Big stories

ലോകം മുള്‍മുനയില്‍; പക്ഷേ, ഈ 18 രാജ്യങ്ങളില്‍ കൊവിഡ് രോഗമില്ല

എന്നാല്‍, മറ്റു പല രാജ്യങ്ങളും ഉത്തര കൊറിയയുടെ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല

ലോകം മുള്‍മുനയില്‍; പക്ഷേ, ഈ 18 രാജ്യങ്ങളില്‍ കൊവിഡ് രോഗമില്ല
X

ന്യൂഡല്‍ഹി: ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ തുടങ്ങി ലോകത്തെ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊവിഡ് 19, പക്ഷേ ഈ 18 രാജ്യങ്ങളിലില്ല. ലോകത്ത് ഇതുവരെ 190 ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതായാണു കണക്ക്. ഒരു മാസത്തിനുള്ളില്‍ മറ്റെല്ലാ രാജ്യങ്ങളിലും കൊറോണ വൈറസ് അണുബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം ഒരു ലക്ഷമുണ്ടായിരുന്നത് ഇപ്പോള്‍ പത്തിരട്ടിയിലേറെയായി വര്‍ധിച്ചു. ലോകാരോഗ്യ സംഘടന ബുധനാഴ്ച ആഗോളതലത്തില്‍ 10 ലക്ഷത്തോളം രോഗബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത്രയൊക്കെയായിട്ടും 18 രാജ്യങ്ങളില്‍ കൊവിഡ് 19 എത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഏപ്രില്‍ 2ന് പ്രസിദ്ധീകരിച്ച ബിബിസിയുടെ കണക്കനുസരിച്ചാണ് ഇത്രയും രാജ്യങ്ങള്‍ കൊവിഡ് 19 മുക്തമായി തുടരുന്നതെന്ന് 'ദി സിയാസത്ത്' ഡെയ് ലി റിപോര്‍ട്ട് ചെയ്തു.

കൊവിഡ് 19 സ്ഥിരീകരിക്കാത്ത രാജ്യങ്ങള്‍:

1 യെമന്‍

2 ഉത്തര കൊറിയ

3 ദക്ഷിണ സുദാന്‍

4 താജിക്കിസ്താന്‍

5 ടോംഗ

6 തുര്‍ക്ക്‌മെനിസ്താന്‍

7 തുവാലു

8 വാനുവാടു

9 സോളമന്‍ ദ്വീപുകള്‍

10 സാവോ ടോം ആന്റ് പ്രിന്‍സിപ്പി

11 സമോവ

12 പലാവു

13 നൗറു

14 മൈക്രോനേഷ്യ

15 മാര്‍ഷല്‍ ദ്വീപുകള്‍

16 ലെസോത്തോ

17 കിരിബതി

18 കൊമോറോസ്


അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും ദരിദ്രരാജ്യവും യുദ്ധത്തില്‍ തകര്‍ന്നടിയുകയും ചെയ്ത യെമനില്‍ കൊറോണ വൈറസ് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പകര്‍ച്ചവ്യാധി യെമനെ ബാധിക്കുകയാണെങ്കില്‍, ദരിദ്രരായ അറബ് രാജ്യങ്ങളില്‍ ആഘാതം ഊഹിക്കാനാവുന്നതിനും അപ്പുറമായിരിക്കും. ഇവിടെ അഞ്ചുവര്‍ഷമായുണ്ടായ സംഘര്‍ഷത്തെ ഐക്യരാഷ്ട്രസഭ തന്നെ ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്നാണ് വിശേഷിപ്പിച്ചത്. ആരോഗ്യ മേഖലയാകെ തകര്‍ന്ന, വെള്ളം അപൂര്‍വമായ, 24 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമുള്ള രാജ്യമാണിത്. ഏറ്റലും ദുര്‍ബലമായതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള രാജ്യവുമാണ് യെമന്‍.

കൊവിഡ് ബാധിക്കാത്ത മറ്റൊ മറ്റൊരു അറബ് രാഷ്ട്രം കൊമോറോസാണ്. അറബ് ലീഗിനുള്ളില്‍ തനതായ സ്ഥാനം വഹിക്കുന്ന ചെറിയ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപാണിത്.


പകര്‍ച്ചവ്യാധിക്കെതിരേ അതിവേഗം നടപടി സ്വീകരിച്ചെന്ന് അവകാശപ്പെട്ട ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ആണവ ശേഷിയുള്ള ഉത്തരകൊറിയയില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തില്ലെന്നാണ് അവകാശവാദം. എന്നാല്‍, മറ്റു പല രാജ്യങ്ങളും ഉത്തര കൊറിയയുടെ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അയല്‍രാജ്യമായ ചൈനയില്‍ ആദ്യമായി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരിയില്‍ അതിര്‍ത്തിയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് സ്വദേശികളെയും നൂറുകണക്കിന് വിദേശികളെയും നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെയും ക്വാറന്റൈനിലാക്കുകയും അണുവിമുക്തമാക്കല്‍ ഡ്രൈവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മാധ്യമങ്ങള്‍ പൗരന്മാരെ നിരന്തരം ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നു.

ലോകവ്യാപകമായി കൊറോണ വൈറസ് കേസുകളുടെ എണ്ണം വ്യാഴാഴ്ച ഒരു മില്യണായി ഉയര്‍ന്നു. 73,000 ത്തിലേറെ പേരാണ് മരണപ്പെട്ടത്. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാഷ്ട്രങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലും മരണസംഖ്യ ഏറെയായിരുന്നു. ലോകത്തിന്റെ പകുതിയിലേറെ രാഷ്ട്രങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും വൈറസ് ആയിരക്കണക്കിന് ജീവനാണെടുക്കുന്നത്.





Next Story

RELATED STORIES

Share it