Education

സ്‌കൂള്‍ പരിസരത്തെ അപകടകമായ മരങ്ങള്‍ മുറിച്ചുമാറ്റണം; വാഹന പാര്‍ക്കിങ്ങിന് മാര്‍ഗനിര്‍ദേശം

സ്‌കൂള്‍ പരിസരത്തെ അപകടകമായ മരങ്ങള്‍ മുറിച്ചുമാറ്റണം; വാഹന പാര്‍ക്കിങ്ങിന് മാര്‍ഗനിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവ മുറിച്ചുമാറ്റണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇലക്ട്രിക് പോസ്റ്റില്‍ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌റ്റേ വയര്‍, ഇലക്ട്രിക് കമ്പികള്‍ മുതലായവ പരിശോധിച്ച് അവയില്‍ നിന്നും ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലെന്ന് കെഎസ്ഇബി ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വാഹനത്തില്‍ വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍ അതതു സ്‌കൂളുകള്‍ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. റോഡരികിലും മറ്റുമായി അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നത് ഗതാഗതതടസം സൃഷ്ടിക്കും. കുട്ടികള്‍ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങള്‍ സ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷം കുട്ടികളുമായി തിരിച്ചു പോവുന്ന സ്ഥിതി ഉണ്ടാവരുത്. സ്വകാര്യ / ടാക്‌സി വാഹനങ്ങള്‍ കുട്ടികള്‍ വരുന്നതുവരെ നിര്‍ത്തിയിടുകയാണെങ്കില്‍ അതിനുള്ള സൗകര്യം സ്‌കൂള്‍ ഒരുക്കണം.

വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കില്‍ അവ മാറ്റണം. ട്രാഫിക് ഐലന്റ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ബോര്‍ഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കണം. വിദ്യാലയത്തിനു സമീപം വാര്‍ണിങ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കണം.

സ്‌കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്‌നസ്സ് മുതലായവ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്‌കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അദ്ധ്യാപകര്‍ വിവരം തിരക്കണം. സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ അടിയന്തരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണം. യോഗത്തില്‍ മന്ത്രിമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, റോഷി അഗസ്റ്റിന്‍, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it