Big stories

ദേശീയഗാനത്തിന് എഴുന്നേല്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമല്ല: ജമ്മു കശ്മീര്‍ ഹൈക്കോടതി

ദേശീയഗാനത്തിന് എഴുന്നേല്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമല്ല: ജമ്മു കശ്മീര്‍ ഹൈക്കോടതി
X

ശ്രീനഗര്‍: ദേശീയഗാനത്തിനു എഴുന്നേല്‍ക്കാതിരിക്കുന്നത് അനാദരവായി കണക്കാക്കാമെങ്കിലും ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ നിയമ(1970) പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റകൃത്യമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തി 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ' ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി 2018ല്‍ ഒരു കോളജില്‍ നടന്ന ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്ന് ആരോപിച്ച് ജമ്മു പ്രവിശ്യയിലെ ഒരു ലക്ചറര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവിച്ചത്. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുകയോ ആലപിക്കാതിരിക്കുകയോ ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആളുകള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതാണ് വിധിന്യായമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ ആലാപനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എന്തെങ്കിലും അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്യുന്നതിനെ മാത്രമേ നിയമപ്രകാരം ശിക്ഷിക്കാനാവുകയുള്ളൂവെന്ന് നിയമത്തിലെ മൂന്നാം വകുപ്പ് ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.

'ദേശീയഗാനം ആലപിക്കുമ്പോള്‍ നില്‍ക്കാതിരിക്കുകയോ ദേശീയഗാനം ആലപിക്കുന്ന ചടങ്ങില്‍ നിശബ്ദനായി നില്‍ക്കുകയോ ചെയ്യുന്നവരുടെ പെരുമാറ്റം ദേശീയഗാനത്തോടുള്ള അനാദരവായി കണക്കാക്കാം. പക്ഷേ അവരെ ഈ നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ദേശീയഗാനത്തോടുള്ള ആദരവ് ഇന്ത്യന്‍ ഭരണഘടന പ്രകാരം അടിസ്ഥാന കടമകളിലൊന്നാണ്. എന്നാല്‍ ഈ കടമകള്‍ നിയമത്തിലൂടെ നടപ്പാക്കാനാവില്ല. അത്തരം കടമകള്‍ ലംഘിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

2018ല്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം തവ്‌സീഫ് അഹ്മദ് ഭട്ടിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി. കോളജ് വിദ്യാര്‍ത്ഥികളുടെ രേഖാമൂലമുള്ള പരാതിയെ അടിസ്ഥാനമാക്കിയുള്ള എഫ്‌ഐആര്‍ പരിശോധിച്ചതില്‍ നിന്ന്, ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് ആരെയും തടയുന്നതോ എന്തെങ്കിലും അസ്വസ്ഥത സൃഷ്ടിക്കുന്നതോ ആയ രീതിയില്‍ ഭട്ട് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തതിന് രാജ്യത്ത് നിരവധി പേര്‍ക്കെതിരേ കേസെടുത്തിരുന്നു. തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ സുപ്രിം കോടതി ഉത്തരവിട്ടതിനു പിന്നാലെ കേരളവും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ ഹാളുകളിലെ എല്ലാ സിനിമകള്‍ക്കും മുമ്പായി ദേശീയഗാനം ആലപിക്കാനും പ്രേക്ഷകര്‍ക്ക് എഴുന്നേറ്റു നിന്ന് ബഹുമാനം കാണിക്കാനുമുള്ള ഉത്തരവ് ആളുകളെ 'ദേശവിരുദ്ധര്‍' എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ദുരുപയോഗം ചെയ്തതായി 2017ല്‍ സുപ്രിം കോടതി തന്നെ സമ്മതിച്ചിരുന്നു. തുടര്‍ന്ന് 2016ലെ ഉത്തരവ് നിര്‍ബന്ധമല്ലെന്ന് സുപ്രിം കോടതി 2018 ജനുവരിയില്‍ തിരുത്തി. ജമ്മു കശ്മീരിലും പുറത്തും നിരവധി കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരേ പ്രസ്തുത നിയമപ്രകാരം കേസെടുത്തിരുന്നു. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സിനിമാ ഹാളുകളില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് കേസെടുക്കുകയും ചിലയിടങ്ങളില്‍ ആക്രമണവും നടന്നിരുന്നു.

Not Standing Up for National Anthem Is Not an Offence: J&K High Court

Next Story

RELATED STORIES

Share it