Documentary

അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് ആദിവാസി പെണ്‍കുട്ടികള്‍; പെരിങ്ങമ്മലയിലെ ഊരുകളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു

മുഴുവന്‍ കൂട്ടു പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ഇവരുടെ വലയില്‍ കുടുങ്ങിയ മറ്റ് കുട്ടികളുടെ ഭാവി ആശങ്കയിലാവും. മരണങ്ങള്‍ ആവര്‍ത്തിക്കും. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സമഗ്ര അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് ആദിവാസി പെണ്‍കുട്ടികള്‍; പെരിങ്ങമ്മലയിലെ ഊരുകളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു
X

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മലയിലെയും വിതുരയിലെയും ആദിവാസി ഊരുകളിലെ രക്ഷിതാക്കള്‍ ഭീതിയിലാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. കോളജുകളില്‍ പഠിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടികളാണ് പൊടുന്നനെ ആത്മഹത്യ ചെയ്തത്. പഠിക്കാന്‍ മിടുക്കരായ പെരിങ്ങമ്മലയിലെ മൂന്ന് പെണ്‍കുട്ടികളും വിതുരയിലെ രണ്ടുപേരുമാണ് ആത്മഹത്യ ചെയ്തത്. എല്ലാ മരണത്തിന് പിന്നിലും ഒരുപോലുള്ള കാരണങ്ങളാണ്. പ്രണയത്തിലാണ്് തുടക്കം. പിന്നീട് ലഹരിക്ക് അടിമയാക്കും. പീഡന സമ്മര്‍ദ്ധങ്ങള്‍ക്കിടെ ആത്മഹത്യ ചെയ്യും. ഒരു പാട് ദുരൂഹയുള്ളതാണ് ഒരോ ആത്മഹത്യയും. അതിനാല്‍ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിക്കൂ.

കഴിഞ്ഞ ഒക്ടോബറിലാണ് പെരിങ്ങമ്മല ഒരുപറ കരിക്കകത്ത് ഊരിലെ അജ്ഞലി സുധീഷ്(19) ആത്മഹത്യ ചെയ്തത്. പ്രണയം തകര്‍ന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പറയുന്നത്. പെരിങ്ങമ്മല ഇടിഞ്ഞാര്‍ വിട്ടിക്കാവില്‍ 17കാരി കഴിഞ്ഞ നവംബര്‍ ഒന്നിനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പെരിങ്ങമ്മലയിലെ തന്നെ അഗ്രിഫാം ഒരുപറകരിക്കകം ആദിവാസി ഊരിലെ 16കാരി നംബര്‍ 21നും ജീവനൊടുക്കി.

തൊട്ടടുത്ത വിതുര പഞ്ചായത്തിലെ ആനപ്പാറ നാരകത്തില്‍കാല ആദിവാസി ഊരിലെ പതിനെട്ടുകാരി കൃഷ്‌ണേന്തുവിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് ജനുവരി 10നാണ്. ഇതിനടുത്തുള്ള ചെമ്പിക്കുന്ന് ഊരിലെ രേശ്മ(18)തൂങ്ങി മരിച്ചത് ശ്രീകാര്യത്തെ ഹോസ്റ്റലില്‍ വച്ചാണ്. ആത്മഹത്യ ചെയ്തവരെല്ലാം ഒരേ പ്രദേശത്തുകാര്‍. പുറത്ത് വന്ന പോസ്റ്റ് മാര്‍ട്ടം റിപോര്‍ട്ടുകളില്‍ ഏതാണ്ടെല്ലാവരും ആത്മഹത്യക്ക് മുന്‍പ് പീഡനത്തിന് ഇരയായിട്ടുണ്ട്.

പോലിസ് പ്രതിയെ പിടികൂടിയത് രണ്ട് മാസത്തിന് ശേഷം

നവംബര്‍ ഒന്നിന് ഇടിഞ്ഞാര്‍ വിട്ടിക്കാവില്‍ മോഹനന്‍ കാണിയുടെ മകള്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച വിവരം പാലോട് പോലിസിനെ അറിയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ് മാര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ പ്രതിയുടെ പേരും വിവരങ്ങളുമുള്ള ആത്ഹത്യാക്കുറുപ്പും പോലിസിന് ലഭിച്ചു. പ്രതിയുടെ ഇടപാടുകളെ കുറിച്ചും പ്രതിയെക്കുറിച്ചും പോലിസിന് വ്യക്തമായി അറിയാം. എന്നിട്ടും കുറ്റവാളിയെ പിടികൂടാന്‍ രണ്ട് മാസം വേണ്ടിവന്നു. പാലോട് പോലിസ് പ്രതിയെ സംരക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചതെന്ന് ആത്മഹത്യ ചെയ്ത വിട്ടിക്കാവിലെ 17 കാരിയുടെ പിതാവ് മോഹനന്‍ കാണി തേജസ് ന്യൂസിനോട് പറഞ്ഞു. നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുക്കാനായിരുന്നു പോലിസിന്റെ പരിപാടി. നിരന്തരമായ ഇടപെടലിലൂടെയാണ് പോക്‌സോയും എസ് എടി അതിക്രമം നിയമവും ചേര്‍ത്തത്. ഈ സംഭവത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന് രണ്ട് മാസം കഴിഞ്ഞാണ് ഇടിഞ്ഞാര്‍ കല്യാണികരിക്കകം സോജി ഭവനില്‍ അലന്‍ പീറ്റര്‍(25)നെ പോലിസ് അറസ്റ്റ് ചെയ്തത്. മകളുടെ ഘാതകനെ പിടികൂടാന്‍ 25 തവണ പാലോട് പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി കയറിയിറങ്ങേണ്ടിവന്നുവെന്ന് പിതാവ് മോഹനന്‍ കാണി പറഞ്ഞു.


അഗ്രിഫാമിലെ മറ്റ് രണ്ട് ആത്മഹത്യയില്‍ രണ്ട് ആദിവാസി യുവാക്കളെ അറസ്റ്റ് ചെയ്തു. പക്ഷേ ആദിവാസി യുവാക്കളെ ഇടനിലക്കാരാക്കി പെണ്‍കുട്ടികളെയും യുവാക്കാളെയും വഴിതെറ്റിക്കുന്നതില്‍ ഊരിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ട്. ആത്മഹത്യ ചെയ്ത മൂന്ന് പെണ്‍കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദിവാസി യുവാക്കളെ മാത്രം പ്രതിയാക്കി ഊരിന് പുറത്തുള്ളവരെ രക്ഷപ്പെടുത്തുന്ന രീതിയാണ് കാണുന്നത്. രണ്ടു ആദിവാസി യുവാക്കളുടെ അറസ്റ്റോടെ പോലിസ് പ്രണയ നിരാശ എന്ന നിലയില്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.

വിതുര നാരകത്തില്‍ കാല ഊരിലെ കൃഷ്‌ണേന്ദുവിന്റെ കേസില്‍, വീട്ടില്‍ നിന്ന് അയല്‍വാസികള്‍ തന്നെ പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണസമയം, പ്രതി ആകാശ് വീട്ടിലുണ്ടായിരുന്നു. പിടിയിലായ ആകാശിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നറിഞ്ഞാണ് ആത്മഹത്യ ചെയ്‌തെന്നാണ് പോലിസ് പറയുന്നത്.

ഊരുകളിലെ ലഹരിസംഘം

ഇടിഞ്ഞാറിലെയും അഗ്രിഫാമിലെയും ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലഹരി സംഘം വലയിലാക്കുകയാണ്. നഗരത്തില്‍ പോയി പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ ടാര്‍ജറ്റ് ചെയ്യുന്നത്. ഊരുകളിലെ ചില പെണ്‍കുട്ടികളെ ഇടനിലക്കാരായി നിര്‍ത്തിയാണ് ഇവര്‍ മറ്റുപെണ്‍കുട്ടികളെ കുടുക്കുന്നത്. ആദ്യ പരിചയത്തിന് ശേഷം പ്രണയം നടിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ സമ്മാനമായി നല്‍കും. നിഷ്‌കളങ്കരായ ആദിവാസി പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ എളുപ്പത്തില്‍ വീഴും. വീടിന് സമീപത്തെ രണ്ട് പെണ്‍കുട്ടികളാണ് തന്റെ മകളെ ലഹരി സംഘത്തിലെത്തിച്ചതെന്ന് മകളെ നഷ്ടപ്പെട്ട മോഹനന്‍ കാണി പറയുന്നു.

മൊബൈല്‍ നല്‍കി ബന്ധം സ്ഥാപിച്ച ശേഷം ഊരിന് പുറത്തേക്ക് ഇവരെ കൊണ്ടുപോയി ചെറിയ രൂപത്തില്‍ ലഹരി നല്‍കും. സ്ഥിരമായി ലഹരി നല്‍കിയ ശേഷം ലൈംഗികമായി ഇവരെ ചൂഷണം ചെയ്യും. ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെടുമ്പോള്‍ ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. അപ്പോഴൊക്കെയും നിരവധി പേര്‍ ഒപ്പമുണ്ടാകും. ഇത്തരത്തില്‍ ഊരിലെ ബോധം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ തലച്ചുമടായാണ് ലഹരി സംഘം വീട്ടിലെത്തിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

കഞ്ചാവിന്റെയും ലഹരിയുടെയും മദ്യത്തിന്റെയും പിടിയിലാണ് ആദിവാസി ഊരുകളെന്ന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാരി തേജസ് ന്യൂസിനോട് പറഞ്ഞു. നാട്ടുകാര്‍ക്ക് നയന്ത്രിക്കാന്‍ കഴിയുന്ന സംഘമല്ല ഇതെന്നും അവര്‍ പറഞ്ഞു. ഊരുകളിലെ ലഹരി സംഘത്തെ പിടികൂടാന്‍ പോലിസോ എക്‌സൈസോ യാതൊരു ശ്രമവും നടത്തുന്നില്ല.

പ്രണയക്കൊല

പ്രണയം നടിച്ച് വശീകരിച്ച ശേഷം ഇവരെ പലവിധത്തില്‍ ചൂഷണം ചെയ്യലാണ് സംഘത്തിന്റെ രീതി. നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ ഒടുവില്‍ നിസ്സാര കാരണത്തിന് ആത്മഹത്യയില്‍ അഭയം പ്രാപിക്കും.


മരിക്കുന്നതിന് ഒരു മാസം മുന്‍പ് തന്റെ മകള്‍ ലഹരി മാഫിയയുടെ ട്രാപ്പില്‍ പെട്ടിരുന്നുവെന്ന് വിട്ടിക്കാവിലെ പതിനേഴ് കാരിയുടെ പിതാവ് പറഞ്ഞു. ലഹരി ഉപയോഗിച്ച് ബോധം കെടുന്ന സമയം ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് ബ്ലാക് മെയില്‍ ചെയ്യും. വിവാഹ വാഗ്ദാനം നല്കിയാണ് ഇവരെ പീഡിപ്പിക്കുന്നത്. ഈ പ്രണയമെല്ലാം നാടകമായിരുന്നുവെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. വിട്ടിക്കാവിലെ 17 കാരിക്ക് പ്രതി അലന്‍ പീറ്ററുമായി വെറും നാലുമാസത്തെ ബന്ധം മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രണയം എന്ന് ഒരിലും പറയാന്‍ കഴിയില്ല.

എല്ലാവരും പഠനത്തില്‍ മിടുക്കര്‍

ആത്മഹത്യ ചെയ്ത എല്ലാ പെണ്‍കുട്ടികളും പഠനത്തില്‍ മിടുക്കികളായിരുന്നു. ഇടിഞ്ഞാറില്‍ ആത്മഹത്യ ചെയ്ത പതിനേഴ്കാരി തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ ഒന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിയായിരുന്നു. പ്ലസ് ടുവിന് 80 ശതമാനം മാര്‍ക്ക് വാങ്ങിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അഗ്രിഫാമിലെ അംബികയുടെ മകള്‍ അജ്ഞലി സുധീഷ് ടിടിസി പഠനം പൂര്‍ത്തിയാക്കിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്തതിന് ശേഷമാണ് പ്രണയമുണ്ടായിരുന്നതായി വീട്ടുകാര്‍ പോലും അറിയുന്നത്.

വിതുര ആനപ്പാറ നാരകത്തില്‍ കാല കൃഷ്‌ണേന്ദു നെടുമങ്ങാട് ഗവണ്‍മെന്റ് കോളജിലെ രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയാണ്. ചെമ്പിക്കുന്നിലെ രേശ്മ ശ്രീകാര്യത്തെ പഠന സ്ഥലത്തെ ഹോസ്റ്റലില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. ഒരുപറ കരിക്കകത്തെ 16 കാരി പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.

പീഡനം, ലഹരി-കൂട്ടുപ്രതികളെ പിടിക്കാത്തതെന്ത്

ആദിവാസി ഊരില്‍ ലഹരിക്കടത്ത് നടത്തുന്നവരെ പിടികൂടാന്‍ എക്‌സൈസ്-പോലിസ് സംഘം ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. ഊരുകളിലെ പെണ്‍കുട്ടികളെ വശീകരിക്കാന്‍ തന്നെ പ്രത്യേക സംഘമുണ്ടോ എന്ന് അന്വേഷിക്കണം. പല ദുരൂഹ ബന്ധങ്ങളെക്കുറിച്ചും ഊരുകളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഈ ആണ്‍-പെണ്‍ സംഘത്തിന് അറിയാം. അവരാണ് പല പെണ്‍കുട്ടികളെയും ഈ സംഘങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. സംഘത്തിലെ ഊരിന് പുറത്തുള്ള മറ്റുള്ളവരെ എന്തുകൊണ്ടാണ് പോലിസ് പിടിക്കാത്തത്. മോഹനന്‍ കാണിയുടെ മകളുടെ ആത്മഹത്യകുറുപ്പില്‍ പീറ്ററിന് പുറമെ മറ്റൊരാളുടെ പേരും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അതേക്കുറിച്ചൊന്നും പോലിസ് അന്വേഷണമില്ലെന്ന് മോഹനന്‍ കാണി പറയുന്നു.

അറസ്റ്റ് വൈകിച്ചത് പ്രതികളുടെ രാഷ്ട്രീയ ബന്ധം മൂലം

പ്രതികള്‍ക്ക് എല്ലാ രാഷട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ട്. വെട്ടിക്കാവിലെ പതിനേഴ്കാരിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ അലന്‍ പീറ്റര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. മയക്ക് മരുന്ന് ഉപയോഗവും വില്‍പനയും വരെ പീറ്ററിനുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അലന്‍ പീറ്ററിനെ ജാമ്യത്തില്‍ ഇറക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ പാലോട് സറ്റേഷനില്‍ എത്തിയിരുന്നതായി ഇരകളുടെ ബന്ധുക്കള്‍ പറയുന്നു.


ആദിവാസി പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടും രണ്ട് മാസം നാട്ടില്‍ വിലസി നടക്കാന്‍ പോലിസ് തന്നെ പ്രതിക്ക് സൗകര്യം ചെയ്തത് ഈ രാഷ്ട്രീയ ബന്ധമുള്ളതുകൊണ്ടാണ്. വിതുരയിലെ കൃഷ്‌ണേന്ദുവിന്റെ കേസില്‍ അറസ്റ്റിലായ പ്രതിയ്ക്കും ഇടതു പാര്‍ട്ടിയുമായി ബന്ധമുണ്ട്.

അഞ്ച് ജീവനുകള്‍ പൊലിഞ്ഞിട്ടും അന്വേഷണമില്ല

തുടര്‍ച്ചയായി അഞ്ച് ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യമായ ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല. നാടിനെ നടുക്കിയ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടും സര്‍ക്കാരിന് നിസംഗതയാണ്. പേരിന് മന്ത്രി വീണ ജോര്‍ജ്ജ് വനിതാ ശിശു ക്ഷേമവകുപ്പിനോട് റിപോര്‍ട്ട് തേടി. അതുമാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിച്ച ഏക അന്വേഷണം. കൂട്ടുപ്രതികളെ ഉള്‍പ്പെടെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇരകളുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. ഇതു വരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തിന് പിന്നിലെ നിഗൂഢ സംഘത്തെ പുറത്തു കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്.

സമഗ്രാന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും പിടികൂടിയില്ലെങ്കില്‍ മരണം ആവര്‍ത്തിക്കും

ആദിവാസി ഊരിലെ പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ ഇപ്പോള്‍ ഭയത്തിലാണ്. തങ്ങളെ മക്കളെക്കുറിച്ച് ഇതുപോലൊരു ദുരന്തവാര്‍ത്ത കേള്‍ക്കേണ്ടി വരുമോ എന്ന പേടിയിലാണ്. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്ന് ഇതിനകം അവര്‍ തെളിയിച്ച് കഴിഞ്ഞു. അഞ്ച് പേരുടെ ആത്മഹത്യയില്‍ മുഴുവന്‍ കൂട്ടു പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ഇവരുടെ വലയില്‍ കുടുങ്ങിയ മറ്റു കുട്ടികളുടെ ഭാവി ആശങ്കയിലാവും. പിന്നെയും ആത്ഹത്യകള്‍ ഊരില്‍ ആവര്‍ത്തിക്കും. മാഫിയ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.


Next Story

RELATED STORIES

Share it