Big stories

സുഷമ സ്വരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ആയിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയും 15മത് ലോകസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു സുഷമാ സ്വരാജ്.

സുഷമ സ്വരാജ് അന്തരിച്ചു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ആയിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രാത്രി ഏഴോടെ കുടുംബാംഗങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

ഒന്നാം മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയും 15മത് ലോകസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു സുഷമാ സ്വരാജ്.

ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്.

ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാന, ഉത്തരാഞ്ചല്‍, മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്‌സഭാ വിജയം.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രിയാണ്.




Next Story

RELATED STORIES

Share it