Big stories

മലബാര്‍ അവഗണനയ്‌ക്കെതിരേ എസ് ഡിപിഐ പ്രക്ഷോഭത്തിലേക്ക്; സമര പ്രഖ്യാപന സമ്മേളനം 16ന്

മലബാര്‍ അവഗണനയ്‌ക്കെതിരേ എസ് ഡിപിഐ പ്രക്ഷോഭത്തിലേക്ക്; സമര പ്രഖ്യാപന സമ്മേളനം 16ന്
X

കോഴിക്കോട്: സംസ്ഥാന ജനസംഖ്യയില്‍ 42 ശതമാനത്തോളം ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഇതിന് ഫലപ്രദവും ശാശ്വതവുമായ പരിഹാരമുണ്ടാകുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ, തൊഴില്‍, വികസന പ്രവര്‍ത്തനങ്ങളിലും, ആരോഗ്യ, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളിലും വികസന പദ്ധതികളുടെ വിതരണങ്ങളിലും ഉള്‍പ്പെടെയുള്ള മേഖലകളിലും മലബാര്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. 'മലബാറിനോടുള്ള മുന്നണികളുടെ അവഗണ യാദൃശ്ചികമല്ല' എന്ന തലക്കെട്ടില്‍ 16ന് മലപ്പുറത്ത് സമരപ്രഖ്യാപന സമ്മേളനം നടത്തും. വൈകീട്ട് ഏഴിന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമരപ്രഖ്യാപനം നടത്തും. സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

സംസ്ഥാന ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന മലബാറിലെ ആറ് ജില്ലകള്‍ക്ക് ജനസംഖ്യാനുപാതികമായ വികസനം ലഭിച്ചില്ലെന്നത് സ്ഥിതിവിവര കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ആനുപാതികമായി ബജറ്റ് വിഹിതം പോലും അനുവദിക്കുന്നില്ല. കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, താലൂക്കുകള്‍, പഞ്ചായത്തുകള്‍, വില്ലേജുകള്‍, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍, റെയില്‍വെ, സര്‍വകലാശാലകള്‍, കെഎസ്ആര്‍ടിസി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്ക് പരിശോധിച്ചാലും ഈ വിവേചനം വ്യക്തമാവും. അയ്യായിരത്തില്‍ പരം ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വന്ദേഭാരത് എസ്‌ക്പ്രസിന് 50 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന മലപ്പുറം ജില്ലയില്‍ ഒരു സ്‌റ്റോപ്പ് പോലുമില്ല. കൂടാതെ വൈകീട്ട് 5.10 നുള്ള നേത്രാവതി എകസ്പ്രസ് കഴിഞ്ഞാല്‍ പിന്നെ കോഴിക്കോട് നിന്ന് കാസര്‍കോടേക്കോ മംഗലാപുരത്തേക്കോ യാത്ര ചെയ്യണമെങ്കില്‍ നേരം പുലരണം.

വിദ്യാഭ്യാസ രംഗത്ത് പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ കടുത്ത വിവേചനവും അവഗണനയുമാണ് കാണാനാകുന്നത്. ഉദാഹരണമായി തെക്കന്‍ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ എല്‍പി തലത്തില്‍ 139387 കുട്ടികള്‍ക്കായി 1218 സ്‌കൂളുകള്‍ ഉള്ളപ്പോള്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 577197 കുട്ടികള്‍ക്ക് 2086 സ്‌കൂളുകള്‍ മാത്രമാണുള്ളത്. യുപി തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 127943 വിദ്യാര്‍ഥികള്‍ക്കായി 471 സ്‌കൂളുകള്‍ ഉള്ളപ്പോള്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 476315 വിദ്യാര്‍ഥികള്‍ക്കായി 840 സ്‌കൂളുകളാണ് നിലവിലുള്ളത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ചഎസ്ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് ഉള്‍പ്പെടെ എല്ലാ തലങ്ങളിലും ഈ വിവേചനം പ്രകടമാണ്. 2021 ലെ കണക്കനുസരിച്ച് കേരളത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ 238 ആര്‍ട്‌സ് ആന്റ് നയന്‍സ് കോളജുകളാണു കേരളത്തിലുള്ളത്. ഇതില്‍ 151 എണ്ണം തെക്കന്‍ ജില്ലകളിലും 87 എണ്ണം മാത്രം മലബാര്‍ മേഖലയിലുമാണ്.

ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ വിജയിക്കുന്ന മലപ്പുറം ജില്ലയിലും പിന്നാക്ക ജില്ലയായ കാസര്‍കോടും ഒരൊറ്റ സര്‍ക്കാര്‍ എന്‍ജിനീയര്‍ കോളജുകള്‍ പോലുമില്ല. മറ്റ് പ്രഫഷനല്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെയും കോഴ്‌സുകളുടെയും സ്ഥിതി ഭിന്നമല്ല. മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ സര്‍ക്കാറിന് കീഴില്‍ ബിഎഡ് കോളജുകളില്ല. സംസ്ഥാനത്തെ 21 ബിഎഡ് കോളജുകളില്‍ 15 ഉം തിരുകൊച്ചി ജില്ലകളിലാണ്. ടീച്ചേഴ്‌സ് െ്രെടനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ (ഇപ്പോള്‍ ഡി എഡ്) 91 എണ്ണത്തില്‍ 63 എണ്ണവും തിരുകൊച്ചിയില്‍. മലബാറില്‍ 28 മാത്രം. 4911 ഡി.എഡ് സീറ്റുകളില്‍ 3311 എണ്ണവും മലബാറിന് പുറത്ത്. നാല് ലോ കോളജുകളില്‍ കോഴിക്കോടുള്ള ഒന്ന് മാത്രമാണ് മലബാറിന് അവകാശപ്പെട്ടത്.

സംസ്ഥാനത്ത് ഏറ്റവുമധികം പാര്‍ശ്വല്‍കൃത ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥിതി അതിദയനീയമാണ്. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തലത്തില്‍ കൊഴിഞ്ഞുപോവുകയും ഉപരിപഠനത്തിനും തൊഴില്‍ സംരംഭങ്ങള്‍ക്കും അവസരം ലഭിക്കാത്തതും പാലക്കാട് ജില്ലയിലാണ്. മലബാറിനോടുള്ള അവഗണനയും വിവേചനവും സംബന്ധിച്ച് സമഗ്രപഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന് നിയമസഭാ സാമാജികരുടെ സംയുക്ത സമിതിയെ നിയോഗിക്കുക, പരിഹാര നടപടികള്‍ ഉറപ്പുവരുന്നതുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ജനസംഖ്യാനുപാതികമായി റെവന്യൂഭരണ സംവിധാനങ്ങള്‍ വിഭജിക്കുക, മലബാറില്‍ സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. മാറിമാറി വന്ന ഇടതുവലതു മുന്നണികളുടെ ഭരണത്തിനു കീഴില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരേ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രചാരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി 23 വെള്ളിയാഴ്ച കോഴിക്കോട് ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി ഓഫിസ് ഉപരോധിക്കും. ഉപരോധ സമരം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സംബന്ധിച്ചു.

Next Story

RELATED STORIES

Share it