില്‍ പലരും വേദികളിലെത്തി നിരാശയോടെ മടങ്ങിപ്പോയിരുന്നുവെന്നും ആദര്‍ശ് പറയുന്നു. പിന്നീട് ശാരീരിക പ്രശ്‌നങ്ങള്‍ ഏതാണ്ട് പരിഹരിച്ചിരുന്നു.

കനല്‍ ഫോക്ക് മ്യൂസിക് ബാന്‍ഡ്

പിഎസ് ബാനര്‍ജി പലവട്ടം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പാട്ട് നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും സുഹൃദ് വലയം അദ്ദേഹത്തെ പിന്‍തിരിപ്പിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ ഫോക് ബാന്‍ഡ് പിറവിയെടുത്തത് ബാനര്‍ജിയുടെ നേതൃത്വത്തിലായിരുന്നു. എല്ലാ സംഗീതോപകരണങ്ങളും അതുവഴി ബാനര്‍ജി ഉപയോഗിക്കാന്‍ തുടങ്ങി. കേരളത്തിലും പുറത്തുമായി ധാരാളം വേദികളും ലഭിച്ചു. പ്രത്യേക ഡ്രസ് കോഡും താളവുമായി കനല്‍ കലാസ്‌നേഹികളുടെ ഇഷ്ട ബാന്‍ഡ് ടീമായി മാറി. ബാനര്‍ജിയുടെ അഭാവത്തില്‍ ഇപ്പോഴും കനല്‍ബാന്‍ഡ് വേദികള്‍ കീഴടക്കുകയാണ്. ബാനര്‍ജിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തി ആദര്‍ശ് ചിറ്റാറും സംഘവും വില്ലുവണ്ടി ഗാനമുള്‍പ്പെടെ പാടിവരുന്നു.


വില്ലുവണ്ടി

ബാനര്‍ജി ധാരാളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും സാമൂഹിക പ്രസക്തമായതും ഏറെ ശ്രദ്ധിക്കപ്പെട്ടതും വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ- എന്ന ഗാനമായിരുന്നു. മഹാത്മാ അയ്യന്‍ കാളിയുടെ സമരപോരാട്ടങ്ങളാണ് പാട്ടിന്റെ വരികളെങ്കിലും ഒരിടത്തും അയ്യന്‍ കാളിയെ ഗാനത്തില്‍ പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അധസ്ഥിതന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് പാതയൊരുക്കിയ മഹാത്മ അയ്യന്‍ കാളിയെ സ്മരിക്കുന്ന ഒറ്റ ഗാനം മതി ശിഷ്ടകാലം ബാനര്‍ജിയെ ഓര്‍ക്കാന്‍. വില്ലുവണ്ടിയിലെ അനശ്വര വരികള്‍ രചിച്ചത് ഗോപാല്‍ജി വള്ളികുന്നമാണ്. വിത്തെറിഞ്ഞൊരു കൈകളെ ഉരുക്കുപോലെ ഉറച്ചതാക്കിയതാരുടെ വരവോ...എന്ന വരികളും ഏറെ മനസ്സിലുടക്കുന്നതാണ്. താന്‍ ഏറെ അഭിമാനത്തോടെയാണ് ആ പാട്ട് പാടിയതെന്ന് ബാനര്‍ജി തന്നെ പറഞ്ഞിട്ടുണ്ട്.


താരകപ്പെണ്ണാളേ

താരകപ്പെണ്ണാളെ- എന്ന സത്യന്‍ കോമല്ലൂരിന്റെ വരികളെ ബാനര്‍ജി അനശ്വരമാകുന്നുണ്ട്. ബാനര്‍ജിക്ക് ഏറെ ആരാധകരുണ്ടാക്കിയ ഗാനമാണിത്. അതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനമാണ് അച്യുതന്‍ കൊച്ചു മുകില്‍ വര്‍ണന്‍ ..എന്ന പാട്ട്. കൊച്ചീക്കാരത്തി കൊച്ച് പെണ്ണേ നിനക്കെത്തീര മാരന്മാരുള്ളതടീ.. തുടങ്ങിയ പാട്ടുകളും മലയാളി നെഞ്ചേറ്റിയതാണ്.

കാരിക്കേച്ചറിസ്റ്റ്

കുട്ടിക്കാലത്തെ ചിത്രരചനയില്‍ ബാനര്‍ജിക്ക് വാസനയുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രീഡിഗ്രിക്ക് ശേഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ബിഎഫ്എയ്ക്ക് ചേര്‍ന്നത്. പഠന ശേഷം ആര്‍ടിസ്റ്റായി ടെക്‌നോപാര്‍ക്കില്‍ ജോലി ലഭിക്കുകയും ചെയ്തു. ചിത്രരചന എന്നതിനൊപ്പം ഒന്നാന്തരം ശില്‍പികൂടിയായിരുന്നു ബാനര്‍ജി. ഒരേയൊരു ശില്പമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. അത് തിരുവനന്തപുരം കൊളിയൂര്‍-വവ്വാമൂലയില്‍ സ്ഥാപിച്ചിട്ടുള്ള അയ്യങ്കാളി പ്രതിമയാണ്. ഏറെ പ്രത്യേകതകളുള്ള പ്രതിമയാണ് ഇത്.

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും ചെറിയ രൂപത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊവിഡ് കാലത്ത് ഏറെ ശ്രദ്ധിച്ചിരുന്നു. രണ്ട് കൊല്ലം ഏതാണ്ട് മുഴുസമയവും വീട്ടില്‍ തന്നെയായിരുന്നു. കൊവിഡ് വന്നുപോയെങ്കിലും ന്യൂമോണിയ ബാധിച്ചതാണ് വെല്ലുവിളിയായത്. കിഡ്‌നി പ്രശ്‌നമുള്ളതുകൊണ്ട് തന്നെ പെട്ടന്ന് മറ്റു മരുന്നുകള്‍ ഉപയോഗിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ആ അനുഗ്രഹീത കലാകാരന്‍ വിടപറഞ്ഞു. 41 വയസ്സുമാത്രമായിരുന്നു അപ്പോള്‍ ബാനര്‍ജിക്ക്. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ ജയപ്രഭ, മക്കള്‍ രണ്ടുപേര്‍ ഓസ്‌കാര്‍, നൊബേല്‍.

കവി സിഎസ് രാജേഷ് ബാനര്‍ജിയെക്കുറിച്ച് എഴുതിയത്

കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകല്‍ എണ്ണമറ്റ മനസ്സുകളില്‍ ഹര്‍ത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങള്‍ നീളുന്ന സമ്പൂര്‍ണ ഹര്‍ത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ ബാനര്‍ജിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. അകാല മരണം എന്ന പ്രയോഗത്തിന് ഇതിലും വലിയ ഉദാഹരണമില്ല. ഇക്കാലത്തില്‍ നിന്നല്ല, വരും കാലത്തില്‍ നിന്നും വരും തലമുറയില്‍ നിന്നുമാണ് കോവിഡ് ഈ അതുല്യ ജന്മത്തെ ഇറുത്തെടുത്തിരിക്കുന്നത്. ഈ മരണം ഉപരിതല കേരളത്തെ എത്രത്തോളം ബാധിച്ചു എന്നറിയില്ല. എന്നാല്‍ അടിത്തട്ടു കേരളത്തിനുണ്ടായ കനത്ത നെഞ്ചുകഴയ്ക്കല്‍ അടുത്തകാലത്തൊന്നും മാറുമെന്നു തോന്നുന്നില്ല. കലാഭവന്‍ മണിയുടെ മരണത്തിന് തുല്യമായ ആഘാതമാണ് സാധാരണക്കാരില്‍ അതുണ്ടാക്കിയിരിക്കുന്നത്. നിശ്ചയമായും ദശകത്തിന്റെ നഷ്ടങ്ങളില്‍ ഒന്ന്.

പരിചയപ്പെടല്‍

തൊണ്ണൂറുകളുടെ തുടക്കത്തിലൊരു ദിവസം ദൂരദര്‍ശനില്‍ കണ്ട നാടന്‍ പാട്ടിലൂടെയാണ് ബാനര്‍ജി എന്ന വ്യക്തിയെ അറിയുന്നതും കാണുന്നതും. പ്രമുഖ നാടന്‍ പാട്ട് കലാകാരന്‍ പ്രകാശ് കുട്ടന്‍ നയിച്ച ഒരു സര്‍ക്കാര്‍ പരിപാടിയുടെ ദൃശ്യങ്ങളായിരുന്നു അത്. ഇന്നിപ്പോള്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ചില ഗായകരും ഒപ്പമുണ്ടായിരുന്നു. പക്ഷെ കൂട്ടത്തിലെ മെലിഞ്ഞു നീളമുള്ള ഒരു പയ്യന്റെ പാട്ടിന് വല്ലാത്തൊരു കാന്തികത അനുഭവപ്പെട്ടു. പരിപാടി തീരുമ്പോള്‍ പ്രകാശ് കുട്ടനും സംഘവും എന്നുമാത്രം എഴുതിക്കാണിച്ചതിനാല്‍ പയ്യന്റെ പേരറിയാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ക്കു ശേഷമാണ് ബാനര്‍ജി എന്നാണ് ആളിന്റെ പേര് എന്ന് പിടികിട്ടുന്നത്. ചാനലുകള്‍ പോലും അധികമില്ലാതിരുന്ന ആ കാലത്ത് പിന്നീടാ പയ്യന്റെ പാട്ട് കേള്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പലസ്ഥലങ്ങളിലൂടെയും പോകുമ്പോള്‍ ബസ്സിലിരുന്നു കാണുന്ന പ്രോഗ്രാം ബോര്‍ഡുകളില്‍ 'ബാനര്‍ജി നയിക്കുന്ന നാടന്‍ പാട്ട് ' എന്നെഴുതിക്കണ്ടത് മാത്രം മിച്ചം.

കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം തൊട്ടടുത്ത സ്ഥലത്ത് ബാനര്‍ജിയുടെ നാടന്‍ പാട്ടുണ്ട് എന്ന് ഒരു കവി സുഹൃത്ത് അറിയിച്ചതനുസരിച്ച് കേള്‍ക്കാനും കാണാനുമായി അത്യാവേശത്തോടെ പോയി. നിര്‍ഭാഗ്യവശാല്‍ അന്ന് ബാനര്‍ജി എത്തിയിരുന്നില്ല. പകരം നയിച്ചത് സുനില്‍ മത്തായി. ബാനര്‍ജി എന്തോ അസുഖം ബാധിച്ചതിനാല്‍ വരാതിരുന്നതാണെന്ന് മത്തായി അനൗണ്‍സ് ചെയ്യുന്നതു കേട്ടു. തടിച്ചു കൂടിയ വന്‍ ജനാവലി നിരാശരായി. ചിലപാട്ടുകള്‍ പാടുമ്പോള്‍ ഈ പാട്ട് ഞാനല്ല അവനായിരുന്നു പാടേണ്ടിയിരുന്നത് എന്ന് മത്തായി സങ്കടപ്പെടുന്നതും ശ്രദ്ധിച്ചു. ഒടുവില്‍ ഞാനും നിരാശയോടെ തിരിച്ചുപോന്നു.

ഒന്നുരണ്ടു വര്‍ഷത്തിനു ശേഷം ഒരു ഹോട്ടലില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ഞങ്ങള്‍ ചിലര്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു സംഘത്തിനൊപ്പം ഇറങ്ങിപ്പോകുന്നു. അപ്പൊഴും അടുത്തേക്ക് ചെല്ലാനോ പരിചയപ്പെടാനോ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്നവരോട് അസൂയ തോന്നിയ സന്ദര്‍ഭം.

പിന്നെയും കുറെ വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തെ ബാനര്‍ജിയുടെ താമസ സ്ഥലത്ത് ഒരു സുഹൃത്തിനൊപ്പം ചെല്ലുമ്പോഴാണ് സൗഹൃദം തുടങ്ങുന്നത്. നിലത്ത് വിരിച്ച പായയില്‍ ഒരു ബുക്ക് വായിച്ചു കിടക്കുന്നു. പിടിച്ചെഴുന്നേല്‍ക്കാന്‍ കൈനീട്ടിക്കൊടുത്തു. ആ കൈയ്യില്‍ കൈകൊരുത്ത് പൊട്ടിച്ചിരിച്ചുകൊണ്ടെഴുന്നേറ്റു. ആ പിടി പിന്നെ വിട്ടിട്ടില്ല. കാലക്രമേണ കൂടുതല്‍ ദൃഢപ്പെട്ടുവന്നു. പൊട്ടിച്ചിരികളുടെ എണ്ണവും കൂടിക്കൂടി വന്നു. തീരെ ചെറിയൊരു തമാശ കേട്ടാലും നീണ്ടുനില്ക്കുന്ന പൊട്ടിച്ചിരി. കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് നാലഞ്ചു ദിവസത്തോളം ഒരു കൊവിഡ് ആശുപത്രിയിലായിരുന്നു. അപ്പോഴും എന്നും വിളിച്ചു. ആവുംവിധം ധൈര്യം പകര്‍ന്നു. വിളിച്ചപ്പോഴെല്ലാം തമാശ പറഞ്ഞു ചിരിപ്പിച്ചു. ടെന്‍ഷനടിക്കാതെ പാട്ടുകേട്ടിരിക്കണം എന്ന് പറഞ്ഞപ്പോഴാണ് ലോകരെ മുഴുവന്‍ പാട്ടുപാടി കേള്‍പ്പിക്കുന്ന ഒരാളോടാണല്ലോ ഇങ്ങനെ പറയുന്നത് എന്ന കാര്യമോര്‍ക്കുന്നത്. ആ ചിന്ത എടുത്തു പറയുമ്പോഴും കേട്ടു നീളന്‍ ചിരി. നുമോണിയ ബാധിച്ചു എന്ന് ആദര്‍ശ് ചിറ്റാര്‍ പറഞ്ഞതിനു ശേഷമാണ് പിറ്റേന്ന് വിളിക്കുന്നത്. നല്ല ചുമയുണ്ടായിരുന്നു. കേട്ടിട്ട് സഹിച്ചില്ല. എനിക്കു ശേഷം വന്നവരെല്ലാം ഡിസ്ചാര്‍ജ്ജായി പോയിചേട്ടാന്ന് ആശങ്കപ്പെട്ടു. ചിലരുടെ കാര്യത്തിലിങ്ങനെയാണ്, മാറാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ബോധപൂര്‍വം എന്തോ തമാശ പറഞ്ഞു. ചിരിയും ചുമയും കുഴഞ്ഞാണ് കേട്ടത്. ചുമ കൂടുന്നല്ലോ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സംസാരമവസാനിപ്പിച്ചു. ആധിതോന്നിത്തുടങ്ങി. പിന്നെ വിളിച്ചില്ല. ആദര്‍ശിനെ വിളിച്ച് വിവരമറിഞ്ഞു കൊണ്ടിരുന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയപ്പോള്‍ ആരോഗ്യമന്ത്രിയുടെയും സാംസ്‌കാരിക മന്ത്രിയുടെയും ഓഫിസുകളില്‍ നിന്നുള്ള ഇടപെടല്‍ സാധ്യമാക്കി. സംസ്ഥാനത്തിന് വേണ്ടപ്പെട്ട പ്രതിഭയാണെന്ന ബോധ്യവും ശ്രദ്ധയും അതുവഴി അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവാം. എന്നിട്ടും പക്ഷെ തിരിച്ചുകിട്ടിയില്ല ആളിനെ നമുക്ക്.

ഒറ്റ സിനിമാപ്പാട്ടുപോലും പാടിയിട്ടില്ല. നാടക ഗാനങ്ങളില്ല. ലളിത ഗാനങ്ങളോ വിപ്ലവ ഗാനങ്ങളോ ഭക്തി ഗാനങ്ങളോ പാടിയിട്ടില്ല. നൂറുകണക്കിന് ഗായകര്‍ പാടുന്ന ചില നാടന്‍ പാട്ടുകള്‍ ബാനര്‍ജിയും പാടി എന്നേയുള്ളൂ. എന്നിട്ടും സിജെ കുട്ടപ്പനും കലാഭവന്‍ മണിക്കും ശേഷം ഇത്രയ്ക്ക് അഗാധ സ്വാധീനം ഈ ഗായകന് മാത്രം മലയാളിയിലുണ്ടായതെന്താവാം? അത് പാട്ടിനോടുള്ള അദ്ദേഹത്തിന്റെ വേറിട്ട സമീപനം കൊണ്ടാണ്. ഓരോ വരികളോടും പുലര്‍ത്തുന്ന നീതിപൂര്‍വ്വമായ അവതരണശ്രദ്ധ കൊണ്ടാണ്. ഏതോ അപ്പനപ്പൂപ്പന്റേത് എന്ന് അനുഭവിപ്പിക്കുന്ന ഏറെ പുരാതനമെന്നു തോന്നിപ്പിക്കുന്ന തൊണ്ടയുടെ പ്രത്യേകതകൊണ്ടുമാണ്. പാട്ടിന്റെ ഉള്ളറിഞ്ഞ് സൂക്ഷ്മമായി ഇടപെടുന്ന ഒരു രീതിയാണ് അദ്ദേഹം പുലര്‍ത്തിയത് എന്ന് പാടിയ ഓരോ പാട്ടും ശ്രദ്ധിച്ചാല്‍ മനസ്സിലാവും.

ഒരു സിനിമാപ്പാട്ടു പഠിക്കലും നാടന്‍ പാട്ടു പഠിക്കലും ഏറെ വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഇതുരണ്ടും ഉടലെടുത്ത പശ്ചാത്തലം തീര്‍ത്തും വെവ്വേറെയാണ്. വലിയ കവികളുടേതടക്കം കവിതകള്‍ തന്നെയായ വരികള്‍ സിനിമാ ഗാനങ്ങളിലുണ്ടെങ്കിലും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ജീവിത സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി തയ്യാര്‍ ചെയ്തവയാണവ. നാടന്‍ പാട്ടുകളുടെ ഉത്ഭവത്തിന്റെ കാരണവും സാഹചര്യവും മറ്റൊന്നാണ്. ഉണ്ടാക്കിയതല്ല ഊറിവന്നതാണത്. അതിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. അക്ഷരം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ചരിത്രം പകര്‍ത്തിവെക്കലാണത്. ആ അര്‍ത്ഥത്തില്‍ എഴുതപ്പെടാതെ പോയ ചരിത്ര പുസ്തകത്തിന്റെ താളുകളാണ് ഓരോ പാട്ടും. സംഗീതത്തിന്റെ അലമാരിയിലല്ല സാഹിത്യത്തിന്റെ അലമാരിയിലാണ് അവ ഇരിക്കേണ്ടത്.

'തലമുറ തലമുറ കൈമാറി ' എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്ന സംഗതി കൂടിയാണിത്. 'കൈ'മാറി എന്നത് തിരുത്തേണ്ടിവരും. ഓരോ തലമുറയും കൊരവള്ളിയില്‍ നിന്ന് കൊരവള്ളിയിലേക്കാണ് ആ അനുഭവ ലോകം പകര്‍ന്നിട്ടുള്ളത്. വേദിയിലെ താളമേളക്കൊഴുപ്പിനിടയിലോ, സദസ്സിലെ ജനക്കൂട്ടച്ചോടുവെയ്പ്പിനിടയിലോ നാടന്‍ പാട്ടിന്റെ ഈ സൂക്ഷ്മാംശം മറന്നുപോയിട്ടില്ല ബാനര്‍ജി എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് മഹാനായ ആ പാട്ടുകാരന്റെ സ്വരമുയരുമ്പോഴെല്ലാം ഏറെ പഴയൊരു കരണ്ടില്ലാക്കാലത്തെ അന്തിക്കൂരാപ്പിന് അതിവിശാലമായിക്കിടക്കുന്ന പാടത്തിന്റെ നടുവരമ്പില്‍ നിന്നുകൊണ്ട് ആരോ നൊന്തു പാടുന്നു എന്ന തോന്നല്‍ കേള്‍വിക്കാരിലുണ്ടായത്.

കാണാതെ പഠിച്ചാല്‍ ആര്‍ക്കും പാടാവുന്ന ഒന്ന് എന്നതിനപ്പുറം ആ വരികളിലെ കാലത്തെയും ചരിത്രത്തെയും അനുഭവ ലോകത്തെയും അടിമാവസ്ഥയേയും പൂര്‍വ്വികമുഖങ്ങളേയുമെല്ലാം കണ്ടുകണ്ടു പാടിപ്പൊലിപ്പിക്കേണ്ട ഒന്നാണ് നാടന്‍ പാട്ട് എന്ന വലിയ പാഠമാണ് ബാനര്‍ജി മുന്നോട്ട് വെച്ചിട്ടുള്ളത്. കാണാതെ പാടേണ്ടതല്ല കണ്ടുകണ്ട് പാടേണ്ടതാണവ എന്ന സൂക്ഷ്മപാഠം. പുതിയ കാലത്തെ ഒരു പാട്ടും ഉദാഹരണമായി പറയാം. സത്യന്‍ കോമല്ലൂരിന്റെ താരകപ്പെണ്ണാളേ എന്ന പാട്ട്. നൂറ് കണക്കിന് ഇതര ഗായകര്‍ പാടിവരുന്നതുപോലെയോ, യൂട്യൂബ് ആല്‍ബങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്നതുപോലെയോ അല്ല സി.ഡിയില്‍ ബാനര്‍ജി അത് പാടിയിരിക്കുന്നത്. എനിക്കാ വരികള്‍ കണ്ടപ്പോള്‍ അങ്ങനെ പാടാനാണ് തോന്നിയത് എന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു. അതെ, ആളുടെ ആത്മാവിഷ്‌കാരം അനുകരിക്കാന്‍ പ്രയാസമാണ്.

തീര്‍ച്ചയായും ഇത്രയും ഗൗരവത്തോടെ പാട്ടുകളിലേക്ക് പ്രവേശിക്കുന്ന മറ്റ് ചില ഗായകരും നമുക്കുണ്ട്. അവരെ മറക്കുന്നില്ല.

പാട്ടുകളുടെ കാര്യത്തില്‍ പുലര്‍ത്തിയ സൂക്ഷ്മത വരയിലും ശില്പത്തിലും പാലിച്ചിട്ടുണ്ട് ബാനര്‍ജി. കാരിക്കേച്ചര്‍ വര വലിയ അപകടം പിടിച്ചവര തന്നെയാണ്. ഒരാളിനെ ഏതാണ്ട് വികൃതമാക്കിത്തന്നെ വരയ്ക്കുകയും എന്നാല്‍ നൂറുശതമാനവും ആ ആള്‍ ന്നെയായി കാഴ്ചക്കാര്‍ക്ക് തോന്നുകയും വേണം. കണ്ണോ മൂക്കോ ചെവിയോ ചുണ്ടോ ഒന്നും അങ്ങനെ തന്നെ വരയ്ക്കപ്പെടുന്നില്ല. അവയെല്ലാം തമ്മിലെ അനുപാതവും പാലിക്കപ്പെടുന്നില്ല. എന്നാല്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയിലെപ്പോലെ തന്നെ ആളെ പ്രതിഫലിപ്പിക്കുകയും മാനറിസം നഷ്ടമാകാതിരിക്കുകയും വേണം. ഈ വെല്ലുവിളിയിലും ഈസിയായി വിജയിച്ചു ഈ പ്രതിഭ. നമ്മുടെയെല്ലാം കണ്ണുതെള്ളിച്ച എത്ര കാരിക്കേച്ചറുകളാണ് വരച്ചത്. പൊക്കുടന്‍ ചേട്ടനെ വരച്ചത് ലോക ഹിറ്റായതും കണ്ടു. എന്നെയും വരച്ച് സമ്മാനിച്ചു. തൂവാനവും ചുരുട്ടിപ്പിടിച്ചു നില്ക്കുന്നു. സഞ്ചിനിലത്തുമുട്ടിയിഴയുന്നു. ഏപ്രിലില്‍ ഡാനിയേല്‍ കലൂയ ഓസ്‌കാര്‍ ജേതാവായപ്പോള്‍ അദ്ദേഹത്തിന്റെ കാരിക്കേച്ചറും വരച്ചു. ഇടതു കൈമുട്ടിലെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുമ്പോഴാണ് അത് വരക്കുന്നത്. അതായത് ഒരൊറ്റക്കൈവര. ആ സ്വാതന്ത്ര്യമില്ലായ്മ ആ വരയില്‍ പ്രതിഫലിച്ചിട്ടുമുണ്ട്.

കുട്ടികള്‍ക്കുള്ള ചിത്രം വരക്കുന്നതില്‍ അസാമാന്യ പാടവമാണ് ബാനര്‍ജിക്കുള്ളത്. നിരവധി ചിത്രങ്ങളിലൂടെ ആര്‍ക്കും അത് ബോധ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ മാത്രം താമസിക്കുന്ന ഒരു ഗ്രഹം വേറെയുണ്ടോ എന്നു തോന്നിപ്പോകും അതു നോക്കിയിരിക്കുമ്പോള്‍. പരിസരവും പ്രകൃതിയുമെല്ലാം കുട്ടിത്തം നിറഞ്ഞത്. 'അംബേദ്കറും കുട്ടികളും' എന്നൊരു പ്രോജക്ട് ഇടയ്ക്കാരോ സ്റ്റാര്‍ട്ട് ചെയ്തിരുന്നു. അതിനുവേണ്ടിയും ചില വരകള്‍ തുടങ്ങിയിരുന്നു. വലിയ രാഷ്ട്രീയ സാമൂഹ്യ പ്രാധാന്യമുള്ള ആ പ്രോജക്ട് മുടങ്ങിയത് ബാനര്‍ജിയെ മാത്രമല്ല എന്നെപ്പോലെ പലരെയും വലിയ അളവില്‍ നിരാശപ്പെടുത്തി. കൃത്യമായത് നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ബാനര്‍ജിയുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഭാവനയായി ചരിത്രമതിനെ വിലയിരുത്തിയേനെ എന്നു തോന്നുന്നു. ഇന്ത്യന്‍ കുട്ടികളില്‍ വേണ്ട അളവില്‍ അംബേദ്കറില്ല. കുട്ടികളിലെ അംബേദ്കറില്ലായ്മ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ കൂടുതല്‍ അപകടപ്പെടുത്തുക തന്നെ ചെയ്യും. അവിടെയാണ് അംബേദ്കര്‍ ചിത്രകഥയുടെ വലിയ പ്രസക്തി. ബാനര്‍ജിയുടെ വരയായിരുന്നു കുട്ടിയിന്ത്യക്ക് ഏറ്റവും ഇഷ്ടപ്പെടുമായിരുന്നത് എന്നതാണ് നഷ്ടം. അധ്യാപക സമൂഹം പോലും അംബേദ്കറെന്ന സാമൂഹ്യപാഠപുസ്തകം വായിക്കുന്നില്ല വേണ്ടവണ്ണം. അതുകൊണ്ടാണ് സ്‌കൂള്‍ കലോത്സവ ഘോഷയാത്രകളില്‍ ഗാന്ധിയും നെഹറുവുമടക്കം മറ്റെല്ലാ ദേശീയ നേതാക്കളും ആവര്‍ത്തിക്കുമ്പോള്‍ അംബേദ്കര്‍ രൂപം മാത്രം കാണാത്തത്. ഈ വിഷയത്തില്‍ എനിക്കൊരു ഉമ്പ്രിക്കവിതയുണ്ട്.

മകന്‍ ഓസ്‌കാറിന് കളിക്കാന്‍ ക്ലേയില്‍ ഒരാപ്പിളുണ്ടാക്കിക്കൊടുത്തിട്ടുണ്ട് ബാനര്‍ജി. യഥാര്‍ത്ഥ ആപ്പിള്‍ തോറ്റുപോകുന്ന ഒന്ന്. ഏതുകാര്യത്തിലും ആള്‍ പുലര്‍ത്തുന്ന സൂക്ഷ്മ ശ്രദ്ധയുടെ വമ്പന്‍ ഉദാഹരണമാണ് ആ കുഞ്ഞാപ്പിള്‍.

മകന് ആദ്യം നിശ്ചയിച്ച പേര് രാവണ്‍ എന്നായിരുന്നു. മറ്റുപലരോടുമെന്ന പോലെ എന്നോടും അക്കാര്യം പങ്കുവെച്ചിരുന്നു. കുഞ്ഞിന് രാവണ്‍ എന്ന് പേരിടാന്‍ തീരുമാനിക്കുമ്പോള്‍ രാമന്‍ എന്ന് ഇടാതിരിക്കാനും തീരുമാനിക്കുന്നു എന്നാണല്ലോ അര്‍ത്ഥം. ഈയൊരറ്റക്കാര്യത്തിലുണ്ട് ബാനര്‍ജിയുടെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്നാണെന്റെ അഭിപ്രായം. പക്ഷെ, സ്‌കൂള്‍ കാലം മുഴുവന്‍ സഹപാഠികളാലും ചിലപ്പോള്‍ അധ്യാപകരാലും കുട്ടി വല്ലാതെ കളിയാക്കപ്പെട്ടേക്കാം, ആ തുടര്‍ സംഘര്‍ഷം ആളുടെ വ്യക്തിത്വത്തെത്തന്നെ ബാധിച്ചേക്കാം എന്ന അഭിപ്രായമാണ് ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞത്. ഇക്കാര്യം തന്നെ പലരും സൂചിപ്പിച്ചിരിക്കാം. അങ്ങനെയാണ് ഒടുവില്‍ 'ഓസ്‌കാര്‍' എന്ന ലോക പേര് മകന് വേണ്ടി കണ്ടുപിടിക്കുന്നത്. എപ്പോഴും ആഗോളമായി മാത്രം ചിന്തിക്കുന്ന ഒരാള്‍ ഈ പേരിലേക്കെത്തുന്നത് ഒരത്ഭുതകാര്യമല്ല.

വരയില്‍ തനിക്കുള്ള പ്രാഗത്ഭ്യം സോഷ്യല്‍ മീഡിയ വഴി ലോകത്തെ ബോധ്യപ്പെടുത്താന്‍ ബാനര്‍ജിക്ക് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ വരയാണോ എന്ന് നമ്മില്‍ പലര്‍ക്കും സംശയം തോന്നിയ പല അതിശയ വരകളും നേരിട്ട് പേപ്പറില്‍ ചെയ്തവ തന്നെയാണ്. അദ്ദേഹത്തിന്റെ എല്ലാ കാരിക്കേച്ചറുകളും ഇതര വരകളും സോഷ്യല്‍ മീഡിയ ഉത്സവാവേശത്തോടെ കൊണ്ടാടി. എന്നിട്ടും പത്രമാസികാ സ്ഥാപനങ്ങളൊന്നും അദ്ദേഹത്തിലേക്കെത്തിയില്ല. മറ്റ് പലരുടെയും കാര്യത്തില്‍ മറിച്ച് സംഭവിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെ വര വെളിപ്പെടുത്തിയ പലരും ഇന്ന് പല മാസികകളിലെ ആര്‍ടിസ്റ്റുകളായി മാറിയത് നാം കാണുന്നു. ആ അര്‍ത്ഥത്തില്‍ ബാനര്‍ജിയുടെ ശേഷിയെ ഉപയോഗപ്പെടുത്തുന്നതില്‍ മലയാളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. ബാനര്‍ജിയുടേതല്ല ആ പരാജയം.

ശില്പി എന്ന നിലയിലെ ആളിന്റെ ശേഷിയേയും ഉപയോഗപ്പെടുത്താന്‍ കേരളത്തിനായിട്ടില്ല. ഒരേയൊരു ശില്പമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. തിരുവനന്തപുരം കോളിയൂര്‍-വവ്വാമൂലയില്‍ സ്ഥാപിച്ചിട്ടുള്ള അയ്യങ്കാളി പ്രതിമ. വലിയ പ്രത്യേകതയുള്ള വര്‍ക്കാണത്. കേരളത്തിലിപ്പോള്‍ നൂറുകണക്കിന് അയ്യങ്കാളി പ്രതിമകള്‍ നമ്മള്‍ കാണുന്നുണ്ട്. മിക്കതും ആ നവോത്ഥാന പ്രധാനിയോട് നീതി പുലര്‍ത്തുന്നില്ലെന്ന് അവ ശ്രദ്ധിക്കുന്ന ആര്‍ക്കും ബോധ്യം വരും. ആരൊക്കെയോ പണി പഠിച്ചതാണ് പലതും എന്നതുറപ്പാണ്. നാരായണ ഗുരു ശില്പങ്ങള്‍ അങ്ങനെയല്ല. ആളുമാറാതെ ആത്മാവു ചോരാതെ പ്രതിമ ചെയ്യാന്‍ കഴിയുന്ന വിദഗ്ധ ശില്പികളെ കണ്ടെത്തി പണിയിച്ചിരിക്കുന്നതാണ് അവയെല്ലാം. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല സംഘാടകരാരും. മന്നത്തു പദ്മനാഭ പ്രതിമകളും യേശുക്രിസ്തുവിന്റെയും ഇതര ബൈബിള്‍ വ്യക്തിത്വങ്ങളുടെയും പ്രതിമകളും കേരളത്തിലെമ്പാടും നിലവാരം കാത്തുസൂക്ഷിച്ച് തന്നെയാണ് ചെയ്തിരിക്കുന്നത്. അയ്യങ്കാളി പ്രതിമകള്‍ മാത്രമാണെന്ന് തോന്നുന്നു വ്യാപകമായി പാളിപ്പോയിട്ടുള്ളത്. ബാനര്‍ജിയുടെ അയ്യങ്കാളി പക്ഷെ അങ്ങനെയല്ല. ഉന്നത നിലവാരത്തിലുള്ള ഒരു ശില്പമാണത്. ആളുമാറാത്ത ആത്മാവു ചോരാത്ത സൃഷ്ടി. അതിന്റെ ഉള്ളിലൊരു ഹൃദയം മിടിക്കുന്നതായി നമുക്ക് തോന്നും കണ്ടുനില്ക്കുമ്പോള്‍. ആ മഹാത്മാവിന്റെ മനസ്സ് അഥവാ കലുഷിത മാനസികാവസ്ഥ മുഖത്ത് പ്രകടമാകുന്നതാണ് ശില്പിയുടെ ലക്ഷ്യമെന്നത് വ്യക്തമാണ്. അക്കാര്യത്തിലാണ് ശില്പിയെന്ന നിലയില്‍ തന്റെ മറ്റൊരു വിജയം ചരിത്രത്തില്‍ ബാനര്‍ജി രേഖപ്പെടുത്തിയിരിക്കുന്നത്. ആ പ്രതിമയുടെ 'സന്ധിയില്ലാത്ത സമരോര്‍ജ്ജമാളുന്ന നോട്ടം' കേരളം ശ്രദ്ധിക്കേണ്ട നോട്ടമാണെന്നു കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ബാനര്‍ജിയെന്ന മഹാമനുഷ്യന്‍ ചെയ്ത ഏക ശില്പമെന്ന നിലയില്‍ കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ആ വവ്വാമൂല പ്രതിമക്ക് വരുന്നുണ്ടിനി. വെളിമ്പ്രദേശത്തുനിന്ന് ഏതെങ്കിലും മുറ്റത്തേക്കോ കെട്ടിടത്തിനുള്ളിലേക്കോ അത് മാറ്റി സ്ഥാപിക്കുകയാണ് ഇനി വേണ്ടത്. റോഡിനോട് വളരെ ചേര്‍ന്നു തന്നെയായതിനാല്‍ എക്കാലവും അവിടെയത് സുരക്ഷിതമാണോ എന്നൊരാശങ്ക ഇപ്പോള്‍ തോന്നുന്നുണ്ട്.

പാട്ടുകാരനെന്നതിനേക്കാള്‍ ഒരു ചിത്രകാരനോ ശില്പിയോ ആയി അറിയപ്പെടാനുള്ള ആഗ്രഹം പല വേദികളിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പാട്ടുപോലെതന്നെ ചിത്രത്തിലും ശില്പത്തിലുമുളള അദ്ദേഹത്തിന്റെ ഉയര്‍ന്ന ആത്മവിശ്വാസമാണ് ഈ വാക്കുകളിലുള്ളത്. കൊവിഡുണ്ടാക്കിയ അടഞ്ഞ ലോകാവസ്ഥ തന്നെയാണ് ആ ആഗ്രഹ സഫലീകരണം സാധ്യമാക്കുന്നതില്‍ പ്രധാന തടസ്സമായത് എന്നു കരുതാം നമുക്ക്.

നമ്മിലെ ഏക ക്രൗഡ്പുള്ളറായിരുന്നു ബാനര്‍ജി എന്ന് നാടക നടന്‍ പ്രിയരാജ് ഭരതനിപ്പോള്‍ വിശേഷിപ്പിച്ചു കണ്ടു. വാസ്തവമാണത്. ഒരിക്കല്‍ ഞാനും പങ്കെടുത്ത ഒരു സാംസ്‌കാരിക സമ്മേളനത്തിനു ശേഷം ഒരു ടീമിന്റെ നാടന്‍ പാട്ട് തുടങ്ങി. ആളുകളില്‍ ആവേശമുണ്ടാക്കുന്നതില്‍ അവര്‍ പരാജയമായി. പെട്ടെന്നു തന്നെ കേള്‍വിക്കാരുടെ എണ്ണം തീരെ കുറഞ്ഞു. അഞ്ചാറ് കിലോമീറ്ററിനപ്പുറം ബാനര്‍ജിയുടെ പാട്ടുണ്ട് എന്ന വാര്‍ത്ത പരന്നതാണ് കാരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം അവിടേക്ക് ഞാനും ചെന്നു. വിശാലമായ ഗ്രൗണ്ട്, അതു നിറയെ ആളുകള്‍. ഏറ്റവും പുറകിലായി ഞാനും നിന്നു. ബാനര്‍ജി സംസാരിച്ചു തുടങ്ങുന്നു. മത്തായിയും ഒപ്പമുണ്ട്. അവര്‍ പാട്ടു തുടങ്ങുകയാണ്. അത്രയും ദൂരെ നിന്നിട്ടും സഞ്ചിയും വേഷവുമൊക്കെക്കൊണ്ടാവാം എന്നെയും ബാനര്‍ജി തിരിച്ചറിയുന്നു. രാജേഷേട്ടാന്ന് മൈക്കിലൂടെയൊരു വിളി മുഴങ്ങുന്നു. ഞാനന്തം വിട്ടുനിന്നു. വേദിയില്‍ നില്ക്കുമ്പോള്‍ പരിചയമുള്ളവരെയൊക്കെ തിരിച്ചറിഞ്ഞ് വിളിച്ചഭിവാദ്യം ചെയ്യുന്ന രീതി ആളുടെ മറ്റൊരു പ്രത്യേകതയാണ്. സുതാര്യമായ ഒരു ഹൃദയത്തില്‍ നിന്നേ അത്തരം വിളീംപറച്ചിലും പുറപ്പെടൂ. അവര്‍ പാട്ടുതുടങ്ങുന്നു. അവിടെമാകെയൊരു വൈദ്യുതി പ്രവാഹം സംഭവിക്കുന്നു. ഒരു നാട് മുഴുവന്‍ ഇളകിമറിയുകയാണ്. ആണുങ്ങള്‍ മാത്രമല്ല അവരുടെ അമ്മമാരും ചുവടുവെക്കുകയാണ്. കോഡ്‌ലെസ്സ് മൈക്കുമായി ജന മധ്യത്തിലൂടെ നീങ്ങി പെണ്‍കുട്ടികളോടും പാടാനും ആടാനും ആഹ്വാനം ചെയ്യുകയാണ് ബാനര്‍ജി. അവരുടെയെല്ലാം ആരാധ്യ വ്യക്തിത്വം അടുത്തു ചെന്നുപറയുമ്പോള്‍ എങ്ങനെ അതനുസരിക്കാതിരിക്കും. അനേകം പെണ്‍കുട്ടികളും എഴുന്നേറ്റു നിന്നിപ്പോള്‍ നൃത്തം ചെയ്യുകയാണ്. അവരുടെ ആങ്ങളമാര്‍ വിലക്കുന്നില്ല. അതാണ് ബാനര്‍ജി ഓരോ കുടുംബങ്ങളിലും നേടിയിട്ടുള്ള ആധികാരിക സ്വാധീനം . അത്ഭുതകരമായ ആ പരിപാടിയുടെ ഓര്‍മ്മ ഇപ്പോഴുമുള്ളില്‍ ഓളമുണ്ടാക്കുന്നു.

ക്രൗഡ് പുള്ളറെന്ന് പ്രിയരാജ് പറഞ്ഞത് വളരെ ശരിയാണ്. മഹാനായ ആ ഗായകന്റെ കരിസ്മ മലയാളത്തിന്റെ നാടന്‍ പാട്ട് മേഖലയില്‍ മറ്റാര്‍ക്കെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് എന്റെ സത്യസന്ധമായ നിരീക്ഷണം. ഇതിഹാസ ഗായകനെന്ന് ഉറപ്പായും വിളിക്കാവുന്ന തൊണ്ടക്കാരന്‍. അദ്ദേഹത്തിന്റെ വിയോഗത്തിന് ആഴ്ചയൊന്നായിട്ടും തളര്‍ച്ച മാറാത്ത തേങ്ങല്‍ മാറാത്ത ആയിരങ്ങളിലൂടെ സോഷ്യല്‍ മീഡിയ അത് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മകനെപ്പോലെ തന്നെ ബാനര്‍ജിയെ കണ്ട , വേദിയിലെ അയാളില്‍ നിന്നു പുറപ്പെടും വിദ്യുത് തിരമാലകളില്‍ പെട്ട് ചോടുവെച്ച ആയിരങ്ങളായ അമ്മമാര്‍ സോഷ്യല്‍ മീഡിയക്ക് പുറത്താണ്. ആരാധ്യനായ ആങ്ങളയായി ആളെനോക്കിക്കണ്ട അനേകം പെണ്‍കുട്ടികളുടെ തേങ്ങല്‍ വെളിപ്പെടാതെയും രേഖപ്പെടുത്തപ്പെടാതെയും പോകുന്നു എന്നതും നമ്മളിപ്പോള്‍ കൂട്ടിവായിക്കണം. ആഘാതം വളരെ വലുതാണ്. വ്യക്തികളെയല്ല എണ്ണമറ്റ വീടുകളെ മുക്കിക്കളഞ്ഞ, തിരിച്ചിറങ്ങാതെ തങ്ങി നില്ക്കുന്ന വന്‍ സങ്കടത്തിരകളെയാണ് ആ ഭൂചലനം സൃഷ്ടിച്ചിരിക്കുന്നത്.

അതിനുശേഷമിതുവരെ എന്റമ്മ എന്നെയോ ഞാനമ്മയേയോ ഫോണ്‍ ചെയ്തിട്ടില്ല. കഴിയുന്നില്ല എന്നതാണ് കാര്യം. ഇതുതന്നെയാവാം പല കുടുംബങ്ങളിലെയും അവസ്ഥ എന്ന് തിരിച്ചറിയുന്നു.

അന്ന് വെളുപ്പിന് നാലരക്കു ശേഷം ആദര്‍ശ് ചിറ്റാറിന്റെ കോള്‍ വരുന്നു. ഫോണെടുത്തു നോക്കിയെങ്കിലും പാമ്പിനെ കണ്ട് ഭയന്നപോലെ ആ ബെല്ലുനോക്കിയിരുന്നു. അസമയത്തെ ആ വിളിയുടെ അര്‍ത്ഥം ഊഹിച്ചു. ആദര്‍ശ് വീണ്ടും വീണ്ടും വിളിച്ചു. എനിക്കത് കേള്‍ക്കാന്‍ വയ്യ. അതുകൊണ്ടെടുത്തില്ല. പിന്നാലെ ബാനര്‍ജിയുടെ ചേട്ടന്‍ ആസാദിന്റെ വിളിവരുന്നു. പ്രദീപ് പാണ്ടനാടിന്റെ വിളി വരുന്നു. ജിജോ സോമന്‍ വിളിക്കുന്നു. അനിയന്‍ സുമേഷിന്റേതടക്കം പലരുടെയും വിളി തുടര്‍ന്നു വരുന്നു. പേരില്ലാത്ത നമ്പരുകള്‍ തെളിയുന്നു. ഒന്നും എടുക്കാന്‍ തോന്നിയില്ല. ആരെയുമിതുവരെ തിരിച്ചു വിളിക്കാനും കഴിഞ്ഞിട്ടില്ല. എത്ര ദുര്‍ബലന്‍ എന്ന് സ്വയംബോധ്യപ്പെട്ട സന്ദര്‍ഭം.

വ്യക്തിനഷ്ടത്തിലുപരി, സംഭവിച്ചിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ നഷ്ടമാണ് എന്നെയും നിങ്ങളെയും ഇത്രക്ക് ഉലച്ചിരിക്കുന്നത്. ഒരു അനുസ്മരണ പരിപാടിയില്‍, എന്നെ മനുഷ്യനാക്കിയ ആള്‍ എന്നൊരു സുഹൃത്ത് വിശേഷിപ്പിക്കുന്നതു കണ്ടു. തുടക്കു മുകളില്‍ കൈലി മടക്കിക്കുത്തി നടന്ന എന്നെ വസ്ത്രമര്യാദ പഠിപ്പിച്ചത് അണ്ണനായിരുന്നു എന്നു വിശദീകരിക്കുന്നത് കേട്ടത്. തതുല്യമായ അനുഭവങ്ങള്‍ അനേകം ചെറുപ്പക്കാര്‍ കുറിച്ചിരിക്കുന്നു. ഇതൊരു നിസ്സാര ഇടപെടലല്ല. സാമൂഹ്യ പരിഷ്‌കരണം എന്ന തലക്കെട്ടിന് കീഴില്‍ത്തന്നെ എഴുതേണ്ട കാര്യമാണിത്.

നവോത്ഥാനമെന്നത് ചരിത്രത്തില്‍ നിന്നുപോയ ഒന്നല്ല, വര്‍ത്തമാന കാലത്തും പലരിലൂടെയും തുടരുന്ന പ്രക്രിയയാണത് എന്ന് ചരിത്രകാരന്‍ കെകെ കൊച്ച് ഒരിക്കല്‍ പറഞ്ഞതാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. എത്ര ശരിയാണത്. ഈ വിധം ആരുടെയെല്ലാം ചെറുചെറു നീക്കങ്ങളിലൂടെ അക്കാര്യം സംഭവിച്ചുകൊണ്ടേയിരിക്കുകയാണിവിടെ. മുക്കില്‍ നടക്കുന്ന ചെറിയൊരു അടി പോലും ചരിത്രത്തിന്റെ ഭാഗമാണെന്ന് പ്രൊഫ.എംഎന്‍ വിജയന്‍ പറഞ്ഞതും ഓര്‍ത്തു പോകുന്നു. ജനങ്ങളില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ തനിക്കുള്ള സ്വാധീനം തിരിച്ചറിഞ്ഞുള്ള പെരുമാറ്റമായിരുന്നു എപ്പോഴും ബാനര്‍ജി നടത്തിയത്. അവരെ പ്രചോദിപ്പിക്കാന്‍ കാരണമാകുന്ന ഇടപെടലുകള്‍. ഇത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലാരിറ്റിയുള്ള മറ്റേതെങ്കിലുമൊരാളെ നാടന്‍പാട്ടില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ പെട്ടെന്ന് കഴിയുന്നില്ല.

ബാനര്‍ജി പുലര്‍ത്തിയ ഡ്രസ് കോഡിനെപ്പറ്റിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എപ്പോഴും ജീന്‍സ് ധരിച്ചും ഷര്‍ട്ട് ഇന്‍ ചെയ്തും, ഗംഭീരമായ ഷൂസ് ധരിച്ചും മാത്രമേ അദ്ദേഹത്തെയാരും കണ്ടിട്ടുള്ളൂ. കറുത്ത സ്‌കിന്‍ ടോണുകാര്‍ പൊതുവെ ഉപയോഗിക്കാത്ത കടും കളറുകള്‍ ധീരമായി ബാനര്‍ജി ഉപയോഗിച്ചു. അങ്ങനെ പലവേദികളിലായി മഞ്ഞ, പച്ച, ചുവപ്പ്,നീല, കറുപ്പ്, തുടങ്ങിയ ഉടുപ്പുകളോടെ ബാനര്‍ജി നിന്നു പാടി. എണ്ണമറ്റ പുതുനാടന്‍ പാട്ടുകാരെ ഇക്കാര്യം സ്വാധീനിച്ചിട്ടുണ്ടെന്ന് അവരുടെ വേഷവിധാനം നമ്മോടിപ്പോള്‍ പറയുന്നു. എന്നതുമാത്രമല്ല കൈലിയും ജൂബയും വേദിയില്‍ ഉപയോഗിക്കുക എന്ന നാടന്‍ പാട്ടു സംഘങ്ങളുടെ പൊതു രീതി ബാനര്‍ജി അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ 'കനല്‍ പാട്ടുകൂട്ടം' വേദിയിലെത്തുന്നത് കാഷ്വല്‍ ഡ്രെസ്സുകളോടെയാണ്. അവര്‍ കളര്‍ഫുള്ളായ വേദികള്‍ സൃഷ്ടിച്ചു പാടി. ഇതുമൊരു വിപ്ലവം തന്നെയാണ്. ഒരു പക്ഷേ ബാനര്‍ജിക്ക് മാത്രം തുടക്കം കുറിക്കാന്‍ കഴിയുന്നത്. അതിന്റെ തുടര്‍ച്ചയാണ് സംഭവിക്കേണ്ടതിനി. വേദിയിലെ ഗായകരെല്ലാരും ചേര്‍ന്നു നടത്തുന്ന അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടം കൂടി അവസാനിപ്പിക്കരുതോ എന്നു ഞാന്‍ തമാശകലര്‍ത്തി ചോദിച്ചിട്ടുണ്ട്. ബോധപൂര്‍വ്വമല്ല, അത്രത്തോളമാ ആട്ടം എല്ലാവരിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു, അതുകൊണ്ട് ആഗ്രഹിച്ചാലും അത് മാറുമെന്ന് തോന്നുന്നില്ല എന്നായിരുന്നു മറുപടി.

മധു നാരായണന്‍ എഴുതിയ 'പാട്ടും പരുന്തക്കെട്ടും' എന്ന പാട്ടുപോലെയും ഇഞ്ചക്കാട് ബാലചന്ദ്രന്റെ 'ഗോത്രഗീതങ്ങള്‍' എന്ന പഴയ ആല്‍ബത്തിലെ പല പാട്ടുകള്‍ പോലെയുമുള്ള രാഷ്ട്രീയ ഗാനങ്ങള്‍ പാടുന്നതിനെപ്പറ്റി എപ്പോഴും താല്പര്യത്തോടെ സംസാരിച്ചിട്ടുണ്ട്. എസ് ജോസഫ്, എം ബി മനോജ്, രേണുകുമാര്‍, ബിനു പള്ളിപ്പാട്, വിജില തുടങ്ങിയ കവികളുടെ ചില കവിതകള്‍ പാട്ടുകളാക്കാനുള്ള പദ്ധതിയും പങ്കുവെച്ചിട്ടുണ്ട്. 'തോരാ മഴ പോലെഴും പണ്ടത്തെ പോര്‍ക്കളമോര്‍മ്മയുണ്ടോ' എന്ന സത്യന്‍ കോമല്ലൂരിന്റെ ഈ വിഭാഗത്തില്‍ പെടുന്ന പാട്ട് പാടുകയും ചെയ്തു.

ഗിറ്റാര്‍ അടക്കമുള്ള വെസ്‌റ്റേണ്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് നാടന്‍ പാട്ടുകള്‍ പാടുന്ന ബാന്‍ഡുണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കുറെ വര്‍ഷങ്ങള്‍ കൊണ്ടേ അക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ പല കാരണങ്ങളാല്‍ അത് നടപ്പിലായില്ല. അതില്‍ പ്രധാന കാരണം ഫണ്ട് തന്നെയാണെന്നാണ് എന്റെ വിലയിരുത്തല്‍. സമൂഹത്തിലെ ഒരു വിഭാഗം മനുഷ്യരെപ്പോലെ ഭൂമിസമ്പത്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ അത് പണയപ്പെടുത്തിയെങ്കിലും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഈ മഹാകലാകാരന് സാധിച്ചേനെ. ഇന്ത്യന്‍ ഭൂമി പക്ഷെ എല്ലാവര്‍ക്കും തുല്യമായി വീതിക്കപ്പെട്ടിട്ടുള്ള ഭൂമിയല്ലല്ലോ. ആദ്യ ലോക് ഡൗണ്‍ സമയത്ത് ഒരു മിനി റെക്കോഡിംഗ് സ്റ്റുഡിയോ വീട്ടില്‍ തുടങ്ങേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്തിരുന്നു. രാജ്യത്തെ മറ്റുപല ഗായകര്‍ക്കും അതൊക്കെ സാധിക്കുന്നുണ്ടല്ലോ ഇപ്പോള്‍. അതൊക്കെ കാണുമ്പോഴാണ്, ഒരേ രാജ്യത്തെങ്കിലും പല വന്‍കരകളില്‍ താമസിക്കുന്നതുപോലെയുള്ള നിലനില്ക്കുന്ന പരിഹരിക്കപ്പെടാത്ത വൈരുദ്ധ്യം ഉള്ളില്‍ തികട്ടിവരുന്നത്.

പുതിയ കാലത്ത് എഴുതപ്പെട്ടിട്ടുള്ള മിക്ക ഗാനങ്ങളും പൈങ്കിളി സ്വഭാവത്തിലുള്ള താണെന്ന വിമര്‍ശനം ബാനര്‍ജിക്കുണ്ടായിരുന്നു. ദുര്‍ബലമായ പ്രണയ ഗാനങ്ങള്‍ മാത്രമാണുണ്ടാകുന്നത് എന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ചിലരിപ്പോള്‍ വിഘ്‌നേശ്വര ഗാനങ്ങളിലൂടെ പ്രോഗ്രാമുകള്‍ തുടങ്ങുന്ന രീതിയെയും വിമര്‍ശിച്ച് സംസാരിച്ചിട്ടുണ്ട്. 'അരി അരിയെന്നും തിരി തിരിയെന്നും ' എന്നു തുടങ്ങുന്ന പാട്ടിപ്പോള്‍ പലരും 'ഹരി ഹരിയെന്നും ' എന്ന് തെറ്റിദ്ധരിച്ചോ ബോധപൂര്‍വ്വമോ പാടി പ്രചരിപ്പിക്കുന്ന അവസ്ഥയെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. 'മേല് കറുത്താണേലും ഞങ്ങടെ ഉള്ള് വെളുത്തിട്ടാ ' എന്ന പുതുകാല രചനയില്‍ സംഭവിച്ചിട്ടുള്ള രാഷ്ട്രീയ ശരികേട് മറ്റാരേക്കാള്‍ കൂടുതല്‍ ബാനര്‍ജിയെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട് എന്നതാണ് എന്റെ അനുഭവം. ആ പാട്ട് പാടാറില്ലെന്നും പാടരുതെന്ന് ഒപ്പമുള്ളവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയമായി ബാനര്‍ജി പുലര്‍ത്തിയ നിതാന്തജാഗ്രതയാണ് ഈ നിലപാടുകളെല്ലാം വെളിപ്പെടുത്തുന്നത്. പാടാനൊരു പാട്ടു തിരഞ്ഞെടുക്കുമ്പോള്‍, പുതുതായൊന്നെഴുതാനിരിക്കുമ്പോള്‍ ഈ നിലപാടും ജാഗ്രതയും പിന്തുടരാന്‍ ഇവിടുത്തെ വിശാലമായ നാടന്‍ പാട്ട് ലോകത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കരുതുകയും ചെയ്യുന്നു. എല്ലാ വാക്കും എല്ലാവരുടേതുമല്ല. അവരവരുടെ ജീവിതാനുഭവങ്ങളോട് തീരെ ബന്ധമില്ലാത്ത വാക്കുകളും ഇമേജുകളും ഉപയോഗിക്കാതിരിക്കാനുള്ള രാഷ്ട്രീയ ബാധ്യത എല്ലാ എഴുത്തുകാര്‍ക്കുമുണ്ട്. പൂര്‍വികരുടെ ജീവിതാനുഭങ്ങളെക്കൂടി സ്വന്തം ജീവിതാനുഭവത്തോട് ചേര്‍ത്തുപിടിക്കാനുള്ള ഉണര്‍വും തിരിച്ചറിവും ഉണ്ടാകുകയും വേണം. അമ്മൂമ്മയെന്നും അപ്പൂപ്പനുമെന്നാണ് വിളിച്ചിട്ടുള്ളതെങ്കില്‍ അങ്ങനെ തന്നെ എഴുതിവെക്കാനും മുത്തശ്ശി – മുത്തശ്ശനെന്ന് എഴുതാതിരിക്കുകയും ചെയ്യുന്നതാണ് ചരിത്രനീതി. ആ നൈതികതയാണ് എപ്പോഴും ഉള്ളിലെരിഞ്ഞു നില്‌ക്കേണ്ടത്. അത് മറന്നാല്‍ കള്ളത്തൊണ്ടയില്‍ പാടുന്നതു പോലെയുള്ള കുറ്റകൃത്യമാകുക തന്നെ ചെയ്യും. പറയുന്നത് ബാനര്‍ജിയെപ്പറ്റിയായതു കൊണ്ടാണ് ഇത്തരം നിരീക്ഷണങ്ങള്‍ കൂട്ടിചേര്‍ക്കാന്‍ കഴിയുന്നതെന്ന നല്ല ബോധ്യം എനിക്കുണ്ട്.

അനേക വര്‍ഷങ്ങളായുള്ള അടുപ്പത്തിനിടയില്‍ പാട്ടെഴുതിക്കൊടുക്കാന്‍ പലതവണ പറഞ്ഞിട്ടും എഴുതിക്കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നീടാകട്ടെ എന്ന് വിചാരിച്ച് അക്കാര്യം നീട്ടി വെച്ചു. ഇപ്പോള്‍ വലിയ വിഷമം ഞാനനുഭവിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ നാളുകളില്‍ ഞങ്ങളൊന്നിച്ചൊരു ക്രിയേഷന്റെ പണിപ്പുരയില്‍ വലിയ ആനന്ദത്തോടെ ഇടപെടുകയായിരുന്നു. കവി ബിനു പള്ളിപ്പാടും ചിത്രകാരന്‍ വില്യംസ് പായിപ്പാടും ഒപ്പമുണ്ടായിരുന്നു. പ്ലാന്‍ ചെയ്തപോലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, 'നക്ഷത്രപ്പെണ്ണുങ്ങള്‍ ' എന്ന കാല്‍ നൂറ്റാണ്ട് മുമ്പു ഞാനെഴുതിയ പാട്ട് റിലീസായി. പ്രിയ ബാനര്‍ജിയുടെ സ്വരത്തില്‍. തുടര്‍ന്നുണ്ടായ ആവേശത്തില്‍ മറ്റുചില പഴയ എഴുത്തുകളും ഓര്‍ത്തെടുത്തു വൃത്തിയാക്കി. അതില്‍ ഒന്നുരണ്ടെണ്ണം പാടാന്‍ വലിയ ഉത്സാഹം ബാനര്‍ജി കാണിച്ചു. പക്ഷെ എന്റെ ഉഴപ്പുകാരണം ഒന്നും സാധ്യമായില്ല.

'ആമിന' എന്ന അടുത്ത കാലത്തെഴുതിയ സ്‌കൂളനുഭവങ്ങളുടെ കവിതക്കു വേണ്ടി വരയ്ക്കാന്‍ ബാനര്‍ജിയെ ഏല്പിച്ചു. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സ് ടീച്ചര്‍മാരെ വരയ്ക്കണം. അതില്‍ 3 പേരെ വരച്ചത് അയച്ചു തന്നു. അപ്പോഴേക്കും ആള്‍ക്ക് മറ്റെന്തോ വലിയ വര്‍ക്കുവന്നു. അതൊക്കെ തീര്‍ത്തിട്ട് സ്വസ്ഥമായി ബാക്കി ചെയ്താല്‍ മതി എന്ന് ഞാനും സ്‌നേഹപ്പെട്ടു. റെക്കോഡിംഗ് കഴിഞ്ഞ ആ കവിതയിനി എന്തുചെയ്യുമെന്നാണ്. 'ആന' കവിത വരച്ചു റിലീസ് ചെയ്യാനുള്ള പദ്ധതിയും ഞങ്ങളിട്ടിരുന്നു. ബാനര്‍ജി വരയ്ക്കുന്ന അമ്മയാനയും കുട്ടിയാനയും കൊമ്പനാനയും ആ കവിതയോടൊപ്പം ലഭിക്കുന്ന മികച്ച കാഴ്ചാനുഭവമായി മാറിയേനെ.

നടന്നില്ലതും. വേദന. വേദന മാത്രം.

Next Story

RELATED STORIES

Share it