Big stories

ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ സംഘപരിവാര്‍ അവസാനിപ്പിക്കുക: എം കെ ഫൈസി

വിദ്വേഷത്തിന്റെയും വംശീയതയുടെയും മതവിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രവുമായാണ് ആര്‍എസ്എസ് ജനിച്ചതും വളര്‍ന്നതും. അവരുടെ ആത്യന്തിക ലക്ഷ്യം മറ്റ് മതവിഭാഗങ്ങളില്‍ നിന്ന് മുക്തമായ ഒരു സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ ഹിന്ദു രാഷ്ട്രമാണ്

ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ സംഘപരിവാര്‍ അവസാനിപ്പിക്കുക: എം കെ ഫൈസി
X

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് എം കെ ഫൈസി. രാജ്യത്തുടനീളം ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള സമീപകാല അക്രമ സംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തെ ക്രിസ്ത്യന്‍ സമുദായമുള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വംശീയ അതിക്രമങ്ങള്‍ സംഘപരിവാര്‍ അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങള്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ളത് പോലെ അത്രകണ്ട് വ്യാപകമല്ലെങ്കിലും പുതിയ കാര്യമല്ല. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ രാജ്യത്ത് മുസ്‌ലിംകള്‍ സംഘപരിവാറിന്റെ നിരന്തരമായ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ രൂക്ഷമാവുകയും ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ സൈദ്ധാന്തികനും രണ്ടാം സര്‍സംഘ് ചാലകുമായ ഗോള്‍വാള്‍ക്കറുടെ അഭിപ്രായത്തില്‍ ക്രിസ്ത്യാനികള്‍ രാജ്യത്തിന്റെ രണ്ടാമത്തെ ആഭ്യന്തര ശത്രുവാണ്. അതിനാല്‍, ക്രിസ്ത്യാനികള്‍ ഈ മതഭ്രാന്തന്മാരുടെ പുതിയ ഇരകളല്ല. രാജ്യത്തുടനീളം ക്രിസ്ത്യന്‍ സമൂഹത്തിനും അവരുടെ ആരാധനാലയങ്ങള്‍ക്കും എതിരെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തിയ നിരവധി അക്രമങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും ഈ ക്രിസ്മസ് സാക്ഷ്യം വഹിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും ആഗ്രയിലും അസമിലും യുപിയിലുമടക്കം ഏഴ് ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പേഴ്‌സിക്യൂഷന്‍ റിലീഫിന്റെ റിപോര്‍ട്ട് അനുസരിച്ച്, ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2016 മുതല്‍ 2019 വരെ 60 ശതമാനം വര്‍ദ്ധിച്ചു. ഹിന്ദുത്വരുടെ തുടര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകളുടെ ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നടപടി.

സംഘപരിവാര്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ അതേ നികൃഷ്ടമായ വിദ്വേഷമാണ് ക്രിസ്ത്യാനികള്‍ക്കെതിരേയും പിന്തുടരുന്നത്. വിദ്വേഷത്തിന്റെയും വംശീയതയുടെയും മതവിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രവുമായാണ് ആര്‍എസ്എസ് ജനിച്ചതും വളര്‍ന്നതും. അവരുടെ ആത്യന്തിക ലക്ഷ്യം മറ്റ് മതവിഭാഗങ്ങളില്‍ നിന്ന് മുക്തമായ ഒരു സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ ഹിന്ദു രാഷ്ട്രമാണ്. കൂടാതെ രാജ്യത്ത് ഹിന്ദു ഒഴികെയുള്ള മറ്റെല്ലാ മതവിഭാഗങ്ങളെയും ഉന്മൂലനം ചെയ്യാന്‍ അവര്‍ തയ്യാറാണ്.

ആര്‍എസ്എസ് അക്രമത്തിനിരയായവര്‍ ഉണര്‍ന്ന് തങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ മനസ്സിലാക്കി, ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന തീവ്ര വലതുപക്ഷ ഹിന്ദു ശക്തികളുടെ വംശീയ അജണ്ടയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച് രാജ്യത്ത് സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കാന്‍ സമയമായെന്നും ഫൈസി ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it