Documentary

തോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍ പ്രദേശവാസികള്‍ പ്രളയഭീതിയില്‍

പ്രളയ മുന്നറിയിപ്പ് നല്‍കാനുള്ള ശാസ്ത്രീയ സംവിധാനം സര്‍ക്കാര്‍ ഒരുക്കണം

തോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍ പ്രദേശവാസികള്‍ പ്രളയഭീതിയില്‍
X

കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്തായി, ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് കൂട്ടിക്കല്‍. കഴിഞ്ഞ ഒക്‌ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലില്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ദുരന്തത്തില്‍ 27 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കി ജില്ലയിലെ കൊക്കയാറിലുമാണ് ദുരന്തം ഏറ്റവും കൂടുതല്‍ ഭീതിവിതച്ചത്. കൂട്ടിക്കലില്‍ രണ്ടിടങ്ങളിലായി പത്തുപേര്‍ക്കും കൊക്കയാറില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. അപകടങ്ങള്‍ക്കു പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പെരുമഴ തീര്‍ത്തെങ്കിലും അതെല്ലാം വെറും വാഗ്ദാനങ്ങള്‍ മാത്രമായി ചുരുങ്ങി. പലര്‍ക്കും കയറി കിടക്കാന്‍ കൂരയില്ലാതായിട്ട് ഏതാണ്ട് ഒരു വര്‍ഷം ആകുന്നു.


ഒരുഡസനോളം അനധികൃത പാറമടകള്‍

ഈ പ്രദേശത്ത് ഒരു ഡസനോളം പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശമാണിവിടെ. ഉരുള്‍പൊട്ടലിനും പ്രളയത്തിനും പ്രധാന കാരണം വന്‍തോതിലുള്ള പാറഘനനമാണെന്ന് വിദഗ്ധരുടെ നിരിക്ഷണമുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമെന്നാണ് ജൈവ വൈവിധ്യബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ ഈ ഭാഗത്തെപ്പറ്റി പറയുന്നത്. എന്നിട്ടും സര്‍ക്കാര്‍ അനുമതിയോടെയും അല്ലാതെയും പാറമടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രളയം കൊടിയ ദുരിതം വിതച്ചിട്ടും പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് പൂട്ടുവീഴണമെങ്കില്‍ ഇനിയുമൊരു ദുരന്തമുണ്ടാകണം.

സര്‍ക്കാര്‍ ധനസഹായം

പ്രളയത്തില്‍ മരണം സംഭവിച്ചവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മറ്റ് സഹായങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍, ഈ സഹായത്തിലും സര്‍ക്കാര്‍ വേര്‍തിരിവ് കാണിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയപ്പോള്‍ ദുരന്തം ബാധിച്ച മറ്റു പഞ്ചായത്തുകളിലുള്ളവര്‍ക്ക് നാല് ലക്ഷം രൂപയാണ് നല്‍കിയത്. സഹായങ്ങള്‍ അധികവും നല്‍കിയത് സര്‍ക്കാരിതര സംഘടനകളും വ്യക്തികളുമാണ്. ഇരകള്‍ക്ക് സന്നദ്ധസംഘടനകളില്‍ നിന്ന് ചില്ലറ സഹായങ്ങള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ ധനസഹായങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്‍വാങ്ങുകയായിരുന്നു.

ദുരിതാശ്വാസം പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളും മതസംഘടനകളും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയത് കൊണ്ട് മാത്രമാണ് കൂട്ടിക്കല്‍, കൊക്കയര്‍ പ്രദേശങ്ങള്‍ക്ക് പൂര്‍വസ്ഥിതിയിലാകാന്‍ കുറച്ചെങ്കിലും സാധിച്ചത്.


കൃഷിനാശം

പ്രളയത്തില്‍ ഹെക്ടര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. റബറും മറ്റ് ഫല വൃക്ഷങ്ങളുമാണ് മലവെള്ളത്തില്‍ കുത്തിയൊലിച്ച് കടപുഴകിയത്. കൃഷി നഷ്ടപ്പെട്ടവര്‍ക്ക് മരത്തിന്റെ എണ്ണത്തിനനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍, കൃഷിക്കാരുടെ കൃഷി മാത്രമല്ല, ഭൂമി കൂടിയാണ് നഷ്ടപ്പെട്ടത്. ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും ഭൂമി പിളര്‍ന്നു മാറിയിരുന്നു. ആദ്യം ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റി.

തകര്‍ന്ന റോഡുകളും പാലങ്ങളും

പ്രളയത്തില്‍ ഒട്ടേറെ റോഡുകളും പാലങ്ങളും തകര്‍ന്ന് തരിപ്പണമായി. അത് പലതും പഴയ അവസ്ഥയില്‍ തന്നെയാണ് ഇന്നും. കേരളത്തെ ഞെട്ടിച്ച ആ ദുരന്തം നടന്നിട്ടും മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല.


വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല

പ്രളയത്തില്‍ ചെറുതും വലുതുമായ നിരവധി കടകളാണ് തകര്‍ന്നത്. പ്രത്യേകിച്ച് ഒരു നഷ്ടപരിഹാരവും നല്‍കിയിട്ടില്ല. കച്ചവട സാധനങ്ങള്‍ മുഴുവനും നശിച്ച് പോയിരുന്നു. പലിശയ്ക്കും വായ്പയെടുത്തുമാണ് കച്ചവടം വീണ്ടും ഇവിടെ ആരംഭിച്ചത്.

പ്രളയഫണ്ട് വിതരണം ചെയ്തതില്‍ വിവേചനം

പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപണവും ശക്തമാണ്. വ്യക്തികള്‍ നല്‍കിയ സംഭാവനകള്‍ കൃത്യമായി വിതരണം ചെയ്തതായി അറിവില്ല. തദ്ദേശ സ്ഥാപന മേധാവികളുടെ പേരിലാണ് ഈ സഹായങ്ങള്‍ എത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വലിയ തുക നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക ചിലവഴിച്ചതായി രേഖകളില്ല. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കണം.

പ്രളയഫണ്ട് ലഭിച്ച കൊക്കയാര്‍ പഞ്ചായത്തിലെ തന്നെ വൈസ് പ്രസിഡന്റാണ് കൈക്കൂലി കേസിലും അറസ്റ്റിലായത്.പ്രളയം സംഭവിച്ച് ഒരു വര്‍ഷം അടുത്തിട്ടും പുഴയില്‍ അടിഞ്ഞ മണലും പാറയും ഇതുവരേ നീക്കം ചെയ്തിട്ടില്ല. ഇത് കനത്തമഴയില്‍ വെള്ളം ഒഴുകിപ്പോകാനാവാതെ വെള്ളപ്പൊക്കത്തിന് ഇടയാക്കും. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് മണല്‍നീക്ക നാടകം ഇവിടെ നടന്നിരുന്നു.

ഭൂചലനവും നിരന്തര ഉരുള്‍പൊട്ടലുകളും

ഇടുക്കി കോട്ടയം ജില്ലകളില്‍ നിരന്തരം ചെറിയ ഉരുള്‍പൊട്ടലുകളും ഭൂചലനങ്ങളും നടക്കുന്നുണ്ട്. ഇന്നലെയും പാറത്തോട് മേഖലയില്‍ ഉരുള്‍ പൊട്ടിയിരുന്നു. അതോടൊപ്പം നേരിയ ഭൂചലനവുമുണ്ടായി. ഉരുള്‍പൊട്ടിയത് ജനവാസമേഖലയില്‍ അല്ലാത്തിനാല്‍ കാര്യമായി അപകടമുണ്ടായില്ല. നിരന്തരമായുണ്ടാകുന്ന ഈ ഭൂചലനത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഇതിന് പുറമെ തോരാത്ത മഴയും ഇടിമിന്നലുമുണ്ടാകുന്നുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്ലാ സീസണിലും ഇപ്പോള്‍ കാലവര്‍ഷത്തിന്റെ സ്വഭാവമാണ്. ഈ ജില്ലകളില്‍ മഴയുടെ തോത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

പ്രളയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലും പ്രളയവും സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. ഇനിയൊരു പ്രളയമുണ്ടാകുന്നതിന് മുന്‍പ് തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, പ്രളയകാലത്തെ പ്രഖ്യാപനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു തരം നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിരന്തരം മഴയാണ്. മഴ മാറി നില്‍ക്കുന്ന ഒരു അന്തരീക്ഷമില്ല എന്നു വേണമെങ്കില്‍ പറയാം. നിരന്തരമഴയില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയം സംഭവിക്കാമെന്ന നിലയിലാണ് ഈ ഭാഗത്തെ മണ്ണിന്റെ അവസ്ഥ. അതുകൊണ്ട് തന്നെ ദുരന്തമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള ശാസ്ത്രീയ സംവിധാനം സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്. ദുരന്തം നേരിടേണ്ടത് എങ്ങനെയാണെന്നും എന്തൊക്കൊ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും പൊതു ജനങ്ങളെ അറിയിക്കാനും സര്‍ക്കാര്‍ സംവിധാനമൊരുക്കണം.

Next Story

RELATED STORIES

Share it