Big stories

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കളെ അയോഗ്യരാക്കി

യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍നിന്നും നീക്കിയത്. ഈ മൂന്നുപേരെയും പിഎസ്‌സി പരീക്ഷകളില്‍നിന്ന് ആജീവനാന്തം അയോഗ്യരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കളെ അയോഗ്യരാക്കി
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ ചരിത്രവിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് പട്ടികയില്‍നിന്ന് പുറത്താക്കി. യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍നിന്നും നീക്കിയത്. ഈ മൂന്നുപേരെയും പിഎസ്‌സി പരീക്ഷകളില്‍നിന്ന് ആജീവനാന്തം അയോഗ്യരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പട്ടികയിലെ ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്ത്. പ്രണവ് രണ്ടും നസിം 28 ഉം റാങ്കാണ് നേടിയിരുന്നത്. ഇവര്‍ മൂന്നുപേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‌സി സ്ഥിരീകരിച്ചു. പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് പിഎസ്‌സി അറിയിച്ചു. പരീക്ഷാസമയത്ത് ഇവര്‍ മൂന്നുപേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂനിവേഴ്‌സിറ്റി കോളജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്‌സി വിജിലന്‍സ് സംശയിക്കുന്നത്.

ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പോലിസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‌സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. കാസര്‍ഗോഡ് പോലിസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്നുപേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലിരുന്നാണ് പരീക്ഷയെഴുതിയത്. പുറത്തുനിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങള്‍ ഇവര്‍ എങ്ങനെ പുറത്തേക്ക് അയച്ചു എന്നതും അന്വേഷണത്തിലൂടെ പുറത്തുവരേണ്ട കാര്യമാണ്.

Next Story

RELATED STORIES

Share it