Big stories

കശ്മീര്‍ ബില്ലിനെ പിന്തുണച്ചാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു: ഡോ. സാക്കിര്‍ നായിക്

വെളിപ്പെടുത്തലിനു ശേഷം ഇന്ത്യയില്‍ നടപ്പാക്കിയ ദേശീയ പൗരത്വ (ഭേദഗതി) നിയമത്തെ കുറിച്ചും ഡോ. സാക്കിര്‍ നായിക്ക് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്‍ആര്‍സിയെ പിന്തുണച്ച മുസ്‌ലിം നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം മുസ് ലിം നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്‌തോ സമ്മര്‍ദ്ദം ചെലുത്തിയോ അന്യായമായ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തിയോ ആവാം പിന്തുണയ്ക്കാന്‍ നിര്‍ബന്ധിപ്പിച്ചതെന്നും സാക്കിര്‍ നായിക്ക് ആരോപിച്ചു.

കശ്മീര്‍ ബില്ലിനെ പിന്തുണച്ചാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു: ഡോ. സാക്കിര്‍ നായിക്
X

ക്വാലാലംപൂര്‍: കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചാല്‍ കേസുകള്‍ പിന്‍വലിച്ച് തനിക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താന്‍ വഴിയൊരുക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി പ്രമുഖ ഇസ് ലാമിക പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ വെളിപ്പെടുത്തല്‍. മലേസ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്ക് ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് മോദിയുടെയും അമിത്ഷായുടെയും ഇരട്ടത്താപ്പ് വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ സപ്തംബറില്‍ ഒരു ദൂതന്‍ വഴിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ സമീപിച്ചത്. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് സംസാരിച്ചാല്‍ പകരമായി ഇന്ത്യയില്‍ തിരിച്ചെത്താന്‍ സുരക്ഷ നല്‍കാമെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ ധാരണ. എന്നാല്‍, സര്‍ക്കാരിന്റെ വാഗ്ദാനം താന്‍ നിരസിക്കുകയായിരുന്നുവെന്ന് സാക്കിര്‍ നായിക്ക് പറഞ്ഞു.


ഇസ് ലാമിക പണ്ഡിതനായ യാസിര്‍ ഖാദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്കത്ക്കു മറുപടിയായി നല്‍കിയ വീഡിയോയിലാണ് സാക്കിര്‍ നായിക്ക് ഇത്തരമൊരു വാഗ്ദാനത്തെ കുറിച്ച് തുറന്നുപറയുന്നത്. ഇസ് ലാമിക് സെമിനാരി ഓഫ് അമേരിക്കയുടെ മേധാവിയായ ഖാദി ജനുവരി 9ന് സാക്കിര്‍ നായിക്കിനെ കാണുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായി സാക്കിര്‍ നായിക്ക് നല്‍കിയ വീഡിയോയാണ് ദേശീയമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ''കശ്മീരിനെതിരായ മോദി സര്‍ക്കാരിന്റെ നടപടികളെ പിന്തുണച്ചാല്‍ സര്‍ക്കാര്‍ തനിക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുകയും കണ്ടുകെട്ടിയ സ്വത്തുക്കള്‍ പുനസ്ഥാപിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ബിജെപി സര്‍ക്കാര്‍ ഒരു ദൂതന്‍ മുഖേനയാണ് അറിയിച്ചത്. സാക്കിര്‍ നായിക്കിനെതിരേ ചുമത്തിയ കേസുകള്‍രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതുവഴി വ്യക്തമാവുകയാണ്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അറിയാന്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതായി സാക്കിര്‍ നായിക് അവകാശപ്പെട്ടു. 'ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി എന്നെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിര്‍ദേശം അനുസരിച്ചാണ് താന്‍ വരുന്നതെന്നാണ് പ്രതിനിധി പറഞ്ഞത്. താനും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും നീക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും എനിക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായി കടന്നുപോവാന്‍ വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, മുസ് ലിം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനായി തന്റെ ബന്ധങ്ങള്‍ ആവശ്യമുണ്ടെന്നും പ്രതിനിധി അറിയിച്ചു. കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടുനിന്നതായും ഡോ. സാക്കിര്‍ നായിക് പറഞ്ഞു. ഇതിനു പകരമായി ആഗസ്തില്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കണമെന്ന് പ്രതിനിധി ആവശ്യപ്പെട്ടു.

എന്നാല്‍, കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഞാന്‍ പറഞ്ഞു. അനീതിയെ പിന്തുണയ്ക്കാനും കശ്മീര്‍ ജനതയെ ഒറ്റിക്കൊടുക്കാനും തനിക്ക് കഴിയില്ലെന്നും തുറന്നുപറഞ്ഞതായി ഡോ. സാക്കിര്‍ നായിക് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. എന്‍ഐഎ, പോലിസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ സംസാരിച്ചാല്‍ ഒരു പ്രശ്‌നവുമുണ്ടാവില്ലെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരേ സംസാരിക്കരുതെന്നുമായിരുന്നു അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലിനു ശേഷം ഇന്ത്യയില്‍ നടപ്പാക്കിയ ദേശീയ പൗരത്വ (ഭേദഗതി) നിയമത്തെ കുറിച്ചും ഡോ. സാക്കിര്‍ നായിക്ക് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്‍ആര്‍സിയെ പിന്തുണച്ച മുസ്‌ലിം നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചു.

ഇത്തരം മുസ് ലിം നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്‌തോ സമ്മര്‍ദ്ദം ചെലുത്തിയോ അന്യായമായ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തിയോ ആവാം പിന്തുണയ്ക്കാന്‍ നിര്‍ബന്ധിപ്പിച്ചതെന്നും സാക്കിര്‍ നായിക്ക് ആരോപിച്ചു. 'അന്യായമായ ഒരു പ്രവൃത്തി'യെ പിന്തുണയ്ക്കുന്നത് ഇസ് ലാമികമല്ലെന്നും എന്നും 'ഇഹലോകത്തെ രക്ഷയ്ക്കു വേണ്ടി സ്വര്‍ഗത്തിലെ സ്ഥാനം അവര്‍ മാറ്റുകയാണെന്നും പറഞ്ഞാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ള വീഡിയോ സന്ദേശം ഡോ. സാക്കിര്‍ നായിക് അവസാനിപ്പിക്കുന്നത്. പ്രമുഖ ഇസ് ലാമിക പണ്ഡിതനായ ഡോ. സാക്കിര്‍ നായിക്കിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനാല്‍ 2016 മുതല്‍ അദ്ദേഹം മലേസ്യയില്‍ സ്വയം പ്രവാസത്തില്‍ കഴിയുകയാണ്.



Next Story

RELATED STORIES

Share it