Big stories

മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു; ആശങ്കവേണ്ടെന്ന് ചീഫ് സെക്രട്ടറി

ഒക്ടോബര്‍ 16 മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്‌നാടുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു; ആശങ്കവേണ്ടെന്ന് ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴപെയ്യുന്നതിനാലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ചീഫ് സെക്രട്ടറി വി പി ജോയ്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16 മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്‌നാടുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ, ചീഫ് സെക്രട്ടറി തലത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്നലെ കത്തയച്ചു.

അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 9 മണിക്ക് 136.95 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാട്ടിലേക്ക് ടണല്‍ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഒക്ടോബര്‍ 16ന് 1300 ക്യുസെക്‌സ് എന്നത് ഒക്ടോബര്‍ 24ന് പൂര്‍ണ ശേഷിയായ 2200 ക്യുസെക്‌സിലേക്ക് ഉയര്‍ത്തി. സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പുതന്നെ അറിയിപ്പ് ലഭ്യമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ അപ്പപ്പോള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജലനിരപ്പ് 136 അടി എത്തിയപ്പോള്‍ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം നല്‍കിയിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവില്‍ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാന്‍ നിര്‍ദേശം വച്ചിരുന്നു. കോടതി ഹരജി തിങ്കളാഴ്ച പരിഗണിക്കും. 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമര്‍പ്പിക്കും. വൃഷ്ടിപ്രദേശത്ത് മഴകനക്കുകയാണെങ്കിലാണ് അണക്കെട്ടിലെ ജല നരപ്പ് 139 അടിയില്‍ നിന്ന് ഉയരുക. അപ്പോള്‍ മാത്രമേ ആശങ്കപെടേണ്ടതൊള്ളു.


Next Story

RELATED STORIES

Share it