Big stories

നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ ജൂലൈ 1 മുതല്‍ സൗജന്യമാക്കി ആര്‍ബിഐ

ഇരുചാനലുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) വഴിയുള്ള ഇടപാടുകള്‍ക്ക് 1 മുതല്‍ 5 രൂപ വരെയും ആര്‍ടിജിഎസ് (നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) ഇടപാടുകള്‍ക്ക് 5 മുതല്‍ 50 രൂപ വരെയുമാണ് ഈടാക്കുന്നത്.

നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ ജൂലൈ 1 മുതല്‍ സൗജന്യമാക്കി ആര്‍ബിഐ
X

ന്യൂഡല്‍ഹി: ആര്‍ടിജിഎസ്, നെഫ്റ്റ് സംവിധാനം വഴിയുള്ള പണമിടപാടുകള്‍ ജൂലൈ 1 മുതല്‍ സൗജന്യമാക്കുന്നു. ഇരുചാനലുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് (നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) വഴിയുള്ള ഇടപാടുകള്‍ക്ക് 1 മുതല്‍ 5 രൂപ വരെയും ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) ഇടപാടുകള്‍ക്ക് 5 മുതല്‍ 50 രൂപ വരെയുമാണ് ഈടാക്കുന്നത്. ജൂണ്‍ ആറിന് ചേര്‍ന്ന ആര്‍ബിഐയുടെ പണനയം അവലോകനം ചെയ്യുന്ന സമിതിയുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പുതിയ പോളിസി രേഖയിലാണ് നെഫ്റ്റ്, ആര്‍ടിജിഎസ് ഫീസ് ഒഴിവാക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പുതിയ തീരുമാനം വഴി റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന നേട്ടം ഇടപാടുകാര്‍ക്കു തന്നെ ബാങ്കുകള്‍ കൈമാറണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ഇതിനുള്ള നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഒരാഴ്ചയ്ക്കകം പുറത്തിറക്കും. എടിഎം ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ മാറ്റംവേണോ എന്നതിനെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും റിസര്‍വ് ബാങ്ക് പുതിയ സമിതിയും രൂപീകരിച്ചു. എടിഎം സേവനങ്ങള്‍ക്ക് ബാങ്കുകള്‍ അധികതുക ഈടാക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ഇപ്പോള്‍ പുനപ്പരിശോധനയ്ക്കായ് പുതിയ സമിതിയെ നിയോഗിച്ചിട്ടുള്ളത്.

മൂന്നിലധികം തവണ മറ്റൊരു ബാങ്കിന്റെ എടിഎമ്മിലൂടെ പണം പിന്‍വലിച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാവും എടിഎം ഫീസ് സംബന്ധിച്ച് അന്തിമശുപാര്‍ശ സമര്‍പ്പിക്കുക. ആദ്യയോഗം ചേര്‍ന്നതിനുശേഷം രണ്ടുമാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് സമിതിക്ക് നല്‍കിയ നിര്‍ദേശം. ആറ് പേരടങ്ങുന്ന സമിതിയില്‍ ആരൊക്കെ എന്നതും ടേംസ് ഓഫ് റഫറന്‍സും ഒരാഴ്ചയ്ക്കകം തീരുമാനിക്കും.

Next Story

RELATED STORIES

Share it