Education

അധ്യയന വര്‍ഷം രണ്ട് പൊതുപരീക്ഷ നടത്താന്‍ ആലോചന; വിദ്യാര്‍ഥികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍

അധ്യയന വര്‍ഷം രണ്ട് പൊതുപരീക്ഷ നടത്താന്‍ ആലോചന; വിദ്യാര്‍ഥികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളുന്നതോടെ ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് പൊതുപരീക്ഷ എഴുതേണ്ട മാനസിക സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥികള്‍. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന. മാര്‍ച്ച് 30ന് തുടങ്ങുന്ന പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഏപ്രില്‍ 22നും മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 29നുമാണ് അവസാനിക്കുന്നത്. അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിയിലാവുന്നതോടെ പ്ലസ്‌വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രില്‍ അവസാനം പ്ലസ്ടു മൂല്യനിര്‍ണയ ക്യാംപുകള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ്‌വണ്‍ ക്ലാസ് തുടരുന്നതിന് തടസ്സമാവും.

നവംബര്‍ 15നാണ് പ്ലസ്‌വണ്‍ ക്ലാസ് ബാചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതല്‍ പൂര്‍ണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം. പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് സമാനരീതിയില്‍ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശുപാര്‍ശയെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. എങ്കിലും പ്ലസ്‌വണ്‍ പരീക്ഷയ്ക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകള്‍ക്ക് മുമ്പ് എസ്‌സിഇആര്‍ടി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്നും മെയില്‍ പാഠഭാഗം തീര്‍ക്കാനാണ് ശ്രമം.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനം പ്ലസ്‌വണ്‍ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകള്‍ക്ക് 60 ശതമാനം പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും ഇതില്‍നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോക്കസ് ഏരിയയും ചോദ്യപേപര്‍ പാറ്റേണും നിശ്ചയിച്ചത്. ഇതേ രീതിയില്‍ തന്നെയാണ് പ്ലസ്‌വണ്‍ കരട് ഫോക്കസ് ഏരിയയും തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ ജൂണിലേക്ക് പരീക്ഷ നീളുന്നത് ഒരു അധ്യയന വര്‍ഷം രണ്ട് പൊതുപരീക്ഷ എഴുതേണ്ട സമ്മര്‍ദ്ദമായിരിക്കും വിദ്യാര്‍ഥികള്‍ക്കുമേല്‍ സൃഷ്ടിക്കുക.

Next Story

RELATED STORIES

Share it