Big stories

മുസ് ലിം വിരുദ്ധതയില്‍ കുപ്രസിദ്ധരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം; പിണറായിയുടെ പോലിസ് നയത്തിനെതിരേ വിമര്‍ശനം ശക്തം

പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നിസ എന്ന പെണ്‍കുട്ടി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ പോലിസ് ഉപദേശകനാക്കിയതോടെ തന്നെ ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണം ശക്തമായിരുന്നു.

മുസ് ലിം വിരുദ്ധതയില്‍ കുപ്രസിദ്ധരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം;  പിണറായിയുടെ പോലിസ് നയത്തിനെതിരേ വിമര്‍ശനം ശക്തം
X

കോഴിക്കോട്: പരസ്യമായ മുസ് ലിം വിരുദ്ധ നീക്കങ്ങളിലൂടെ കുപ്രസിദ്ധരായ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ പോലിസ് നയത്തിനെതിരേ വിമര്‍ശനം ശക്തമാവുന്നു. കേരള പോലിസില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നതായി ആരോപണം ഉയരുന്നതിനിടേയാണ് മുസ് ലിം വിരുദ്ധ നിലപാടുള്ള ഉദ്യോഗസ്ഥരെ കേരള പോലിസിന്റെ തലപ്പത്ത് അവരോധിക്കുന്നത്.

പാലത്തായിയില്‍ അനാഥ പെണ്‍കുട്ടിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ സംരക്ഷിച്ച ഐജി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കിയതോടെയാണ് പിണറായി വിജയന്റെ പോലിസ് നയങ്ങള്‍ വീണ്ടും ചര്‍ച്ചയായത്.

പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നിസ എന്ന പെണ്‍കുട്ടി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ പോലിസ് ഉപദേശകനാക്കിയതോടെ തന്നെ ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണം ശക്തമായിരുന്നു. 29 വര്‍ഷം മുന്‍പ് ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി പാലക്കാട് എത്തിയപ്പോഴാണ് മുസ് ലിം പെണ്‍കുട്ടിക്ക് നേരെ പോലിസ് വെടിയുതിര്‍ത്തത്. വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നിസയുടെ ചെവിയിലൂടെ തുളച്ചു കയറി തലയോട്ടി പിളര്‍ന്ന കേരള പോലിസിന്റെ ആ വെടിയുണ്ട നീതി നിഷേധിക്കപ്പെ ഒരു സമുദായത്തിന്റെ ഇടനെഞ്ചിലാണ് ഇപ്പോഴും തറച്ചു നില്‍ക്കുന്നത്.

മുസ്‌ലിംകളുടെ മൃതദേഹം കാണണമെന്നാക്രോശിച്ച് പുതുപ്പള്ളിത്തെരുവില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു എന്ന ആരോപണം പേറുന്ന രമണ്‍ ശ്രീവാസ്തവ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പോലിസിന്റെ തലപ്പത്ത് തുടരുന്നത് സിറാജുന്നിസയുടെ ഓര്‍മകളെ കൂടുതല്‍ വേദനിപ്പിക്കുന്നതാണ്. ആ കുഞ്ഞുമോളുടെ ദാരുണാന്ത്യം കാലാ കാലങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അയവിറക്കുന്ന ഇടതുവലതു രാഷ്ട്രീയ കാപട്യത്തിന്റെയും അവരുടെ ഭരണത്തിന്റെയും തണലിലാണ് ശ്രീവാസ്തവ ഇപ്പോഴും അത്യുന്നതങ്ങളില്‍ വാഴുന്നതെന്നതും വിധി വൈപരീത്യം.

1991 ഡിസംബര്‍ 15ന് വൈകീട്ട് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന ഏകപക്ഷീയമായ പൊലിസ് വെടിവയ്പ്പിലാണ് സിറാജുന്നിസ ദാരുണമായി കൊല്ലപ്പെട്ടത്. ബാബരിയുമായി ബന്ധപ്പെട്ട് ഏറെ കലുഷമായ നാളുകളായിരുന്നു അത്. 'അയോധ്യ'യിലൂടെ ഫണം വിടര്‍ത്തിയ ഹിന്ദുത്വ ഭീകരത മുസ്‌ലിംകള്‍ക്കെതിരായി അതിന്റെ സര്‍വസംഹാര ശേഷി ആര്‍ജ്ജിക്കുന്ന ഭീതിദ സാഹചര്യം.

അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി മുസ്‌ലിംകള്‍ക്കെതിരായ പ്രകോപന പ്രചാരണങ്ങളുമായി കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഏകതാ യാത്ര പാലക്കാട് ജില്ലയിലൂടെ കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തു. സംഘപരിവാരം ഉയര്‍ത്തിവിട്ട മുസ്‌ലിം വിദ്വേഷം ജോഷിയുടെ യാത്ര എത്തിയ വഴികളിലെല്ലാം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

പാലക്കാട് സംഘര്‍ഷം നിലനില്‍ക്കുന്ന പല പ്രദേശങ്ങളിലും പോലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടന്നു. എന്നാല്‍, പുതുപ്പള്ളിത്തെരുവിലെ സാഹചര്യങ്ങള്‍ ശാന്തവും നിയന്ത്രണവിധേയമായിരുന്നു. സിറാജുന്നിസയും സഹോദരിയും അയല്‍വാസി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് പോലിസ് വെടിയുതിര്‍ത്തത്.

ഈ സമയം പാലക്കാട് കലക്ടറേറ്റില്‍ മന്ത്രി ടിഎം ജേക്കബിന്റെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം നടക്കുകയായിരുന്നു. കലക്ടര്‍മാര്‍ക്ക് പോലീസ് വയര്‍ലസ് അന്നുണ്ടായിരുന്നു. വെടിവയ്ക്കാനുള്ള ആക്രോശം വയര്‍ലസിലൂടെ കേട്ട മന്ത്രി കലക്ടറോട് വയര്‍ലസ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. വയര്‍ലസിലൂടെ മുഴങ്ങിക്കേട്ട ആക്രോശത്തിന് കെ.ഇ ഇസ്മായില്‍, വിസി കബീര്‍, കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ സാക്ഷികളായിരുന്നു. എന്നാല്‍,ആരും എവിടെയും സാക്ഷി പറഞ്ഞില്ല. കൊളക്കാടന്‍ മൂസ ഹാജി സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും ഫലമുണ്ടായതുമില്ല.

ഇല്ലാത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ചീളുകളായി തെറിച്ച വെടിയുണ്ടയാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടതെന്നാണ് ജസ്റ്റിസ് യോഹന്നാന്‍ കമ്മീഷനും 'കണ്ടെത്തി'യത്. ആ റിപ്പോര്‍ട്ടിനെതിരെ നിയമസഭയില്‍ കലാപം ഉയര്‍ത്തിയ ഇന്നത്തെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മുന്‍ മന്ത്രി കെ.ഇ ഇസ്മായിലും അവരുടെ പാര്‍ടികളുമൊക്കെ ക്രമേണ സിറാജുന്നിസയെ മറന്നു.

പുതുപ്പള്ളിത്തെരുവില്‍ നിന്ന് ആയുധങ്ങളുമായി നൂറണി ഗ്രാമത്തിലേക്ക് 300ഓളം വരുന്ന മുസ്‌ലിം കലാപകാരികള്‍ പുറപ്പെട്ടുവെന്നും അക്കൂട്ടത്തില്‍ സിറാജുന്നിസയുമുണ്ടായിരുന്നു എന്നുമാണ് പിന്നീട് പോലിസ് എഫ്‌ഐആറില്‍ എഴുതിച്ചേര്‍ത്തത്.

പോലിസിന്റെ മുസ്‌ലിംവിരുദ്ധത തുറന്നുകാട്ടുന്ന തായിരുന്നു പുതുപ്പള്ളിത്തെരുവിലെ ഓരോ നീക്കങ്ങളും. ചോരയില്‍ കുതിര്‍ന്നു പിടഞ്ഞ സിറാജുന്നിസയെ ആശുപത്രിയിലെത്തിക്കാന്‍ശ്രമിച്ച ആളുകളെയൊക്കെയും പോലിസ് തടഞ്ഞു. അവരെയൊക്കെ പിന്നീട് കലാപകാരികളായി മുദ്ര കുത്തുകയും ചെയ്തു.

കേരളത്തിലെത്തിയ ഐപിഎസുകാരില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായ പോലിസ് ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. 1973 ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ, അലഹബാദ് സ്വദേശിയാണ്. സംസ്ഥാന പോലിസ് മേധാവിയായിരുന്ന ശ്രീവാസ്തവ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.

ഔദ്യോഗിക ജീലിത കാലയളവ് പിന്നിട്ടും കേരളത്തിലെ രാഷ്ട്രീയ പ്രമാണിമാര്‍ ശ്രീവാസ്തവ കൈവിട്ടില്ല. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവാണ് ഇദ്ദേഹം.

ഒരിക്കല്‍ സിപിഎമ്മിന്റെയും പിണറായിയുടേയും ഏറ്റവും വെറുക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ശ്രീവാസ്തവ, പിന്നീട് അതേ മുന്നണിയുടെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാകുയും ചെയ്തു. അടുത്തിടെ പിണറായി സര്‍ക്കാരിന് ഏറെ പേരുദോഷം കേള്‍പ്പിച്ച പോലീസ് നിയമഭദഗതിയിലും ശ്രീവാസ്തവയാണ് പ്രതിക്കൂട്ടില്‍.

മുസ് ലിം വിരുദ്ധതയില്‍ കുപ്രസിദ്ധനായ മറ്റൊരു ഉദ്യോഗസ്ഥനേയും പിണറായി സര്‍ക്കാരിന്റെ കാലത്ത് സംരക്ഷിക്കപ്പെട്ടു. അബ്ദുല്‍നാസര്‍ മഅ്ദനി ഒരു ദശകത്തിലധികം കാലം ജയിലില്‍ കിടന്ന കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ 1998 മാര്‍ച്ച് 31ന് മഅ്ദനിയെ അറസ്റ്റ് ചെയ്തത് എ വി ജോര്‍ജ്ജായിരുന്നു. ആ കേസില്‍ 2007 ഓഗസ്റ്റ് 1ന് കുറ്റക്കാരനല്ലന്ന് കണ്ടെത്തി മഅ്ദനിയെ കോടതി വെറുതെ വിട്ടു. കോഴിക്കോട്ടെ സംഭവത്തില്‍ എവി ജോര്‍ജിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിവിധ സംഘടനകളും പൊതു പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരും സിപിഎമ്മും പ്രതികൂട്ടിലായ കോഴിക്കോട്ടെ യുഎപിഎ കേസിലും സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ പങ്ക് സജീവ ചര്‍ച്ചയാകുന്നു. എവി ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്ന സമയത്ത് എടുത്ത പല യുഎപിഎ കേസുകളും അന്ന് വിമര്‍ശന വിധേയമായിട്ടുണ്ട്. അലനും,ത്വാഹക്കുമെതിരെ യുഎപിഎ ചുമത്തിയതില്‍ പോലിസിന് വീഴ്ചപറ്റിയെന്ന് സിപിഎം നേതാക്കളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പ് ഏറ്റവും അധികം പഴികേട്ട സംഭവങ്ങളിലൊന്ന് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണമായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശം ലംഘിച്ച് അന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് രൂപികരിച്ച പ്രത്യേക ഷാഡോ സംഘമായിരുന്നു പ്രതികൂട്ടില്‍. അതിന്റെ പേരില്‍ എ വി ജോര്‍ജ് സസ്‌പെന്‍ഷനിലുമായി.

സസ്‌പെന്‍ഷന്‍ കാലാവധി തീരുമുമ്പേ എ.വി ജോര്‍ജിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്ത സര്‍ക്കാര്‍ സുപ്രധാന പദവിയും നല്‍കി. പറവൂരില്‍ യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ എടുത്തതടക്കമുള്ള നിരവധി യുഎപിഎ കേസുകള്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന സമയത്ത് എ വി ജോര്‍ജ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവും എ.വി ജോര്‍ജിനെതിരെയുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി അലനെതിരേയും,ത്വഹക്കെതിരെയും യു.എ.പി.എ കേസ് രജിസ്ട്രര്‍ ചെയ്തത്.

ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവിയാക്കി സ്ഥാനക്കയറ്റം നല്‍കിയ ഐജി എസ് ശ്രീജിത്തിനെതിരേയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാലത്തായി കേസ് അട്ടിമറിച്ചതടക്കം സംഘപരിവാര്‍ അനുകൂല നീക്കം നടത്തിയ ഉദ്യോഗസ്ഥനേയാണ് ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് അവരോധിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it