Big stories

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സോണിയക്ക് പുറമെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, പിസിസി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ചടങ്ങ് പുരോഗമിക്കുകയാണ്. അതേസമയം, എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് ശ്രമകരമായിരുന്നെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളും ഉള്‍പാര്‍ട്ടി ജനാധിപത്യം പ്രസംഗിക്കുമെന്നും കോണ്‍ഗ്രസ് അത് കാണിച്ചുകൊടുക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗമാണ് ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി. 24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാവുന്ന നേതാവ് എന്ന പ്രത്യേകതയും ഖാര്‍ഗെയ്ക്കുണ്ട്.

ഹിമാചല്‍ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവര്‍ത്തക സമിതി പുനസ്സംഘടന, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്. ഗാന്ധി കുടുംബം തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിന്നതോടെ രണ്ട് സ്ഥാനാര്‍ഥികളാണ് പ്രധാനമായും മല്‍സരരംഗത്ത് ഉണ്ടായിരുന്നത്.

ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് നേരിട്ടുള്ള മല്‍സരത്തില്‍ ഖാര്‍ഗെ തിരുവനന്തപുരം എംപി ശശി തരൂരിനെയാണ് പരാജയപ്പെടുത്തിയത്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖാര്‍ഗെ കടക്കുമെന്നാണ് റിപോര്‍ട്ട്. ആദ്യം പതിനൊന്ന് അംഗ ദേശീയ സമിതിയാവും പ്രഖ്യാപിക്കുകയെന്നാണ് സൂചന. കേരളത്തില്‍നിന്ന് രമേശ് ചെന്നിത്തലയുടെ പേരും ദേശീയ സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it