Big stories

മരുന്ന് പരീക്ഷണത്തിലെ ഇരകള്‍ക്ക് 2015 മുതല്‍ നല്‍കിയ നഷ്ടപരിഹാരം 5 കോടി രൂപ

ഇക്കാലയളവില്‍ മരുന്ന് പരീക്ഷണത്തിന്റെ ഗുരുതര പാര്‍ശ്വ ഫലം(എസ്എഇ) മൂലം 88 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ 66 പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്.

മരുന്ന് പരീക്ഷണത്തിലെ ഇരകള്‍ക്ക് 2015 മുതല്‍ നല്‍കിയ നഷ്ടപരിഹാരം 5 കോടി രൂപ
X

ന്യൂഡല്‍ഹി: 2015 മുതല്‍ ഇന്ത്യയില്‍ മരുന്ന് പരീക്ഷണത്തില്‍ മരിച്ചവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം 5 കോടി രൂപ. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ഇക്കാലയളവില്‍ മരുന്ന് പരീക്ഷണത്തിന്റെ ഗുരുതര പാര്‍ശ്വ ഫലം(എസ്എഇ) മൂലം 88 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ 66 പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്.

ഒരാള്‍ക്ക് ശരാശരി 7.46 ലക്ഷം വീതം നഷ്ടപരിഹാരം ലഭിച്ചതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015നും 2018നും ഇടയില്‍ 8,117 മരുന്ന് പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ്എഇ മൂലമാണ് മരണം നടന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കുന്നത്. വിവിധ കമ്മിറ്റികള്‍ നടത്തുന്ന പരിശോധനയിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്.

മരുന്ന് പരീക്ഷണത്തിന് വിധേയമായതിനെ തുടര്‍ന്ന് 1,443 പേര്‍ മരിച്ചെങ്കിലും ഇവരില്‍ 88 പേരെ മാത്രമാണ് കമ്മിറ്റി നഷ്ടപരിഹാരത്തിന് വേണ്ടി അംഗീകരിച്ചത്. അതില്‍ തന്നെ 66 പേര്‍ക്ക് മാത്രമേ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളു.

2008 മുതല്‍ 2017 വരെയുള്ള ഒമ്പതു വര്‍ഷത്തിനിടെ 4,604 പേര്‍ പേര്‍ മരുന്ന് പരീക്ഷണത്തിനിടെ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. പരീക്ഷണത്തിനിടയിലും ശേഷവും മരിക്കുന്ന നൂറുകണക്കിന് പേര്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കാറില്ല. മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ഇവരുടെ മരണമെന്ന് സ്ഥിരീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതാണ് കാരണം.

മരണത്തിന് പുറമേ ഗുരുതരമായ വൈകല്യങ്ങളും മറ്റും സംഭവിക്കുന്നതും പതിവാണ്. എന്നാല്‍, 2016 മുതല്‍ 2018വരെയുള്ള കാലയളവില്‍ സ്ഥായിയായ വൈകല്യം സംഭവിച്ചതിന് ഒരു കേസില്‍ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്.

ഓരോ വര്‍ഷവും ഇന്ത്യയില്‍ മരുന്ന് പരീക്ഷണങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. 2015ല്‍ 859 പരീക്ഷണങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2018ല്‍ അത് 3,869 ആയി വര്‍ധിച്ചു. അതേ സമയം, ആനുപാതികമായ തോതില്‍ എത്തിക്‌സ് കമ്മിറ്റികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. 2015നും 2018നും ഇടയില്‍ 1,183 എത്തിക്‌സ് കമ്മിറ്റികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2015ല്‍ 130 കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. 2018ല്‍ 330 ആയി മാത്രമാണ് വര്‍ധിച്ചത്.

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം എത്തിക്‌സ് കമ്മിറ്റിയാണ് മരുന്ന് പരീക്ഷണത്തിന് വേണ്ട മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതും അംഗീകാരം നല്‍കേണ്ടതും. പരീക്ഷണത്തിന്റെ രേഖകളും വിശദാംശങ്ങളും സൂക്ഷിക്കേണ്ടതും എത്തിക്‌സ് കമ്മിറ്റിയാണ്.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കര്‍ണാടകയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ 1,037 പരീക്ഷണങ്ങളും മഹാരാഷ്ട്രയില്‍ 802 പരീക്ഷണങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it