രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും സംഘര്‍ഷം; തീവയ്പ്
കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും സംഘര്‍ഷം. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഔറംഗാബാദിലെ കിരാദ്പുരയിലാണ് ഇന്നലെ വൈകീട്ട് സംഘര്‍ഷമുണ്ടായത്. സമീപത്തെ പള്ളിയില്‍ നമസ്കാരം നടക്കുന്നതിനിടെ പള്ളിക്ക് പുറത്ത് ഉച്ചത്തില്‍ സംഗീതം വയ്ക്കുകയും മുസ് ലിംകള്‍ക്കെതിരേ അസഭ്യം പറയുകയും ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ ഘോഷയാത്രയില്‍ പങ്കെടുത്തവരും പ്രദേശവാസികളും തമ്മില്‍ പരസ്പരം കല്ലേറുണ്ടായി. ഇതിനിടെ, സമീപത്തെ രാമക്ഷേത്രം ആക്രമിച്ചെന്ന അഭ്യൂഹം പരന്നതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. പോലിസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് തീയിട്ടു. കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ആക്രമണത്തില്‍ 600ഓളം പേര് ഉള്‍പ്പെട്ടതായി പോലീസ് കമ്മീഷണര്‍ നിഖില്‍ ഗുപ്ത പറഞ്ഞു. അക്രമം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആറ് മുതല്‍ ഏഴ് വരെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഗുപ്ത പറഞ്ഞു. ഫയര്‍ഫോഴ്സിന്റെ മൂന്ന് വാഹനങ്ങളെത്തിയാണ് വാഹനങ്ങളിലെ തീയണച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കൂടുതല്‍ പോലിസുകാരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 45 പേരെ അറസ്റ്റ് ചെയ്തതായും ജല്‍ഗാവ് എസ്പി എം രാജ്കുമാര് പറഞ്ഞു. അക്രമത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രം ആക്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രദേശവാസികള്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു. കത്തിനശിച്ച വാഹനങ്ങള്‍ നീക്കം ചെയ്തതായും അക്രമത്തിന് പ്രേരിപ്പിച്ചവരെ പിടികൂടാന്‍ 10 സംഘങ്ങള്‍ രൂപീകരിച്ചതായും പോലിസ് അറിയിച്ചു. പശ്ചിമബംഗാളിലെ ഹൗറയിലാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പോലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. ഇവിടെ വാളുകളും വടികളും മറ്റു ആയുധങ്ങളുമേന്തിയാണ് ഘോഷയാത്ര നടത്തിയിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കലാപത്തിന് ഉത്തരവാദി ബിജെപിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി ഗുണ്ടകളെ എത്തിക്കുകയാണെന്നും കലാപകാരികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മമത പറഞ്ഞു. കഴിഞ്ഞ വര്‍ഷവും രാമനവമി ദിനത്തില്‍ ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരുള്‍പ്പടെ 20ഓളം പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. 30 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തവണ റമദാന് മാസം കൂടിയായതിനാല്‍ രാമനവമി ആഘോഷത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലയിടത്തും കനത്ത പോലിസ് സേനയെ വിന്യസിച്ചിരുന്നു. ഹൈദരാബാദില്‍ ഘോഷയാത്ര കടന്നുപോവുന്ന സ്ഥലങ്ങളിലെ മസ്ജിദുകളും ദര്‍ഗകളും തുണി കൊണ്ട് മറച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഗുജറാത്തിലെ വഡോദരയിലും ഘോഷയാത്രയ്ക്കിടെ പള്ളിക്കു നേരെ കല്ലേറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സംഘര്‍ഷമുണ്ടായിരുന്ന ഡല്‍ഹി ജഹാന്ഗീര് പുരിയില്‍ വന്‍ പോലിസ് സുരക്ഷയിലാണ് ഇത്തവണ റാലി നടത്തിയത്. ആദ്യം പോലിസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ച് നടത്തിയതോടെ വന്‍ പോലിസ് സൂരക്ഷയാണ് നല്‍കിയത്.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT