Big stories

ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എങ്ങനെ പിടിച്ച് നില്‍ക്കും?:പരിഹാസവുമായി ഉദ്ധവ് താക്കറെ

ബിജെപി വ്യാജ ഹിന്ദുത്വമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അതിനെ, തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു

ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എങ്ങനെ പിടിച്ച് നില്‍ക്കും?:പരിഹാസവുമായി ഉദ്ധവ് താക്കറെ
X

മുംബൈ: ബിജെപിക്കെതിരെ പരിഹാസവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്ത് പ്രശ്‌നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. കോലാപൂര്‍ നോര്‍ത്ത് സീറ്റില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ (എംവിഎ) സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ വെര്‍ച്വല്‍ കാംപയിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്‌നങ്ങളെ മുന്‍നിരയില്‍ നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് താക്കറെ വിമര്‍ശിച്ചു.ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അത് ശരിയല്ല, ഞങ്ങള്‍ ബിജെപിയാണ് വിട്ടത്. ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബിജെപിയുടെ കൈയില്‍ അല്ല', താക്കറെ പറഞ്ഞു.

ബിജെപി വ്യാജ ഹിന്ദുത്വമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അതിനെ, തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.അന്തരിച്ച ശിവസേന അധ്യക്ഷന്‍ ബാലാസാഹേബ് താക്കറെയും, ഛത്രപതി ശിവാജി മഹാരാജുമാണ് യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ വക്താക്കളെന്നും താക്കറെ പറഞ്ഞു. ശിവസേന എപ്പോഴും 'കാവി'യില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടായിട്ടും മണ്ഡലത്തില്‍ നിന്നുള്ള ശിവസേന സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ബിജെപിക്ക് രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി താക്കറെ പറഞ്ഞു.'2019ലെ തിരഞ്ഞെടുപ്പില്‍ കോലാപൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസുമായി ബിജെപിക്ക് രഹസ്യ സഖ്യം ഉണ്ടായിരുന്നുവോ എന്ന് ഞാന്‍ സംശയിക്കുന്നു. 2019ല്‍ ബിജെപിയുടെ വോട്ടുകള്‍ എങ്ങോട്ടാണ് പോയത്? ആ സമയത്ത് നിങ്ങള്‍ക്ക് കോണ്‍ഗ്രസുമായി രഹസ്യ സഖ്യം ഉണ്ടായിരുന്നോ?' താക്കറെ ചോദിച്ചു.

ബാല്‍ താക്കറെയെ ബഹുമാനിക്കുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നു,എങ്കില്‍ വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച സേനാ സ്ഥാപകന്റെ പേരിടാനുള്ള നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് ബിജെപി എതിര്‍ക്കുന്നതെന്നും താക്കറെ ചോദിച്ചു.

2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കമാണ് ഭിന്നതയിലേക്ക് നയിച്ചത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് താക്കറെ ഉന്നയിച്ച അവകാശവാദങ്ങള്‍ ബിജെപിയും അമിത് ഷായും തള്ളിയിരുന്നു.


Next Story

RELATED STORIES

Share it