Big stories

നെടുമങ്ങാട് പോലിസ് സ്‌റ്റേഷന്‍ ബോംബേറ്; മുഖ്യപ്രതിയായ ആര്‍എസ്എസ് നേതാവ് പിടിയില്‍

ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണിനെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് രാവിലെ 9ഓടെ പോലിസ് പിടികൂടിയത്

നെടുമങ്ങാട് പോലിസ് സ്‌റ്റേഷന്‍ ബോംബേറ്; മുഖ്യപ്രതിയായ ആര്‍എസ്എസ് നേതാവ് പിടിയില്‍
X


തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് പോലിസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് നേതാവ് പോലിസ് പിടിയില്‍. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക്


ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ പ്രവീണാണ് പിടിയിലായത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. എന്നാല്‍ ഒരുമാസമായി ഒളിവിലായിരുന്ന ഇയാള്‍ കീഴടങ്ങിയതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.


കേസിലെ കൂട്ടുപത്രി നെടുമങ്ങാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രാജേഷ് കുമാര്‍ ഒരാഴ്ച മുമ്പ് പിടിയിലായിരുന്നു. ബോംബെറിഞ്ഞ പ്രവീണിനൊപ്പം രാജേഷും ഉള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പോലിസ് കണ്ടെത്തിയിരുന്നു. രാജേഷ് റിമാന്റിലാണ്. തിരുവനന്തപുരത്തും സമീപജില്ലകളിലും നിരവധി അക്രമസംഭവങ്ങള്‍ക്ക് പ്രവീണ്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ഒളിവിലായിരുന്ന പ്രവീണ്‍ ആനാടുള്ള വീട്ടില്‍ തിരികെയെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നും പോലിസ് പറയുന്നു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ഇയാളെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. സിപിഎം പ്രവര്‍ത്തകരുടെ വീടും സിഐയുടെ വീടും ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. അതേസമയം, പോലിസ് സ്‌റ്റേഷന് ബോംബെറിയുകയും എസ്‌ഐയുടെ കൈ അടിച്ചൊടിക്കുകയും ചെയ്ത ആര്‍എസ്എസ് നേതാക്കളെ ഇനിയും പോലിസ് കണ്ടെത്തിയിട്ടില്ല. ആനാട് പാണ്ഡവപുരം സ്വദേശി മഹേഷ്, നെടുമങ്ങാട് മേലാംകോട് കൃഷ്ണവിലാസം ശ്രീനാഥ് എന്നിവരാണ് ഒളിവിലുള്ളത്. ഇവര്‍ക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും നോട്ടീസ് പതിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിയിരുന്നു. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള ആര്‍എസ്എസ്-ബിജെപി ഓഫിസുകളില്‍ പോലിസ് പരിശോധന നടത്തുന്നുണ്ട്. തിരച്ചില്‍ ഊര്‍ജിതമാക്കിയതായും മൂവരും ഉടന്‍ പിടിയിലാവുമെന്നും നെടുമങ്ങാട് പോലിസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ജയന്‍ ഉള്‍പ്പടെ നിരവധിപേര്‍ പിടിയിലായിരുന്നു. എന്നാല്‍, സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിനു പിന്നിലെന്നായിരുന്നു ബിജെപിയുടെ ആദ്യപ്രചാരണം. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ് നടത്തിയിരുന്നു.





Next Story

RELATED STORIES

Share it