Big stories

അരുണാചലില്‍ ചൈനീസ് ഗ്രാമമുണ്ടെന്ന് സ്ഥിരീകരിച്ച് യുഎസ് റിപ്പോര്‍ട്ട്

ടിബറ്റന്‍ മേഖലയില്‍ ആധിപത്യമുറപ്പിക്കുകയാണ് ചൈനീസ് സൈന്യം ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയിലാണ് നിര്‍മ്മാണം നടന്നിരിക്കുന്നത്

അരുണാചലില്‍ ചൈനീസ് ഗ്രാമമുണ്ടെന്ന് സ്ഥിരീകരിച്ച് യുഎസ് റിപ്പോര്‍ട്ട്
X

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 100 വീടുകളുള്ള ചൈനീസ് ഗ്രാമം പണികഴിപ്പിച്ചതായി യുഎസ് പ്രതിരോധ റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ -ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.


ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലാണ് ഈ നിര്‍മ്മിതി നടത്തിയിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ 'പുതിയ ഗ്രാമം' നിര്‍മിച്ചതായി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണു റിപ്പോര്‍ട്ട്.

അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയം തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ് ചൈന അതിര്‍ത്തിയില്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.


ടിബറ്റന്‍ മേഖലയില്‍ ആധിപത്യമുറപ്പിക്കുകയാണ് ചൈനീസ് സൈന്യം ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയിലാണ് നിര്‍മ്മാണം നടന്നിരിക്കുന്നത്. 2019 ഓഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ കെട്ടിടങ്ങളും മറ്റും കാണാന്‍ സാധിക്കും. മേഖലയില്‍ വര്‍ഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്. 2020ല്‍ ആകും ചൈന യഥാര്‍ഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകള്‍ നിര്‍മിച്ചതെന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.


കുറച്ചു വര്‍ഷങ്ങളായി ചൈന കയ്യേറ്റം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു. 2020 നവംബറില്‍ അരുണാചലില്‍ നിന്നുള്ള എംപി താപിര്‍ ഗാവോ അപ്പര്‍ സുബാന്‍സിരിയിലെ ചൈനീസ് നിര്‍മാണങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ പരാമര്‍ശം നടത്തിയിരുന്നു. ജില്ലയില്‍ 60-70 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും റോഡ് നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അരുണാചല്‍ പ്രദേശില്‍ യഥാര്‍ഥ നിയന്ത്രണ രേഖക്ക് ഇപ്പുറത്ത് ഇന്ത്യന്‍ പ്രദേശത്ത് ചൈന കയ്യേറ്റം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നെങ്കിലും സൈന്യം അതിനോട് കാര്യമായി പ്രതികരിച്ചിരുന്നില്ല.


കുന്നും മലകളും നിറഞ്ഞ പ്രദേശങ്ങള്‍ അത്ര തന്ത്ര പ്രധാനമല്ല എന്നതാണ് ഇതിനുള്ള കാരണമായി കരുതപ്പെടുന്നത്. എന്നാല്‍ ഈയിടെ ചൈനീസ് കടന്നുകയറ്റം വ്യാപകമായ തോതില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പ്രതികരണങ്ങള്‍ ഉണ്ടായി തുടങ്ങിയത്.

Next Story

RELATED STORIES

Share it