Education

കുട്ടികളുടെ സുരക്ഷ; ജാഗ്രത പുലര്‍ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

കുട്ടികളുടെ സുരക്ഷ; ജാഗ്രത പുലര്‍ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
X

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകള്‍ നടത്തണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ നേരത്തെ തന്നെ സ്‌കൂള്‍തലത്തില്‍ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങള്‍ കൈക്കൊണ്ടിരുന്നു. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി നടപ്പിലാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സ്‌കൂളുകളിലേക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന സ്ഥലങ്ങളുടെയും സ്‌കൂള്‍ കോമ്പൗണ്ടിലെ പൊതുഇടങ്ങളുടെയും ക്ലാസ്മുറികളുടെയും ശൗചാലയങ്ങളുടെയും കുടിവെള്ള സ്രോതസുകള്‍, പാചകപ്പുര, ഭക്ഷണശാല തുടങ്ങിയവയുടെയും പൊതുവില്‍ സ്‌കൂള്‍ പരിസരത്തിന്റേയും ദൈനം ദിന പരിപാലനം ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് അടക്കമുള്ള കാര്യങ്ങളും ശുചിത്വ പരിപാലനവും അണുനശീകരണവുമൊക്കെ ഉറപ്പുവരുത്തണം. കൃത്യമായ മോണിറ്ററിങ്ങും പ്രവര്‍ത്തന ഏകോപനവും നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

ആദ്യമായാണ് ഇത്തരമൊരു പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം മഹാമാരിയെ പ്രതിരോധിച്ചുകൊണ്ട് അധ്യയനം നടത്തിയ മുന്‍പരിചയം നമുക്കില്ല. ആ സാഹചര്യം മനസ്സിലാക്കിയാവണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്കായുള്ള സുരക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവേണ്ടത് എന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ പ്രദേശത്തെ അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കും ഗസ്റ്റ് അധ്യാകരടക്കമുള്ളവര്‍ക്കും സ്‌കൂള്‍ കുട്ടികളുടെ വീടുകളിലുള്ള മറ്റ് അംഗങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമായെന്ന് ഉറപ്പുവരുത്തണം.

വാക്‌സിനേഷനില്‍ ഒരുകാരണവശാലും വീഴ്ചവരാന്‍ പാടില്ല. വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നവരുണ്ടെങ്കില്‍ ബോധവല്‍ക്കരണം നടത്തി വാക്‌സിനേഷന് വിധേയരാക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികള്‍ നടപ്പാക്കാനുള്ള സൗകര്യവും ഒരുക്കുവാനും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്ന് മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it