Big stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയില്‍: ആശങ്കയേറ്റി യുഎന്‍ കണ്ടെത്തല്‍

2011 ലുമുണ്ടായ നേരിയ ഭൂമികുലുക്കത്തില്‍ അണക്കെട്ടില്‍ നേരിയ വിള്ളലുകളുണ്ടായിട്ടുണ്ട്. നേരത്തെ 1979ലുണ്ടായ ഭൂചലനത്തിലും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയില്‍: ആശങ്കയേറ്റി യുഎന്‍ കണ്ടെത്തല്‍
X

തിരുവനന്തപുരം: കേരളത്തിലെ കാലാവസഥയിലും പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാതലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലാണെന്ന യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവന്നത് ആശങ്കയേറ്റുന്നു. അണക്കെട്ടിനു നിര്‍മ്മാണത്തിലെ പരിമിതി മൂലം ബലക്ഷയമുണ്ടെന്നതിനാല്‍ ജലവിതാനം ഗണ്യമായി ഉര്‍ന്നാല്‍ തകര്‍ന്നേക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് യുഎന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ അത് ബാധിക്കുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

2011 ലുമുണ്ടായ നേരിയ ഭൂമികുലുക്കത്തില്‍ അണക്കെട്ടില്‍ നേരിയ വിള്ളലുകളുണ്ടായിട്ടുണ്ട്. നേരത്തെ 1979ലുണ്ടായ ഭൂചലനത്തിലും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടില്‍ ഇപ്പോഴുള്ള ചോര്‍ച്ചയും ആശങ്കക്കിടയാക്കുന്നതാണ്. 125 വര്‍ഷം മുന്‍പാണ് നിര്‍മ്മിച്ചത്. അന്നത്തെ നിര്‍മ്മിതിയുടെ സാങ്കേതിക വിദ്യ വേണ്ടത്ര പുരോഗമിച്ചതല്ലായിരുന്നതിനാല്‍ ബലക്ഷയം എത്രമാത്രം ഗുരുതരമാണെന്ന് നിഗമനത്തിലെത്താന്‍ കൃത്യമായി സാധിക്കില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നിരുന്നു. പുതിയ അണക്കെട്ട് പണിയണമെന്ന് 2009ല്‍ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് തകരുമെന്ന ആശങ്കയില്‍ ജലനിരപ്പ് താഴ്ത്തണമെന്നു കേരളം നിരന്തരമായി ആവശ്യമുന്നയിച്ചുവരികയാണ്. എന്നാല്‍ തമിഴ്‌നാട് ഇക്കാര്യത്തിന് വിസമ്മതിക്കന്നു. ലോകത്തിലെ അണക്കെട്ടുകളുടെ സുരക്ഷയെ സംബന്ധിച്ച് നടത്തിയ സമഗ്രപഠനത്തിലാണ് മുല്ലപ്പെരിയാര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ 10,000ലേറെ ഡാമുകള്‍ 10 വര്‍ഷത്തെ കാലാവധി തീര്‍ന്നവയാണ്. പലതും 100 വര്‍ഷത്തിലേക്ക് അടുക്കുന്നു. ലോകത്തിലെ ആകെ ഡാമുകളുടെ 55% (32,716) ഡാമുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഡാമുകളുടെ ശരാശരി ആയുസ്സ് 50 വര്‍ഷമാണ്. ഇന്ത്യയില്‍ 1,115 ഡാമുകളുടെ 50 വര്‍ഷ കാലാവധി 2025നകം തീരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 4,250 ഡാമുകളുടെ കാലാവധി 2050 ലും തീരും. 64 ഡാമുകള്‍ 2050ല്‍ 150 വര്‍ഷം പഴക്കമുള്ളതാകും. കഴിഞ്ഞ 40 വര്‍ഷത്തിനിടെ അണക്കെട്ട് നിര്‍മ്മാണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഭൂചലനങ്ങളുണ്ടാകുന്നുവെന്ന് പരിസ്ഥിതി പഠനത്തില്‍ നിന്ന മനസ്സിലായതാണ്. കഴിഞ്ഞ ജൂലൈയില്‍ വള്ളക്കടവില്‍ 2.3 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. രാത്രി 8.50, 9.02 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലെ ശബ്ദമുണ്ടായതിനു പിന്നാലെ കെട്ടിടങ്ങളുടെ ജനല്‍പാളികളും ലാതിലുകളും ആടിയുലയുകയും പാത്രങ്ങള്‍ നിലത്തു വീഴുകയും ചെയ്തു. 8.50ന് ഉണ്ടായ ചലനം 5 സെക്കന്റ്് നീണ്ടു. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം ഉള്‍പ്പെടെ പ്രദേശങ്ങളിലും ചലനമുണ്ടായി. ഇത്തരം സംഭവങ്ങള്‍ പരിഗണിച്ചാണ് കേരളം പുതിയ ഡാം വേണമെന്ന ആവശ്യമുന്നയിക്കുന്നത്.

ഇടുക്കിയിലും സമീപ ജില്ലകളിലും തുടര്‍ച്ചയായുണ്ടാകുന്ന മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും അതിതീവ്ര മഴയും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്റ് ഹെല്‍ത്ത് ആണ് ലോകത്തിലെ ഡാമുകളുടെ സുരക്ഷയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്.


യുഎന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്റ് ഹെല്‍ത്ത് റിപ്പോര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അപകടകരമായ ചോര്‍ച്ച കണ്ടെത്തിയത് 1977ലാണ്.1896ലാണ്അണക്കെട്ട് നിര്‍മ്മിച്ചത്.സുര്‍ക്കി മിശ്രിതം ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി. തമിഴ്‌നാടിന്റെ എതിര്‍പ്പ് അവഗണിച്ചു പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ തയാറാക്കി. അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പു പരിശോധിക്കാന്‍ 30 ബോര്‍ഹോളുകള്‍ നിര്‍മിച്ചു സാംപിളുകള്‍ ശേഖരിച്ചു. വെള്ളത്തിലാകുന്ന 50 ഹെക്ടര്‍ സ്ഥലത്തിന്റെ സര്‍വേയും പൂര്‍ത്തീകരിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താനായി ആന്ധ്രപ്രദേശിലെ പ്രഗതി കണ്‍സല്‍ട്ടന്‍സിയെ നിയമിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ പഠനം നടത്താന്‍ അനുമതി ലഭിച്ചതോടെ 2019ല്‍ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദര്‍ശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും തുടര്‍നടപടികളുണ്ടായില്ല.കേരളത്തിന്റെ നിരന്തരമായ ആവശ്യത്തെ പരിഗണിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമീപ ഭാവിയില്‍ വന്‍ ദുരന്തമായിരിക്കും കാണേണ്ടിവരിക.

Next Story

RELATED STORIES

Share it