Big stories

ശഹീദ് വാരിയന്‍ കുന്നന്‍: ധീര രക്തസാക്ഷിത്വത്തിന് നാളെ നൂറാണ്ട്

ശഹീദ് വാരിയന്‍ കുന്നന്‍:  ധീര രക്തസാക്ഷിത്വത്തിന് നാളെ നൂറാണ്ട്
X

-കെപിഒ റഹ്മത്തുല്ല

മലപ്പുറം: മലബാര്‍ മഹാ വിപ്ലവത്തിന്റെ നെടുനായകന്‍ ശഹീദ് സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് നാളെ നൂറാണ്ട്. 1922 ജനുവരി 20 ന് രാവിലെ 10:30 നാണ് ബ്രിട്ടീഷ് പട്ടാള കോടതിയുടെ വിധിയനുസരിച്ച് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരുവില്‍ വെച്ച് അദ്ദേഹത്തെ വെടി വെച്ച് കൊന്നത്. മൃതദേഹവും അതോടൊപ്പം സ്വതന്ത്ര മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരം കൊണ്ട് നിര്‍മ്മിച്ച പെട്ടിയും പെട്രോള്‍ ഒഴിച്ച് തീ വെച്ച് നശിപ്പിച്ചു.


സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നീ താലൂക്കുകളിലെ 200 റോളം ഗ്രാമങ്ങളില്‍ ആറ് മാസത്തോളം അവധി കൊടുത്ത് സ്വന്തം നിലയില്‍ പാസ്സ്‌പോര്‍ട്ടും നിയമ നികുതി സമ്പ്രദായങ്ങളും ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏക സമാന്തര ഭരണകൂടത്തിന്റെ നായകനായിരുന്നു വാരിയന്‍ കുന്നന്‍. ലോകത്തിലെ 50 ലേറെ രാജ്യങ്ങളില്‍ കോളനികള്‍ സ്ഥാപിച്ച ബ്രിട്ടനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു. അതുതന്നെയാണ് ഈ രക്തസാക്ഷിയെ വ്യത്യസ്തനാക്കുന്നത്.


അക്കാലത്ത് മലബാറില്‍ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു വാരിയന്‍ കുന്നന്‍ അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന് ശേഷം ഇംഗ്ലീഷുകാരുടെ യഥാര്‍ത്ഥ വിരോധിയെന്ന നിലയില്‍ നാട്ടുകാര്‍ നല്‍കിയ വിളിപ്പേരായിരുന്നു അത്. 1921 ആഗസ്റ്റ് 20 ന് മലബാര്‍ കലക്ടര്‍ തോമസ് ഹിച്ച് കോക്ക് എന്നിവര്‍ തിരൂരങ്ങാടിയില്‍ നിന്നും തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രിട്ടന്‍ ,യൂറോപ്പ്യന്‍ പത്രങ്ങള്‍ മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചു എന്ന തലക്കെട്ടലിലാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്. ഈ അപമാനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് വന്‍ സൈനിക സന്നാഹത്തോടെ മലബാറിലെത്തി വാരിയന്‍ കുന്നനെയും മറ്റ് പോരാളികളെയും ജീവനോടെ പിടികൂടാന്‍ പ്രത്യേക സേന എത്തിയത്. അവര്‍ ചതിയിലൂടെ ഹാജിയെ പിടികൂടുകയായിരുന്നു. പശ്ചിമഘട്ടത്തിലെ വീട്ടിക്കുന്നില്‍ അവശേഷിച്ച 27 അനുയായികളോടൊപ്പം ബ്രിട്ടീഷ് പട്ടാളവുമായുള്ള അവസാനത്തെ പോരാട്ടവും ആ പോരാട്ടത്തില്‍ തന്റെ രക്തസാക്ഷിത്വവും സ്വപ്നം കണ്ട് കഴിയുകയായിരുന്നു കുഞ്ഞഹമ്മദാജി എന്ന 48 കാരനായ വിപ്ലവകാരി. പക്ഷെ വിധി വൈപരീത്വം കൊണ്ട് മാത്രമാണ് പട്ടാളക്കോടതിയുടെ മുമ്പിലെത്തിയത്. പട്ടാളവുമായുള്ള അവസാന പോരാട്ടത്തിന് ഹാജി ഒരുങ്ങുകയാണെന്ന് മനസ്സിലാക്കിയ സാമ്രാജ്യഭരണ കൂടം എന്ത് വിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുകയായിരുന്നു.

വാരിയന്‍ കുന്നന്റെ രക്തസാക്ഷിത്വത്തിന് നൂറ് വയസ്സ് തികയുമ്പോഴാണ് പൊടി പിടിച്ച് മൂടി കിടന്ന ചരിത്രങ്ങള്‍ കണ്ടെടുക്കപ്പെടുന്നത്. മലബാര്‍ പോരാട്ടത്തെ കുറിച്ചുള്ള നൂറിലേറെ ഗ്രന്ഥങ്ങളാണ് അടുത്ത കാലത്തായി പുറത്തിറങ്ങിയിട്ടുള്ളത്. അന്‍പതിലേറെ പുസ്തകങ്ങളുടെ പുതിയ പ്രിന്റും വന്നിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ പത്തോളം ജീവ ചരിത്രങ്ങളും ഇതില്‍ പെടുന്നു. ഇത്രയും കാലം അറിയപ്പെടാതെ ഇരുന്ന ചരിത്ര പുരുഷന്റെ പുതിയ പുതിയ സംഭവകഥകളാണ് ഇവയിലേറെയും ഇംഗ്ലീഷുകാരും അവരെ അനുകൂലിക്കുന്നവരും എഴുതിയ കാര്യങ്ങളെല്ലാം പുതിയ ചരിത്ര ഗവേഷണങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്ന് വീഴുന്നതാണ് നാം കാണുന്നത്. ഹാജിക്കെതിരെ പലരും രേഖപ്പെടുത്തിയ നുണകളെല്ലാം ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കൂടുതല്‍ തിളക്കമാര്‍ന്നതാക്കുന്നതാണ് നൂറാം വാര്‍ഷികത്തില്‍ നാം കാണുന്നത്. റമീസ് മുഹമ്മദിന്റെ സുല്‍ത്താന്‍ വാരിയന്‍കുന്നന്‍ എന്ന കൃതി പുതുതലമുറയില്‍ ഏറെ ചര്‍ച്ചയായി.


ഇത്രയും കാലം ഇല്ലാതിരുന്ന ഹാജിയുടെ ഫോട്ടോ അദ്ദേഹം പുറത്തു വിട്ടു. ഈ പുസ്തകത്തില്‍ 1921 ലെ പോരാട്ടത്തെ കുറിച്ച് ഇംഗ്ലീഷ് ഫ്രഞ്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും ഫോട്ടോകളും എടുത്ത് ചേര്‍ത്തിട്ടുണ്ട്. വാരിയന്‍ കുന്നന്‍ സഹായം അഭ്യര്‍ത്ഥിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് അയച്ച കത്തുകളും അതിലുണ്ട്. നാഷണല്‍ ബുക്ക് സ്റ്റാള്‍ ഈ വിഷയത്തില്‍ പുറത്തിറക്കിയ 4 വാള്യങ്ങളുള്ള ഗ്രന്ഥങ്ങളും യുവത ബുക്ക്‌സ് പുറത്തിറക്കിയ ഒരു വാള്യവും ഇറക്കാനിരിക്കുന്ന 5 വാള്യങ്ങളും പി സുരേന്ദ്രന്റെ 1921 പോരാളികള്‍ വരച്ച ഭൂപടങ്ങള്‍ , സി അബ്ദുല്‍ ഹമീദിന്റെ 4 ഗ്രന്ഥങ്ങള്‍, നെല്ലിക്കുത്ത് അബ്ദു റഹിമാന്‍ മുസ്‌ല്യാരുടെ ആലി മുസ്‌ല്യാരുടെയും വാരിയന്‍ കുന്നന്റെയും നാട് , അത്തന്‍ കുരിക്കളുടെയും , ഐ സമീലിന്റെ മലബാര്‍ വിപ്ലവം ചരിത്രം കാണാതെപോയ ജീവിതങ്ങള്‍ ഖബറുകള്‍ എന്നിവയെല്ലാം എടുത്ത് പറയേണ്ടതാണ്.


ഈ വിപ്ലവത്തെ അപരവല്‍ക്കരിക്കാന്‍ സംഘ് പരിവാര്‍ 15 ലേറെ പുസ്തകങ്ങളാണ് ഇതിനകം പുറത്തിറക്കിയിട്ടുള്ളത്. ചരിത്രത്തിനു പകരം തെളിവുകളായി വാ മൊഴികളാണ് അവയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ആക്ഷേപങ്ങള്‍ക്കെല്ലാം മറുപടിയായി തേജസ് 260 ലേറെ പേജുകളുള്ള കനപ്പെട്ട വാര്‍ഷിക പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്ര കൃതികള്‍ക്ക് പുറമെ കഥ , കവിത , നോവല്‍ , സീറ പാട്ട് , മാപ്പിള പ്പാട്ട് എന്നിവയും ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. 1921 ലെ പ്രാദേശിക സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ചരിത്ര ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നസ്‌റുദ്ധീന്‍ മണ്ണാറക്കാടിന്റെ പാലക്കാടന്‍ പോരാളികളും കുമരം പുത്തൂര്‍ സീതി കോയ തങ്ങളും എന്നത് എടുത്ത് പറയേണ്ടതാണ്. നിരവധി ഗ്രന്ഥങ്ങള്‍ ഇനിയും പുറത്തിറങ്ങാനും ഇരിക്കുന്നുണ്ട്.


മഹത്തായ മലബാര്‍ മഹാ വിപ്ലവത്തിന്റെ ഏറ്റവും സത്യസന്ധമായ ചരിത്രം വിശദീകരിക്കുന്ന പുസ്തകമാണ് എ കെ കോ ഡൂരിന്റ ആംഗ്ലോഇന്ത്യന്‍ മാപ്പിള യുദ്ധം. ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ എഴുപതും എണ്‍പതും വയസ് തികഞ്ഞ എല്ലാ ആളുകളെയും നേരില്‍ കണ്ടാണ് ഈ ചരിത്ര വിവരശേഖരണം നടത്തിയിട്ടുള്ളത് അത്രയും കാലം നിലനിന്നിരുന്ന എല്ലാ ധാരണകളെയും പൊളിച്ചെഴുതുന്ന ആയിരുന്നു ഈ ചരിത്ര കൃതി. വാരിയംകുന്നന്റെ പോരാട്ടങ്ങളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ ആണ് അദ്ദേഹത്തിന്റെ വിചാരണയുടെ പൂര്‍ണരൂപം ആദ്യമായി അച്ചടിക്കപ്പെട്ടത്. ഈ ഗ്രന്ഥത്തിന് പുതിയ പതിപ്പുകളും അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. 1921ലെ ചരിത്രഗ്രന്ഥങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി ഇന്നും കോഡൂരിന്റ പുസ്തകം നിലകൊള്ളുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.


ഏറനാടന്‍ വീര സിംഹം വാരിയംകുന്നത്തിന്റെ ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും കഥകള്‍ വായിച്ചതിലേറെയാണ് വായിക്കാനുള്ളത്. മലബാര്‍ സമരത്തെ മാപ്പിള ലഹളയായും വര്‍ഗീയ കലാപമായും ചിത്രീകരിച്ച ബ്രിട്ടീഷുകാരുടെ പാദസേവകരാണ് ഇന്നും അത് പ്രചരിപ്പിച്ച് നടക്കുന്നത്. ആലിമുസ്‌ല്യാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്‍വെച്ച് ബിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്. ബ്രിട്ടീഷ് ഭരണകാലത്തും അതിന് മുമ്പും ജന്മിത്ത ദുഷ്പ്രഭുത്വത്തിന് കീഴില്‍ കുടിയാന്‍മാരായി കഴിഞ്ഞിരുന്നരുന്ന മാപ്പിളമാര്‍ അധഃസ്ഥിതരായ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം നാടുവാഴിത്തത്തിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കികഴിയുകയായിരുന്നു. സ്വന്തമായി മണ്ണും കൃഷി ഭൂമിയുമില്ലാതെ ദുരിത ജീവിതം പേറിയിരുന്ന ഏറനാട്ടിലെ മാപ്പിളമാര്‍ക്ക് ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി സമൂഹിക സുരക്ഷിതത്വം കുടി നഷ്ടമായിരുന്നു.

മലബാര്‍ കലാപത്തിന്റെ മുമ്പ് തന്നെ ഒറ്റപ്പെട്ട് പലയിടത്തും മാപ്പിളമാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്ത് നില്‍പ്പ് നടത്തി. ഇതിനിടയിലാണ് ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. ഏറനാട്ടില്‍ എംപി നാരായണമേനോനും ആലിമുസ്‌ല്യാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമരം വെള്ളപ്പട്ടാളത്തിന്റെ ക്രൂരമായ ചെയ്തികളോടെ ഗതിമാറി.

തിരൂരങ്ങാടിയിലും പൂക്കോട്ടുരിലും മഞ്ചേരിയിലും സംഘര്‍ഷം ആളിപ്പടര്‍ന്നു. ഇതിനിടെ ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരേ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയവും ഉയര്‍ന്നുവന്നു. വാരിയന്‍കുന്നത്താായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍പിടിച്ചത്

പാണ്ടിക്കാട് വെച്ച് ഇതിനായി പ്രത്യേക സമ്മേളനം നടത്തി. നിലമ്പൂര്‍, പന്തല്ലുര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാടിന്റേയും ആലി മുസ്‌ലിയാര്‍ക്ക് തിരൂരങ്ങാടിയുടേയും വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല കുമരം പുത്തൂര്‍ സീതിക്കോയ തങ്ങള്‍ക്കും ലഭിച്ചു.

വിപ്ലവസര്‍ക്കാറിന്റെ പ്രവര്‍ത്തനം ഇടക്ക് 'നിയന്ത്രണം തെറ്റിയ'തോടെ സമരത്തെ നേരിടാന്‍ വെള്ളപട്ടാളം മലബാറിലേക്ക് ഇരച്ചെത്തി. മാപ്പിളമാരെ അടിച്ചൊതുക്കലിന്റെ ഭാഗമായി സ്ത്രീകളേയും കുട്ടികളേയും വരെ പട്ടാളം ദ്രോഹിച്ചു. ഇതിനിടയില്‍ ആലിമുസ്‌ല്യാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെവാരിയന്‍കുന്നത്ത് തന്റെ പ്രവര്‍ത്തത്തന മേഖല നിലമ്പൂരിലേക്ക് മാറ്റി. കിഴക്കന്‍ മലയോരത്തെ കാടുകളില്‍ ഒളിച്ചുപാര്‍ത്തായി പിന്നെ പോരാട്ടം.

ചോക്കാട് കല്ലാമൂല വനത്തില്‍ താമസിച്ച് അദ്ദേഹം വെള്ളക്കാര്‍ക്കെതിരേ ഒളിപ്പോര്‍ പോരാട്ടം തുടര്‍ന്നു. ബ്രിട്ടീഷ് ദുഷ് ഭരണത്തിനെതിരേ ദുര്‍ബലമെങ്കിലും ഒട്ടേറെ ചെറുത്തു നില്‍പ്പുകള്‍ കിഴക്കനേറനാടന്‍ മലയോരത്തും നടന്നിരുന്നു. വാരിയന്‍കുന്നത്ത് എത്തിയതോടെ ഈപോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ബ്രിട്ടീഷുകാരായ തോട്ടം ഉടമകള്‍ക്കെതിരേ ചെറുത്ത്‌നില്‍പ്പ് സമരം ശക്തമാക്കി. ഇതിനിടയില്‍ തൊഴിലാളികളോട് മോശമായി പെരുമാറിയ പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജര്‍ എസ് വി ഈറ്റണെ മാപ്പിള സമരക്കാര്‍ വധിച്ചു.

സമരനായകന്‍ വാരിയന്‍കുന്നത്തിനെ ഏതു വിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലാബാര്‍ പോലിസ് സൂപ്രണ്ട് ഹിച്ച് കോക്ക് 'ബാറ്ററി 'എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപീകരിച്ചു.

കല്ലാമൂല വെള്ളിലക്കാട്ടില്‍ വലിയ പാറയുടെ ചാരെ ഇലകള്‍കൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയന്‍കുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്. ചാരന്‍മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നത്തിന്റെ താവളം കണ്ടെത്തി.

ബാറ്ററി സേന കല്ലാമൂല മലയടിവാരത്തിലെത്തി. ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദാജിയേയും 27 അനുയായികളേയും ഈ സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ നമസ്‌ക്കരിക്കുന്നതിനിടെ ചതിയില്‍ പിടികൂടകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് കാളികാവ് പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടിയിലുമായി അടുത്ത ദിവസ മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മാദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

മലബാര്‍ സമര ചരിത്രത്തിന് നൂറ് വര്‍ഷം പിന്നിടുമ്പോഴും സാമ്രാജ്യത്വ പോരാട്ട വീഥിയില്‍ പൊരുതി വീണ സമര നായകന്റെ കാല്‍പാടുകള്‍ പതിഞ്ഞ സഹ്യന്റെ മടിത്തട്ടിലെ പര്‍വ്വതനിരകളില്‍ ആ പോരാട്ട വീര്യത്തിന്റെ പ്രകമ്പനങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സമരവീര്യം വിതറി ജ്വലിച്ച് നിന്ന വാരിയന്‍കുന്നത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചകം പേറി സഹ്യന്റെ പര്‍വ്വത കെട്ടുകളും ഒപ്പം സമരനായകന് താവളമായി മാറി .ചിങ്കക്കല്ലിലെ ചരിത്ര ശേഷിപ്പായ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ചിങ്കക്കല്ല് എന്ന അതി ഭീമന്‍ ശിലാസ്മാരകം ചരിത്രാന്വേഷികളെ കാത്ത് കിടക്കുന്നു.

ഈ പാറക്ക് താഴെ മൂന്നേക്കറോളം വരുന്ന സ്ഥലത്ത് വാരിയം കുന്നത്തിന്റെ ചരിത്ര സ്മാരകവും മ്യൂസിയവും ഒരുക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്.

ഏറ്റവുമൊടുവില്‍ ഏറനാട്ടിലെ പുരാതന വിപ്ലവ കുടുംബാംഗവും കുഞ്ഞഹമ്മദാജിയുടെ അടുത്ത സഹൃത്തുക്കളിലൊന്നും സാത്വികനുമായ പൊറ്റയില്‍ ഉണ്ണിയാലി മുസ്‌ല്യാരെയാണ് ആമുസുപ്രണ്ടും ബ്രിട്ടീഷ് ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കിയത്. സാത്വികനായ ഉണ്ണിയാലി മുസ്‌ല്യാര്‍ കുഞ്ഞഹമ്മദാജിക്ക് മാപ്പ് കൊടുത്ത് മക്കയിലേക്കയക്കുമെന്ന് കേട്ടപ്പോള്‍ വീണു പോയതായിരിക്കണം. അദ്ദേഹം പോലിസ് നിയോഗിച്ച വഴികാട്ടിയുടെ സഹായത്തോടെ വീട്ടിക്കുന്ന് ക്യാമ്പിലെത്തി. ഉണ്ണിയാലി മുസ്‌ല്യാരുടെ പിന്നില്‍ ബാറ്ററികളും വിടിക്കുന്നിലേക്ക് നീങ്ങിയിരുന്നു. വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടിയ മുസ്‌ല്യാരുടെ നേതൃത്വത്തിലാണ് അന്ന് ക്യാമ്പില്‍ അസര്‍ നമസ്‌കാരം നടന്നത്. നമസ്‌കാരത്തിനിടയില്‍ കമാണ്ടോകളുടെ മിന്നലാക്രമണം നടക്കുകയും ക്യാമ്പംഗങ്ങള്‍ ബന്ധനസ്തരാവുകയും ചെയ്‌തെങ്കിലും 3 ബേറ്ററി കമാണ്ടോകളും 5 മാപ്പിള ഭടന്മാരും മരണപ്പെടുകുയം ചെയ്തു. മാപ്പിള നായകന്‍ കുന്നത്തൊടി ചേക്കുട്ടിയടക്കം ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഉണ്ണ്യാലി മുസ്‌ല്യാര്‍ ഇടനിലക്കാരനാണെന്നാണ് ഹിച്ച്‌കോക്ക് മലബാര്‍ റബലിയന്‍ എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വീട്ടിക്കുന്നില്‍ കീഴടങ്ങിയവരുടെ ലിസ്റ്റില്‍ ഒടുവിലത്തെ പേര് ഉണ്ണ്യാലി മുസ്ല്യാരുടേതാണ്. കോടതി അദ്ദേഹത്തിന് 4 വര്‍ഷത്തെ കഠിന തടവും 5 വര്‍ഷത്തെ മറുജില്ലാ വാസവും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞഹമ്മദാജിയെ കീഴടക്കിയ ഈ വഞ്ചനാ രീതി മറച്ച് വെച്ച് കൊണ്ടാണെങ്കിലും അദ്ദേഹത്തിന്റെ പതനത്തെക്കുറിച്ചുള്ള വിവരണത്തിനൊടുവില്‍ കെ. മാധവന്‍ നായര്‍ ഇങ്ങനെ പറയുന്നു. ' 1857ല്‍ ഉണ്ടായ ഇന്ത്യന്‍ സിപ്പായി ലഹളക്ക് ശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യക്കാരുമായി നടന്ന സംഘട്ടനങ്ങളില്‍ വെച്ചേറ്റവും ഗംഭീരമായ മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാരുടെ എതിരാളികളില്‍ അഗ്രഗണ്യനായിരുന്നു കുഞ്ഞഹമ്മദാജി ' (കെ മാധവന്‍ നായര്‍ മലബാര്‍ കലാപം പേജ് 28)

നെല്ലിക്കുത്തിലെ ചക്കി പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടി കുഞ്ഞായിശയുടേയും മകനായി 1873ലാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി ജനിച്ചത്. ബ്രിട്ടീഷുകാരെ സഹായിക്കാത്തതിന്റെയും ഇംഗ്ലീഷ് ഭരണം വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്ന് വാദിച്ച് സമരത്തിനിറങ്ങിയവരെ പിന്തുണച്ചതിന്റെയും പേരില്‍ ഹാജിയുടെ പിതാവിനെ ബ്രിട്ടീഷ് പട്ടാള കോടതി അന്തമാനിലേക്ക് നാടു കടത്തുകയും അദ്ദേഹത്തിന്റെ 155 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയും ചെയ്തിരുന്നു. കുഞ്ഞഹമ്മദാജി മാതാവിന്റെ വീട്ടിലാണ് ബാല്യകാലത്ത് കഴിച്ചുകൂട്ടിയത്. അവിടത്തെ സ്‌കൂളില്‍ നിന്നും ഇംഗ്ലീഷും, മലയാളവും നന്നായി അഭ്യസിച്ചു യുവാവായപ്പോള്‍ നെല്ലിക്കുത്ത് ഒരു പലചരക്കു കട തുടങ്ങുകയും ചെയ്തു.

അതിനിടയില്‍ സാമൂഹ്യ സേവന രംഗത്തും ദേശീയ സ്വാതന്ത്ര്യ സമരത്തിലും ഹാജി മുന്നണി പോരാളിയാകുമെന്ന് ഭയന്ന് സഹോദരന്‍മാര്‍ അദ്ദേഹത്തെ മക്കയിലേക്ക് ഹജിന് പറഞ്ഞയച്ചു. അതിനിടയില്‍ ബോംബെയില്‍ നിന്നും ഹാജി ഹിന്ദി, ഉറുദു, അറബി പേര്‍ഷ്യന്‍ ഭാഷകള്‍ നന്നായി പഠിച്ചു. 1905 ല്‍ മൂന്നാമത്തെ ഹജ്ജും പൂര്‍ത്തിയാക്കി ഹാജി നെല്ലിക്കുത്തില്‍ തിരിച്ചെത്തി. ആലി മുസ്‌ല്യാര്‍ ഹാജി ഗുരുവുമായിരുന്നു. ഹാജി ഒരു വലിയ വ്യാപാരി ആയിക്കൊണ്ട് പൊതു ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന് പത്ത് കാളവണ്ടികളുണ്ടായിരുന്ന പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും നിരന്തരം ചരക്കുകള്‍ കൈമാറിയിരുന്ന ഒരു വലിയ കച്ചവടക്കാരനായി അദ്ദേഹം ഉയര്‍ന്നു. എന്നാല്‍ ജനസമ്മിതിയും പൊതു പ്രവര്‍ത്തനവും സംസാര ചാരുതിയും ഉണ്ടായിരുന്ന ഹാജി നേതാവാകുന്നത് ബ്രിട്ടീഷുകാര്‍ക്ക് ഭയപ്പാടുണ്ടാക്കി. അദ്ദേഹത്തെ സ്ഥാനമാനങ്ങളും പണവും കൊടുത്ത് വശത്താക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

ചേക്കുട്ടി ഇന്‍സ്‌പെക്ടറും, ബ്രിട്ടീഷ് പോലീസും ഹാജിയെ ചാരക്കണ്ണുകളോടെ പിന്തുടര്‍ന്നു. 1914ല്‍ നാലാമത്തെ ഹജ്ജും പൂര്‍ത്തിയാക്കിയ കുഞ്ഞഹമ്മദാജി തികഞ്ഞ ഒരു ബ്രിട്ടീഷ് വിരോധിയായി കഴിഞ്ഞിരുന്നു. 1908ല്‍ തന്നെ മഞ്ചേരി രാമയ്യര്‍ മുഖേന കോണ്‍ഗ്രസ്സില്‍ ഹാജി മെമ്പര്‍ഷിപ്പെടുത്തതായി രേഖയുണ്ട്. 1920 ല്‍ ഏപ്രില്‍ ഒടുവില്‍ മഞ്ചേരിയില്‍ നടന്ന മലബാര്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുഞ്ഞഹമ്മദാജി പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. 1921 ആഗസ്റ്റ് 26ന് ചരിത്ര പ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനത്തോടെ വാരിയം കുന്നത്ത്കുഞ്ഞഹമ്മദാജിക്കെതിരെ ബ്രിട്ടീഷ് പട്ടാളക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 24 പേജുള്ള കുറ്റപത്രത്തില്‍ എവിടെയും ഹിന്ദുക്കളയോ ക്ഷേത്രങ്ങളേയൊ അക്രമിച്ചതായി പറഞ്ഞിട്ടില്ല. പക്ഷേ ഓഫീസുകളും റോഡുകളും പാലങ്ങളും റെയില്‍പാളങ്ങളുമൊക്കെ തകര്‍ത്തതായി പറഞ്ഞിട്ടുണ്ടുതാനും. അതൊക്കെ കുഞ്ഞഹമ്മദാജി കോടതിയില്‍മഹത്തായ മലബാര്‍ മഹാ വിപ്ലവത്തിന്റെ ഏറ്റവും സത്യസന്ധമായ ചരിത്രം വിശദീകരിക്കുന്ന പുസ്തകമാണ് എ കെ കോ ഡൂരിന്റ ആംഗ്ലോഇന്ത്യന്‍ മാപ്പിള യുദ്ധം.

ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ എഴുപതും എണ്‍പതും വയസ് തികഞ്ഞ എല്ലാ ആളുകളെയും നേരില്‍ കണ്ടാണ് ഈ ചരിത്ര വിവരശേഖരണം നടത്തിയിട്ടുള്ളത്. അത്രയും കാലം നിലനിന്നിരുന്ന എല്ലാ ധാരണകളെയും പൊളിച്ചെഴുതുന്ന ആയിരുന്നു ഈ ചരിത്ര കൃതി. വാരിയംകുന്നന്റെ പോരാട്ടങ്ങളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ ആണ് അദ്ദേഹത്തിന്റെ വിചാരണയുടെ പൂര്‍ണരൂപം ആദ്യമായി അച്ചടിക്കപ്പെട്ടത്. ഈ ഗ്രന്ഥത്തിന് പുതിയ പതിപ്പുകളും അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. 1921ലെ ചരിത്രഗ്രന്ഥങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി ഇന്നും കോഡൂരിന്റ പുസ്തകം നിലകൊള്ളുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ് സമ്മതിക്കുകയും ചെയ്തിരുന്നു. അദ്ദേഹം എല്ലാവരുടേയും നേതാവായിരുന്നു എന്നതാണ് വാരിയന്‍ കുന്നന്റെ സേനയുടെ നായകന്‍ തന്നെ പാണ്ടിക്കാട്ടെ പാണ്ടിയാട്ട് നാരായണന്‍ നമ്പീശനായിരുന്നു അദ്ദേഹം നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് എതിരായിരുന്നു.

വിപ്ലവ കാലഘട്ടത്തില്‍ മതം മാറാന്‍ വന്നവരെയൊക്കെ അദ്ദേഹം തിരിച്ചു അയച്ചിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. 1920 ആഗസ്റ്റ് കോഴിക്കോട് കടപ്പുറത്ത് ഗാന്ധിജിയും അലി സഹോദരന്മാരും പങ്കെടുത്ത ഖിലാഫത്ത് കമ്മറ്റി യോഗത്തിലും കുഞ്ഞഹമ്മദ് ഹാജി ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രസംഗങ്ങള്‍ ഹാജിയെ ഒരു വലിയ സ്വതന്ത്ര പോരാളിയാക്കി എന്നതാണ് സത്യം . വിദേശാധിപത്യത്തിനെതിരെ അദ്ദേഹം സര്‍വ്വ ശക്തിയും മലബാറിലെ 200 വില്ലേജുകളില്‍ നിന്നും ഇംഗ്ലീഷ് ഭരണത്തെ ആ ധീരനായ മനുഷ്യന്‍ ആറു മാസത്തേക്ക് നാടുകടത്തി. വിപ്ലവ കാലത്ത് കൊല നടത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്ത മാപ്പിളമാരെ പോലും ഹാജി ശിക്ഷിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ചാരപ്പണി ചെയ്തിരുന്ന സ്വന്തം ബന്ധുക്കളെ പോലും ഇങ്ങനെ ചെയ്തിരുന്നു വെന്ന് ചരിത്ര പുസ്തകങ്ങള്‍ നമ്മോട് പറയുന്നു. ഖിലാഫത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് എറനാട്, വള്ളുവനാട് ദേശങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഹാജിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ നേതാക്കന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അനീതിയേയും അക്രമത്തേയും വാരിയന്‍ ഒരിക്കലും പിന്തുണച്ചിരുന്നെന്നു മാത്രമല്ല. കഠിനമായി എതിര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ളചെയ്യാനുള്ള ശ്രമത്തേയും നിലമ്പൂര്‍ കോവിലകത്തേക്ക് അതിക്രമിച്ചു പോകാനുള്ള ശ്രമങ്ങളേയും മഞ്ചേരി ഖജാന പൊളിക്കാനുള്ള ശ്രമത്തെയും ഹാജി കഠിനമായി എതിര്‍ത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാജി തന്റെ ചരിത്ര പ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപന സമയത്ത് ധരിച്ച വെള്ളമുണ്ട്, കറുത്ത കോട്ട്, തുകല്‍ ചെരിപ് എന്നിവയായിരുന്നു വിചാരണ സമയത്ത് ധരിച്ചതെന്ന് വിചാരണ ക്ലര്‍ക്ക് മായങ്ങോട്ട് കണ്ണന്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെയാണ് ഹാജി മറുപടി പറഞ്ഞിരുന്നതെന്നും കണ്ണന്‍ മേനോന്‍ പറയുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധവും പട്ടാളവും ശേഖരിച്ച് ക്രമസമാധാനം തകര്‍ക്കുകയും ചെയ്തല്‍ തുടങ്ങി 14 കുറ്റങ്ങളാണ്. ഹാജിയുടെ പേരില്‍ ചുമത്തിയിരുന്നത്.

ഹാജി കുറ്റം നിഷേധിച്ചില്ല. എന്ന് മാത്രമല്ല വിദേശികള്‍ക്ക് ഈ രാജ്യം ഭരിക്കാനവകാശമില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ആ ഭരണ കൂടത്തെ ഇല്ലാതെയാക്കാന്‍ താന്‍ ചെയ്ത എല്ലാം ന്യായമായിരുന്നെന്നും ഹാജി കോടതിയില്‍ പറഞ്ഞു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങിനെയായിരുന്നു മറുപടി. ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതവും മരണവും അന്തസ്സോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ കണ്ണുകെട്ടി പിറകില്‍ നിന്നാണ് വെടിവെച്ചു കൊല്ലുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് ഞെഞ്ചിലേക്ക് വെടി വെക്കണമെന്നായിരുന്നു. ഹാജി ആവശ്യപ്പെട്ടത്.

അഭ്യര്‍ത്ഥന കോടതി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് മുന്നില്‍ നിന്ന് വെടിവെച്ചു കൊല്ലുകയും ചെയ്തു. ഹിച്ച്‌കോക്ക് കുഞ്ഞഹമ്മദാജിയുടെ വിചാരണയെ പറ്റി എഴുതുന്നത് കാണുക. ഉച്ചകഴിഞ്ഞ് 3.20ന് മലപ്പുറത്ത് ഫെളിയിഗ് സ്‌ക്വാഡ് ബാരക്‌സിനോടനുബന്ധിച്ചുണ്ടായിരുന്ന മലപ്പുറം സ്‌പെഷല്‍ ഫോഴ്‌സിന്റെ ഓഫീസ്സില്‍ കുഞ്ഞഹമ്മദാജിയേയും കാത്തിരുന്ന അന്നത്തെ കലക്ടര്‍ ആര്‍ ഹേലി , ഡിഎസ്പി ഹിച്ച്‌കോക്ക് പട്ടാള ഭരണത്തലവന്‍ ഹെര്‍ബര്‍ട്ട് ഡി.വൈ.എസ്.പി. ആമു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്‍ എന്നിവരുടെ മുമ്പിലേക്ക് കുഞ്ഞഹമ്മദാജിയെ സുബേദാര്‍ കൃഷ്ണപ്പണിക്കര്‍ തള്ളുകയായിരുന്നുവെന്നാണ് മായങ്ങോട്ട് കണ്ണന്‍ മേനോന്‍ പറഞ്ഞത്. ചെരിഞ്ഞു കുത്തി വീണ ഹാജി പെട്ടെന്നെണീറ്റ് സദസ്സിനെ നിരീക്ഷിച്ചു.

ഹിച്ച്‌കോക്ക് അര്‍ത്ഥഗര്‍ഭമായ കള്ളച്ചിരിയോടെ ചോദിച്ചു. എങ്ങിനെയുണ്ട് ഹാജ്യാരെ?ചോദ്യം മലയാളത്തില്‍ തന്നെയായിരുന്നു. ഹാജി ചെറുതായൊന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ടൊരു മറു ചോദ്യം. അത് പറയേണ്ടത് നിങ്ങളല്ലെ. ആറ് മാസത്തെ എന്റെ ഭരണം നിങ്ങള്‍ ശല്യപ്പെടുത്തിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ഇല്ലേ ? പൊതുവെ ശാന്ത പ്രകൃതനായ ഹിച്ച്‌കോക്കിന്റെ മുഖം ചുകന്ന് തുടുത്തു. ഹൗ എന്തൊരു ധിക്കാരം !! ഹിച്ച് കോക്ക് പിറുപിറുത്തു. തുടര്‍ന്നു. വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇന്‍സ്‌പെക്ടര്‍ രാമാനാഥ അയ്യര്‍ വശം കൊടുത്തയച്ച മാപ്പ് തന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുള്ള താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി.

വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര് താങ്കളുച്ചരിച്ചതിലെ സ്വാര്‍ത്ഥത. അതിന് വേണ്ടി ദൈവ വചനങ്ങള്‍ അട്ടിമറിക്കപ്പെട്ടതിനെ വിശ്വാസ പ്രമാണമായി അംഗീകരിച്ച നിങ്ങള്‍ക് അത് കൊണ്ട് തന്നെ യുദ്ധത്തിലും പ്രണയത്തിലും എതധര്‍മ്മവും ന്യായമാണെന്ന് സിദ്ധാന്തിക്കേണ്ടി വന്നതാണല്ലോ. പക്ഷെ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഒരു പാട് തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത എന്നെ അതൊക്കെ നേരിട്ടറിയാവുന്ന എന്നെയും എന്റെ കുടുംബത്തെയും ചരിത്രപരമായി പഠിച്ചറിഞ്ഞ ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി മക്കയുടെ പേരുപയോഗിച്ചത് വളരെ തരം താണയായിപ്പോയി.

ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ എറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ്. നിങ്ങളുടെ അടിമത്വത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ച് പിടിച്ച് കൊണ്ടിരിക്കുന്നുവെന്നത് ശരിയാണ്. പക്ഷെ പൂര്‍ണ്ണമായി നിങ്ങളുടെ ആധിപത്യം പുനഃസ്ഥപിക്കാന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. ഇപ്പോള്‍ തികച്ചും സ്വതന്ത്രമാണ് ഈ മണ്ണ്. എന്നെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് ഒരു തുര്‍ക്കി കാര്യമാണ്. ഞാന്‍ പോരാടിയയും ആഗ്രഹിച്ചതും സ്വയം ഭരണമാണ്. ജില്ലാ ഉദ്യോഗസ്ഥന്മാര്‍ കൊല്ലപ്പെടുകയും കലക്ടറും പട്ടാളവും തോറ്റാടുകയും ജനങ്ങള്‍ സ്വയം ഭരണ സമരത്തില്‍ ആവേശഭരിതരാവുകയും ചെയ്തപ്പോള്‍ ഞാന്‍ നേതൃത്വം ഏറ്റെടുത്തുവെന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞു.

മാപ്പിള സാഹിത്യത്തിലൂടെയാണ് മാപ്പിള പോരാട്ട ചരിത്രങ്ങള്‍ ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കപ്പെട്ടത്. ഏതൊരു സാധാരണക്കാരനായ മാപ്പിളയ്ക്കും ബദറും ഉഹ്ദും മലപ്പുറം പടയുമൊക്കെ അറിയുന്ന ഒരു സാഹചര്യം ഇവിടെ നിലനിന്നിരുന്നു. അതൊന്നും ചരിത്രവായനയിലൂടെയല്ല, മാപ്പിളപ്പാട്ടിന്റെ തനിമയാര്‍ന്ന ഇശലുകള്‍ കേട്ടും പാടിയും തലമുറകളിലൂടെ കൈമാറിക്കിട്ടിയതാണ്.


ലോകത്തെവിടെവിടെയെങ്കിലും ഇസ്‌ലാമിന്റെ ചരിത്രം ഇതുപോലെ പാട്ടുകളിലൂടെ ജനകീയമാക്കിയിട്ടുണ്ടാവുമോ എന്നറിയില്ല, സാധ്യത വളരെക്കുറവാണ്. മഹാകവി മോയിന്‍ക്കുട്ടി വൈദ്യരെ പോലുള്ള മഹാകവികള്‍ പാട്ടുകളിലൂടെ ചരിത്രത്തെ സാധാരണക്കാരുടെ ചുണ്ടുകളിലേക്ക് എത്തിച്ചു. ഇനിയെത്ര കാലം കഴിഞ്ഞാലും ആ രേഖപ്പെടുത്തലുകള്‍ ചരിത്രത്തില്‍ക്കാണും. ആ ഒരു ദൗത്യമാണ് യുവ എഴുത്തുകാരനും മലബാര്‍ മുസ്‌ലിം ചരിത്രഗവേഷകനുമായ നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട് അദ്ദേഹത്തിന്റെ 'വാരിയന്‍ കുന്നത്ത്' സീറപ്പാട്ട് വാരിയംകുന്നത്ത് സീറയിലൂടെ നിര്‍വഹിച്ചത്. മാപ്പിളപ്പാട്ട് ചരിത്രത്തില്‍ ആദ്യമായാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമ്പൂര്‍ണ ജീവചരിത്രം പാട്ടുരൂപത്തില്‍ വിരചിതമാവുന്നത്. കോഴിക്കോട റീഡേഴ്‌സ് നെറ്റ് വര്‍ക്ക് ആണ് പ്രസാധകര്‍.

വാരിയന്‍ കുന്നന്‍ ഇന്നിപ്പോള്‍ രക്തസാക്ഷിത്വത്തിന്റെ ഒരു നൂറ്റാണ്ട് തികയുമ്പോള്‍ ലക്ഷണമൊത്ത സ്വതന്ത്ര സമരസേനാനിയായി നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നു. അദ്ദേഹത്തെ കുറ്റപ്പെടുത്തിയ ചരിത്രങ്ങളെല്ലാം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ട ഗതികേടിലാണ് ഉള്ളത്. ഖിലാഫത്ത് , കോണ്‍ഗസ് വളണ്ടിയര്‍ മാരുടെ വ്യാജ വേഷം ധരിച്ച ഹിന്ദുക്കളുട ഭവനങ്ങളില്‍ കേറി ചെന്ന് കൊള്ളയും കൊലയും ബലാല്‍ സംഘവും പിടിച്ചു പറിയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രിവിച്ചെതെല്ലാം ഇംഗ്ലീഷുകാരുടെ ചോറ്റു പട്ടാളമായിരുന്നു എന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു.

ഇതിന്റെ പേരിലാണ് ചേക്കുട്ടിയെയും ഹൈദ്രോസിനെയുമെല്ലാം ഹാജി കൊന്നു കളഞ്ഞത് ഇംഗ്ലീഷുകാര്‍ ചെയ്ത അക്രമങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വന്നത് ഹാജിയായിരുന്നു.പക്ഷെ ഇപ്പോള്‍ കാലം മാറി കഥ മാറി ഹാജി എല്ലാം തികഞ്ഞ മഹാ മലബാര്‍ സമരത്തിന്റെ നെടു നായകനായി പുനര്‍പ്രതിഷ്ഠിക്ക പെട്ടിരിക്കുന്നു രക്തസാക്ഷികള്‍ അങ്ങനെയാണ് കാലം കഴിയും തോറും അവരുടെ പ്രോജ്ജ്വല ചരിത്രങ്ങള്‍ പുറം ലോകത്ത് എത്തി കൊണ്ടേ ഇരിക്കും. വിശുദ്ധ ഖുറാനിലെ ഒരു വചനം ഓര്‍ക്കുക : രക്തസാക്ഷികള്‍ മരിച്ചവരാണെന്ന് നിങ്ങള്‍ പറയരുത് അവര്‍ ദൈവത്തിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്.

Next Story

RELATED STORIES

Share it